മാമോദീസ സർട്ടിഫിക്കറ്റ് നൽകാൻ രണ്ടുലക്ഷം ആവശ്യപ്പെട്ടെന്ന ആരോപണം കെട്ടിച്ചമച്ചത് ; പള്ളി നിർമ്മാണത്തിനുള്ള ചെക്ക് മടങ്ങിയതിന് പ്രവാസി മലയാളിയെ കള്ളനെന്ന് വിളിച്ചില്ല ;മാമോദീസ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണയുമായി മണിമല സെന്റ് ബേസിൽ പള്ളി വികാരി ഫാ.ജോൺ.വി.തടത്തിൽ രംഗത്ത്

പള്ളി പണിയാനുള്ള സംഭാവന കുറഞ്ഞതിന്റെ പേരിൽ പ്രവാസി മലയാളിക്ക് മാമോദീസ സർട്ടിഫിക്കറ്റ് നിഷേധിക്കുകയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്‌തെന്ന ആരോപണത്തിൽ വിശദീകരണവുമായി മണിമല സെന്റ് ബേസിൽ പള്ളി വികാരി ഫാ.ജോൺ.വി.തടത്തിൽ.വികാരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത് യുകെയിൽ താമസിക്കുന്ന ഇടവകാംഗമായ ബോബി ആന്റണി പടിയറയാണ്.സീറോ മസലബാർ സഭ ആർച്ച് ബിപ്പ് മാർ ജോർജ് ആലഞ്ചേരിയെ പരാതിയുമായി സമീപിച്ചിരിക്കുകയാണ് ബോബി.ഇതിനിടെ പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളും സജീവമായി.
മാമ്മോദീസ സർട്ടിഫിക്കറ്റ് നൽകാൻ രണ്ടുലക്ഷം രൂപ പള്ളി ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾ തെറ്റാണെന്ന് ഫാ.ജോൺ.വി.തടത്തിൽ പറയുന്നു . പള്ളി നിർമ്മാണം ആരംഭിക്കും മുമ്പ് ഓരോ കുടുംബത്തിന്റെയും വിഹിതം പൊതുയോഗം നിശ്ചയിച്ചിരുന്നു.ബോബി ആന്റണി പടിയറയുടെ വിഹിതമായി നൽകേണ്ട 115000 ത്തിനുള്ള മൂന്ന് ചെക്കുകൾ പള്ളിയെ ഏൽപിച്ചിരുന്നുവെങ്കിലും,25,000 രൂപയുടെ ഒന്നാമത്തെ ചെക്ക് മടങ്ങി. ചെക്ക് മടങ്ങിയതിന് 2228 രൂപ പള്ളി പിഴ അടയ്‌ക്കേണ്ടി വന്നതായും വികാരി പറയുന്നു
മണിമല പള്ളി വികാരി കുർബാന മധ്യേ പ്രവാസിയെ ആക്ഷേപിച്ചത് സംഭാവന കുറഞ്ഞു പോയതിനാൽ; ഇംഗ്ലണ്ടിൽ നിന്നും മാമോദീസ സർട്ടിഫിക്കറ്റിന് പലതവണ ബന്ധപ്പെട്ടിട്ടും തീരുമാനം ആകാതെ വന്നപ്പോൾ അരമനയിൽ പരാതിപ്പെട്ടത് പ്രകോപന കാരണമായി; വിഷയം മാധ്യമ ശ്രദ്ധ നേടിയതോടെ നാണക്കേട് ഒഴിവാക്കാൻ ഒതുക്കി തീർക്കാൻ ശ്രമം ശക്തം
മാമ്മോദീസാ സർട്ടിഫിക്കറ്റു ചോദിച്ചപ്പോൾ പള്ളിയിൽ നേരത്തേ ഏൽപിച്ച ചെക്കുകളിലെ തുക പള്ളി ഓഫീസിലയയ്ക്കണമെന്നു നിർദ്ദേശിച്ചു. പണമടയ്ക്കാൻ താത്പര്യമില്ലെന്നും ലത്തീൻ ഇടവകയിൽ ചേരുകയാണെന്നും പറഞ്ഞ ബോബി പിന്നീട് മാമ്മോദീസ സർട്ടിഫിക്കറ്റ് നല്കാൻ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾ ആരംഭിച്ചു. അതുപോലെ പള്ളിക്കെതിരെ ചില വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വന്ന വിമർശനങ്ങൾക്ക് ആരുടെയും പേര് പരാമർശിക്കാതെ ഞായറാഴ്ച വിശദീകരണം നൽകിയിരുന്നു.ചെക്ക് മടങ്ങി പള്ളിയിൽ നിന്ന് പിഴയടയ്‌ക്കേണ്ടി വന്നിട്ടും അത് തന്നയാളെ കള്ളൻ എന്ന് അഭിസംബോധന ചെയ്തിട്ടില്ലെന്നും, വികാരി ജോൺ.വി.തടത്തിൽ പറയുന്നു .
പൊതുസമൂഹത്തിൽ സഭയ്ക്കുണ്ടാകുന്ന പ്രതിസന്ധികൾക്ക് ആക്കം കൂട്ടാൻ സോഷ്യൽ മീഡിയയിൽ ഈ ദിവസങ്ങളിൽ പ്രചരിച്ച കെട്ടിച്ചമയ്ക്കപ്പെട്ട ഈ വാർത്ത കാരണമായിട്ടുണ്ട് എന്ന് മനസിലാക്കി വിശ്വാസികളോട് മാപ്പപേക്ഷിക്കുന്നു. വ്യക്തിപരമായി ബോബിയുടെ പേരെടുത്ത് പറയേണ്ടി വന്നത് അദ്ദേഹം വ്യക്തിപരമായ പരാമർശങ്ങൾ ഇതു സംബന്ധിച്ച് നടത്തിയതുകൊണ്ടാണെന്നും ബോബിയോടും മാപ്പ് പറയുന്നുവെന്നും വികാരി വ്യക്തമാക്കി.
വികാരി ജോൺ.വി.തടത്തിലിന്റെ വിശദീകരണം ഇങ്ങനെ
ഏറെ വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസിൽ ഇടവകാംഗങ്ങൾക്ക് തങ്ങളുടെ ചിരകാല അഭിലാഷമായ ദേവാലയ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചത്. അച്ചാർ വിറ്റ് പള്ളിപണിതത് ആ ദിവസങ്ങളിൽ ചർച്ചയായിരുന്നല്ലോ. നിരവധിപ്രതിസന്ധികളെ തരണംചെയ്ത് മൂന്ന് വർഷം കൊണ്ടാണ് ഇപ്പോഴത്തെ മണിമല സെന്റ് ബേസിൽ ഇടവക ദൈവാലയം പൂർത്തിയാക്കിയത്. കേവലം 325 വീടുകളുള്ള താരതമ്യേന ദരിദ്രമായ ഒരു ഇടവകയിലെ അംഗങ്ങൾ മൂന്നു വർഷം കൊണ്ട് 3.25 കോടി രൂപ ചെലവ് ചെയ്താണ് ഇടവക ദേവാലയം നിർമ്മിച്ചത്. പള്ളി വെഞ്ചരിക്കുമ്പോൾ 70 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നു. താരതമ്യേന ഇടത്തരക്കാരും ദരിദ്രരുമായ ഇടവകജനം സന്മനസോടെ സഹകരിച്ചതിൻന്റെ അടയാളമാണ് ഈ ദേവാലയം.
പള്ളി പണി ആരംഭിക്കുന്നതിന് മുമ്പേ തന്നെ പണിയുടെ എസ്റ്റിമേറ്റെടുക്കുകയും ഓരോ കുടുംബത്തിന്റെയും വിഹിതം പൊതുയോഗം നിശ്ചയിച്ച് അറിയിക്കുകയും ചെയ്തു. ഇതിൻപ്രകാരം അറിയിച്ചതനുസരിച്ച് പള്ളിനിർമ്മാണത്തിനായി ഇടവക പൊതുയോഗ നിശ്ചയപ്രകാരം ശ്രീ. ബോബി ആന്റണി പടിയറയുടെ വിഹിതമായി നൽകേണ്ട തുകയിൽ Rs. 115000/_ നു ള്ള 3 ചെക്കുകൾ (HDFC bank IFSC hdfc 0000071 a/c no.50100066939250 cheque no. 5 for Rs 25000/- dated 15.8.2015; no 6 for Rs.50000/- dated 25.11.2015; no.6 for Rs. 40000/- dated 15.2.2016) അന്നത്തെ വികാരി ബ. ഫ്രാൻസിസ് വടക്കേററ ത്തച്ചനെ ബോബി ഏല്പിച്ചു. എന്നാൽ അതിൽ ഒന്നാമത്തെ ചെക്ക് (no.5 for Rs 25000/- dt 15.8.15) 31.8.15 ൽ ഫെഡറൽ ബാങ്കിന്റെ മണിമല ശാഖയിൽ സമർപ്പിക്കുകയും പണമില്ലാതെ 15.9.15 ൽമടങ്ങുകയും ചെയ്തു. പള്ളി അക്കൗണ്ടിൽ നിന്നും Rs. 228/- cheque bounce ആയതിന് ചാർജ് ചെയ്തു. മറ്റു ചെക്കുകൾ പള്ളി ബാങ്കിൽ നൽകിയില്ല. ഈ വിവരങ്ങൾ ശ്രീ. ബോബിയെ ആ സമയത്തു തന്നെ അറിയിച്ചിട്ടുള്ളതാണ്.
മാമ്മോദീസാ സർട്ടിഫിക്കറ്റു ചോദിച്ചപ്പോൾ പള്ളിയിൽ നേരത്തേ ഏല്പിച്ചിട്ടുള്ള ചെക്കുകളിലെ തുക പള്ളി ഓഫീസിലേക്ക് അയയ്ക്കണമെന്നു സ്വാഭാവികമായി നിർദ്ദേശിച്ചു. പണമടയ്ക്കാൻ താത്പര്യമില്ലെന്നും ലത്തീൻ ഇടവകയിൽ ചേരുകയാണെന്നും പറഞ്ഞ് ഫോൺ വച്ചു. പിന്നീട് മാമ്മോദീസ സർട്ടിഫിക്കറ്റ് നല്കാൻ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾ ശ്രീ.ബോബി ആരംഭിച്ചു. അരക്കോടിയിലധികം രൂപ കടബാധ്യതയുള്ള ഇടവകയുടെ പ്രത്യേക സാഹചര്യത്തിൽ എല്ലാ ഞായറാഴ്ച അറിയിപ്പിനൊപ്പം സാമ്പത്തിക അവസ്ഥ അറിയിക്കുന്ന പതിവ് ഇടവകയിൽ ഉണ്ട്. അതനുസരിച്ച് ഒരു ഞായറാഴ്ച പള്ളിക്കെതിരെ ചില കുടുംബവാട്ട്‌സാപ്പ് ഗ്രൂപ്പുകളിൽ വന്ന പോസ്റ്റുകളെ സംബന്ധിക്കുന്ന വിശദീകരണം ആരുടെയും പേര് പരാമർശിക്കാതെ പള്ളിയിൽ അറിയിച്ചിരുന്നു. ചെക്ക് മടങ്ങി പള്ളിയിൽ നിന്ന് പിഴയടയ്‌ക്കേണ്ടി വന്നിട്ടും അത് തന്നയാളെ കള്ളൻ എന്ന് അഭിസംബോധന ചെയ്തിട്ടില്ല. ഇപ്പോഴും ചെയ്യുന്നുമില്ല.
വിദേശത്ത് കുടുബസമേതം വർഷങ്ങളായി ജോലി ചെയ്യുന്ന വ്യക്തികളുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് പൊതുവായ അറിവ് നമുക്കുണ്ട്. അതിൽ അപവാദങ്ങളുമുണ്ടാകാം. പൊതുസമൂഹത്തിൽ സഭയ്ക്കുണ്ടാകുന്ന പ്രതിസന്ധികൾക്ക് ആക്കം കൂട്ടാൻ സോഷ്യൽ മീഡിയയിൽ ഈ ദിവസങ്ങളിൽ പ്രചരിച്ച കെട്ടിച്ചമയ്ക്കപ്പെട്ട ഈ വാർത്ത കാരണമായിട്ടുണ്ട് എന്ന് മനസിലാക്കി വിശ്വാസികളോട് മാപ്പപേക്ഷിക്കുന്നു. വ്യക്തിപരമായി ശ്രീ. ബോബിയുടെ പേരെടുത്ത് പറയേണ്ടി വന്നത് അദ്ദേഹം വ്യക്തിപരമായ പരാമർശങ്ങൾ ഇതു സംബന്ധിച്ച് നടത്തിയതുകൊണ്ടാണ്. ബോബിയോടും മാപ്പ്.
2015 ഡിസംബര്‍ 24ന് കൂദാശ ചെയ്ത പള്ളിയുടെ നിര്‍മാണത്തിനായി ഇടവകാംഗമായ ബോബിക്ക് ഒരു ലക്ഷം രൂപ നല്‍കണമെന്നായിരുന്നു പള്ളി കമ്മറ്റിക്കാര്‍ ടാര്‍ജറ്റ് നല്‍കിയത്. യു.കെയിലുള്ള ബോബി തന്റെ എറണാകുളത്തുള്ള വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഞെരുക്കത്തിലായതിനാല്‍ ഈ തുക നല്‍കാന്‍ കഴിയില്ല എന്നു പറഞ്ഞിരുന്നു. പിന്നീട് പണം നല്‍കാമെന്ന് സമ്മതിക്കുകയും ഇതില്‍ 60000 രൂപ നല്‍കുകയും ചെയ്തു.
എന്നാല്‍ ഇതിനിടെ നല്‍കേണ്ട തുക ഒരു ലക്ഷത്തില്‍ നിന്നും രണ്ടുലക്ഷമായി വികാരിയും പള്ളിക്കമ്മറ്റിക്കാരും ചേര്‍ന്ന് ഉയര്‍ത്തി. ഇതിനിടെ വീടു നിര്‍മ്മാണം പൂര്‍ത്തിയായി വെഞ്ചരിച്ച് നല്‍കണമെന്ന അപേക്ഷയുമായി എത്തിയ ബോബിയോട് ബാക്കി തുക നല്‍കാതെ വീട് വെഞ്ചരിക്കില്ലെന്നു നിലപാട് വികാരി ജോണ്‍ വി തടത്തില്‍ സ്വീകരിച്ചു. പള്ളിക്കമ്മറ്റിക്കാര്‍ സമ്മതിക്കില്ല എന്നായിരുന്നു വികാരി അന്നു പറഞ്ഞത്.
വീട് വെഞ്ചരിക്കണമെങ്കില്‍ ബാക്കി തുകയുടെ പോസ്റ്റ് ഡേറ്റ് ചെക്ക് നല്‍കണമെന്നും നിര്‍ദേശിച്ചു. ഇതു നല്‍കിയ ശേഷമാണ് വീടു വെഞ്ചരിച്ചത്. തുടര്‍ന്ന് ബോബി സാമ്പത്തിക ഞെരുക്കത്തിലായതോടെ ഈ ചെക്ക് മടങ്ങിയിരുന്നു. ഈ സംഭവത്തിനുശേഷം യു,കെയില്‍ ആയിരുന്നു ബോബിയും കുടുംബവും.
യു.കെയിലെ നോട്ടിംങാം രൂപതയിലെ ലിങ്‌ഗോള്‍ഷെയര്‍ സെന്റ് മേരീസ് കത്തോലിക്കാ ഇടവകയില്‍ മകന്റെ ആദ്യകുര്‍ബാന സ്വീകരണത്തിനായി നല്‍കാനായി അവിടുത്തെ വികാരിയച്ചന്‍ കുട്ടിയുടെ മാമോദീസാ സര്‍ട്ടിഫിക്കറ്റ് ബോബിയോട് ആവശ്യപ്പെട്ടു. ഇതിനായി മണിമലയിലെ പള്ളിവികാരി ഫാ. ജോണ്‍വി തടത്തിലിനെ ബന്ധപ്പെട്ടപ്പോള്‍ പള്ളി പണിക്ക് നല്‍കാമെന്നു പറഞ്ഞ പണം മുഴുവന്‍ നല്‍കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നു മറുപടി നല്‍കുകയായിരുന്നു. പിന്നീട് പിറ്റേ ആഴ്ചത്തെ കുര്‍ബാന മധ്യേ ബോബി വണ്ടിച്ചെക്കു നല്‍കി പള്ളിയെ കബളിപ്പിച്ചുനെന്നും വികാരി പ്രസംഗിച്ചതായി കര്‍ദിനാളിനു നല്‍കിയ പരാതിയില്‍ പറയുന്നു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് രണ്ടുതവണ പരാതി നല്‍കിയെങ്കിലും വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാമെന്നു ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിനായി ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളിനെ നിയോഗിച്ചുവെന്നാണ് സൂചന.
പക്ഷേ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. മാമോദീസ നടത്തിയതിന്‍െറ സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടും ഇല്ല. ഇതു അറിഞ്ഞതിനുശേഷമാണ് ഫാ. ജോണ്‍ വി തടത്തില്‍ ബോബിയെയും കുടുംബത്തിനെയും അപമാനിക്കുന്ന തരത്തില്‍ പള്ളിയില്‍ പ്രസംഗം നടത്തിയത്. പള്ളിയില്‍ ഇടവകാംഗങ്ങശുടെ മുന്നില്‍ പരസ്യമായി അപമാനിക്കപ്പെട്ടതിനാല്‍ ഇനിയും ആ പള്ളിയില്‍ പോകാന്‍ കഴിയില്ലെന്നും മറ്റേതെങ്കിലും പള്ളിയിലേക്ക് തന്റെ ഇടവകാംഗത്വം മാറ്റിത്തരണമെന്നും ബോബി നല്‍കിയ പരാതിയില്‍ കര്‍ദിനാളിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
സംഭവം വിവാദമായതോടെ സഭ പരാതി ഗൗരവമായി കാണുന്നു എന്നാണ് ലഭിക്കുന്ന വിവരം . പരാതിയെ ഒത്തുതീർപ്പിൽ അവസാനിപ്പിക്കാനുള്ള ശ്രമവും അണിയറയിൽ സജീവമാണ്
https://www.facebook.com/Malayalivartha
























