സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി ആരംഭിച്ച ഷീ ടാക്സി പദ്ധതി പരാജയം; സർക്കാർ പദ്ധതി നിർത്തലാക്കാനൊരുങ്ങുന്നു

സ്ത്രീസുരക്ഷയ്ക്കും വനിതകളുടെ ഉന്നമനത്തിനുമായി കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ ഷീ ടാക്സി പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നു. ഓണ്‍ലൈന്‍ ടാക്‌സികളോട് പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതിനാലാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ ഷീ ടാക്‌സി ഓടിക്കുന്ന അൻപതോളം വനിതകളുടെ കുടുംബം മറ്റുമാര്‍ഗങ്ങളില്ലാതെ പ്രതിസന്ധിയിലാകും.
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ഓടിത്തുടങ്ങിയ ഷീ ടാക്സി പദ്ധതി പരാജയമായിരുന്നു . നിത്യച്ചെലവും ബാങ്ക് വായ്പയും എങ്ങനെ അടയ്ക്കണമെന്നറിയാതെ സ്ത്രീഡ്രൈവര്‍മാര്‍ നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളത്. ജില്ലയില്‍ ഷീടാക്‌സികള്‍ ആരംഭിച്ചിട്ട് രണ്ടുവര്‍ഷമായെങ്കിലും സ്ഥിരമായി ഓട്ടം ലഭിക്കാത്തതാണ് പ്രധാനപ്രശ്‌നം.
ആദ്യഘട്ടത്തില്‍ നാല് ടാക്‌സികളാണ് ഓടിത്തുടങ്ങിയത്. അടുത്തഘട്ടത്തില്‍ കാറുകളുടെ എണ്ണം കൂട്ടാമെന്ന പ്രതീക്ഷയിലായിരുന്ന അധികൃതര്‍. എന്നാല്‍, ആദ്യഘട്ടത്തില്‍ത്തന്നെ പദ്ധതി പ്രതിസന്ധിയിലാവുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളിലെ സ്ത്രീകളാണ് ഈ മേഖലയിലെത്തിയത്. എന്നാല്‍, ഇവര്‍ക്ക് ഒരു ഓട്ടം ലഭിച്ചിട്ട് രണ്ടുമാസത്തില്‍ കൂടുതലായി. ഓട്ടമില്ലാതെയായതോടെ പലരുടെയും വാഹനങ്ങള്‍ ഷെഡ്ഡില്‍ കയറ്റിയിരിക്കുകയാണ്.
തിരുവനന്തപുരം ആസ്ഥാനമായുള്ള കോള്‍ സെന്റര്‍ പൂട്ടിയതാണ് ഷീടാക്‌സികള്‍ കൂടുതല്‍ പ്രതിസന്ധിയിലാവാന്‍ കാരണം. ആറുലക്ഷത്തിലധികം വില വരുന്ന സ്വിഫ്റ്റ് ഡിസൈര്‍, എര്‍ട്ടിഗ തുടങ്ങിയ കാറുകളാണ് ഷീ ടാക്‌സികളായി നിരത്തിലിറങ്ങിയത്. വനിതാ വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് വായ്പ നല്‍കിയത്. എന്നാല്‍, പലര്‍ക്കും ഒരുലക്ഷത്തില്‍ കൂടുതല്‍ രൂപ അടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
ടാക്‌സികള്‍ നിരത്തിലിറങ്ങിയ ആദ്യമാസങ്ങളില്‍ ഓട്ടം ലഭിച്ചിരുന്നെങ്കിലും ഓണ്‍ലൈന്‍ ടാക്‌സികള്‍ അടക്കമുള്ളവയെ യാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതോടെ സ്ത്രീഡ്രൈവര്‍മാര്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാവുകയായിരുന്നു. കൂടാതെ പൊതുജനങ്ങള്‍ക്കിടയില്‍ ടാക്‌സിയെക്കുറിച്ച് ധാരണയില്ലാത്തതും ഇവരെ പ്രതിസന്ധിയിലാക്കി. ടാക്‌സികള്‍ ബുക്കുചെയ്യാന്‍ അധികൃതര്‍ നല്‍കിയിരുന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ ഷീ ടാക്‌സികള്‍ ജില്ലയില്‍ നിലവിലില്ലെന്ന വിവരമാണ് ലഭിക്കുക.
കൃത്യമായി ഒരു പാര്‍ക്കിങ് സ്ഥലമില്ലാത്തതും ഇവരെ ബുദ്ധിമുട്ടിലാക്കുന്നു. റെയില്‍വേ സ്റ്റേഷനില്‍ ടാക്‌സി നിര്‍ത്താന്‍ ഓരോ കാറിനും 1000 രൂപ വീതം അടച്ച് ആറുമാസത്തേക്ക് അനുമതി നേടിയിരുന്നു. രണ്ടുകാറുകള്‍ വീതം ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലും നാലാമത്തെ പ്ലാറ്റ്‌ഫോമിലും പാര്‍ക്ക് ചെയ്യാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, മറ്റു ടാക്‌സിക്കാര്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ഷീ ടാക്‌സി ഡ്രൈവര്‍മാര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ടാക്‌സിയാണ്, മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് വേണ്ടിയുള്ളതാണ് എന്നൊക്കെ ആരോപിച്ചായിരുന്നു മറ്റ് ടാക്‌സിക്കാര്‍ തടസ്സം സൃഷ്ടിക്കുന്നത്.
https://www.facebook.com/Malayalivartha
























