തിരുവനന്തപുരം പട്ടം പോലീസ് സ്റ്റേഷന് മുന്നിൽ പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ ഗതാഗത കുരുക്കിന് കാരണമാകുന്നു; മെഡിക്കൽ കോളേജിലേക്കുള്ള ആംബുലൻസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസവും കടന്നു പോകുന്ന വഴിയിൽ വലിയ അപകടസാധ്യതയാണ് ഇത് സൃഷ്ടിക്കുന്നത്

തിരുവന്തപുരം പട്ടം പോലീസ്‌സ്റ്റേഷന് മുന്നിലുള്ള വാഹനങ്ങൾ ജനങ്ങൾക്ക് സുപരിചിതമായ കാഴ്ചയാണ്. എന്നാൽ ഈ വാഹനങ്ങൾ സൃഷ്ട്ടിക്കുന്ന ഗതാഗത തടസ്സം ദിനംപ്രതി കൂടി വരികയാണ്. സ്റ്റേഷന് മുന്നിലുള്ള റോഡ് ബസ് സ്റ്റോപ്പ് ആയതുകൊണ്ട് തന്നെ പി ഡബ്ലിയു ഡി റോഡിന് ഇരുവശവും വീതി കൂട്ടുകയും ബസ് നിർത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയതുമായിരുന്നു.അതുകൊണ്ട് തന്നെ ഈ പ്രദേശത്ത് യാതൊരു വിധത്തിലുള്ള ട്രാഫിക് ബ്ലോക്കുകളും ഉണ്ടായിരുന്നില്ല.

എന്നാൽ വിവിധ കേസുകളിലും അപകടങ്ങളിലും പെട്ട് നിരവധി വാഹനങ്ങളാണ് ദിവസേന സ്റ്റേഷന് മുന്നിൽ എത്തുന്നത്. ഈ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പോലീസ് സ്റ്റേഷന് മുന്നിലുള്ള രണ്ട് റോഡുകളുടെയും ഇരുവശങ്ങളിലായാണ്. മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിവസവും ഇത് വഴി കടന്നു പോകുന്നത്.

ഇപ്പോൾ കെ എസ് ആർ ടി സി ബസുകൾ റോഡിന് നടുവിലേക്ക് നിർത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്.ഇത് വലിയ രീതിയിലുള്ള അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്.കൂടാതെ മഴക്കാലം എത്തുന്നതോടെ ഇവിടെ പാർക്ക് ചെയ്തിരിക്കുന്ന ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ വെള്ളം കെട്ടിനിൽക്കുകയും കൊതുകുകൾ പെരുകാനും കാരണമാകുന്നു. ഇത് പരിസര പ്രദേശങ്ങളിൽ പകർച്ചവ്യാധികൾക്കും രോഗങ്ങൾക്കും കാരണമാകുന്നു. കൂടാതെ നിരവധി മദ്യകുപ്പികളും മറ്റു മാലിന്യങ്ങളും ഈവാഹങ്ങൾക്കകത്ത് കാണാറുണ്ട്

ഇങ്ങനെ പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങളുടെ പല ഭാഗങ്ങളും മോഷണം പോകാറുണ്ട് എന്നും വാഹനങ്ങൾ ഉപയോഗ ശൂന്യമാകാറുണ്ട് എന്നും വാഹന ഉടമകൾ പരാതിപ്പെടുന്നു. എന്നാൽ പോലീസ് ഉദ്യോഗസ്ഥർ ഇത് നിഷേധിക്കുകയാണ്.വാഹനങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ 24 മണിക്കൂറും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് എന്നും ഇത് ഇപ്പോഴും പോലീസിന്റെ നിരീക്ഷണത്തിൽ ആയിരിക്കുമെന്നും ഇത്തരത്തിൽ വാഹനങ്ങളിൽ നിന്ന് വസ്തുക്കൾ മോഷണം പോകാനുള്ള സാധ്യത ഇല്ല എന്നും പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എം.കെ സുൾഫിക്കർ പറഞ്ഞു.

വാഹനങ്ങൾ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് മാറ്റനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇതിൽ ഉപയോഗ ശൂന്യമായ വാഹനങ്ങൾ പബ്ലിക് ഓപ്ഷൻ വഴി വിൽക്കാനുള്ള തീരുമാനം എടുത്തതായും അദ്ദേഹം മലയാളി വാർത്തയോട് പ്രതികരിച്ചു
https://www.facebook.com/Malayalivartha
























