ദിലീപിന്റെ കമ്മാരസംഭവത്തിന് ആദ്യദിന പ്രേക്ഷക പ്രതികരണം ഇങ്ങനെ

ദിലീപ് നായകനാകുന്ന കമ്മാരസംഭവം തിയറ്ററുകളിലെത്തി. ആദ്യദിനം പ്രേക്ഷകരുടെ ഭാഗത്തുനിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മൂന്ന് മണിക്കൂർ ദൈർഖ്യം സിനിമയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. രണ്ട് കാലഘട്ടങ്ങളുടെ കഥപറയുന്ന ചിത്രത്തിൽ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ പ്രകടനം നന്നായിരുന്നു എന്ന് തന്നെ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. കഥയുടെ അവതരണത്തിൽ കുറച്ചുകൂടെ ശ്രദ്ധിക്കാമായിരുന്നു പൊതുവെ അഭിപ്രായമുയരുന്നു.
കമ്മാരന്റെ ചരിത്രം പറയുന്ന ആദ്യ പകുതി ഗംഭീരം എന്ന് പറയാം. സംവിധാനത്തികവും സാങ്കേതികമികവും ഒന്നാം പകുതിയെ മനോഹരമാക്കുന്നു. പീരിയഡ് സിനിമകളുടെ ഒരു വലിയ നിര തന്നെ അണിയറയിൽ ഒരുങ്ങുമ്പോൾ കമ്മാരസംഭവത്തിലെ അത്തരം രംഗങ്ങളുടെ ഗുണമേന്മ മറ്റു സിനിമകൾക്ക് വെല്ലുവിളിയായേക്കാം
ഒന്നാം പകുതിയിൽ നിന്ന് തീർത്തുംവ്യത്യസ്തമായ രീതിയിലാണ് രണ്ടാം പകുതി ഒരുക്കിയിരിക്കുന്നത്. ആദ്യ പകുതി നൽകിയ ആ ‘ഫ്ലോ’ രണ്ടാം പകുതിയിൽ തെല്ലു കുറയുന്നുണ്ട്. ആദ്യ പകുതിയിലെ പല രംഗങ്ങളും സംഭാഷണങ്ങളും മറ്റൊരു രീതിയിൽ രണ്ടാം പകുതിയിൽ ആവിഷ്ക്കരിക്കപ്പെടുമ്പോൾ കാഴ്ചക്കാരനും ആവർത്തന വിരസത അനുഭവപ്പെട്ടേക്കാം.കലാസംവിധാനവും സി.ജിയും വിംഎഫ്ംഎക്സും സിനിമയിൽ ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു.
കമ്മാരനായി മൂന്ന് ഗെറ്റപ്പുകളിലെത്തിയ ദിലീപിന്റേത് വ്യത്യസ്തതയുള്ള പ്രകടനമായി. സിദ്ധാർഥ്, മുരളി ഗോപി, നമിത പ്രമോദ്, സിദ്ധിഖ്, വിജയരാഘവൻ, ഇന്ദ്രൻസ് തുടങ്ങിയവരൊക്കെ മികച്ച പ്രകടനം കാഴ്ച വച്ചു. ചെറുതെങ്കിലും ശ്വേതാ മേനോന്റെ വേഷവും മികച്ചതായി. ഗാന്ധിജിയും നേതാജിയും നെഹ്റവുമൊക്കെ കഥാപാത്രങ്ങളായി സിനിമയിൽ പലയിടങ്ങളിൽ കടന്നു വരുന്നുണ്ട്.
സംവിധായകനായ രതീഷ് അമ്പാട്ട് തന്റെ കന്നി ചിത്രം കൊണ്ട് ഞെട്ടിച്ചു എന്നു തന്നെ പറയാം. സാങ്കേതികവിദ്യയെക്കുറിച്ചുള്ള അജ്ഞത പല സംവിധായകർക്കും അവരുടെ സിനിമകൾക്കും പാരയാകുമ്പോൾ പരസ്യസംവിധാനരംഗത്തു നിന്ന് ലഭിച്ച അറിവും സാങ്കേതിക പരിജ്‍ഞാനവും രതീഷ് അമ്പാട്ട് വേണ്ട വിധം ഇൗ സിനിമയിൽ പ്രയോഗിച്ചു. മുരളി ഗോപിയുടെ തിരക്കഥയും മികച്ചതായിരുന്നു.
ഒരു ഫിക്ഷൻ സിനിമയാണെങ്കിലും കമ്മാരസംഭവം ചരിത്ര കഥയാണ് പറയുന്നത്. സിനിമയുടെ ടീസര്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന ദൃശ്യങ്ങളടക്കമെത്തിയ ടീസര്‍ പുറത്ത് വന്ന ദിവസങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
വര്‍ഷങ്ങളായി ജനപ്രിയ നടന്‍ എന്ന ലേബലില്‍ ദിലീപ് സിനിമയില്‍ അഭിനയിക്കുകയാണ്. തന്റെ സിനിമാ ജീവിതത്തില്‍ ഇതുവരെ കിട്ടിയ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്ത വേഷമാണ് ഈ സിനിമയിലുള്ളതെന്ന് ദിലീപും സമ്മതിച്ചിരിക്കുകയാണ്. 20 കോടിയോളം ബജറ്റില്‍ ഒരുക്കിയ സിനിമ ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്. ദിലീപിന്റെ കീഴിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷനാണ് സിനിമ വിതരണത്തിനെത്തിക്കുന്നതും.
https://www.facebook.com/Malayalivartha
























