സ്വകാര്യ കാൻസർ ആശുപത്രികൾക്ക് വേണ്ടി ആർ സി സിയെ തകർക്കാൻ ഗൂഢനീക്കം; പിന്നിൽ ജീവനക്കാരുടെ സംഘം

ആഗോള പ്രശസ്തമായ തിരുവനന്തപുരത്തെ ആർ സി സി യുടെ വിശ്വാസ്യത തകർക്കാൻ സ്ഥാപനത്തിനുള്ളിൽ നിന്നു തന്നെ ഗൂഢനീക്കം. ആശുപത്രിയുടെ വിശ്വാസ്യത തകർത്ത് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ചില സ്വകാര്യാശുപത്രികളെ സഹായിക്കാനാണ് നീക്കമെന്ന് സംശയമുയരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് ആർസി സിയിൽ നടന്ന സംഭവങ്ങളാണ് ഇപ്പോൾ ആവർത്തിക്കുന്നത്. അന്ന് ഡോക്ടർ എം കൃഷ്ണൻ നായരായിരുന്നു സ്ഥാപന മേധാവി. ഡോ. കൃഷ്ണൻ നായരാണ് ആർസിസി സ്ഥാപിച്ചത്.
ഒടുവിൽ അദ്ദേഹത്തെ സ്ഥാപനത്തിൽ നിന്നു തന്നെ പുറത്താക്കി. പ്രശസ്ത കാൻസർ രോഗ ചികിത്സകൻ ഡോ.വി പി ഗംഗാധരനും മറ്റും ആർ സി സി വിട്ടത് അന്നത്തെ പടലപിണക്കത്തിന്റെ ഭാഗമായാണ്. ധാരാളം മികച്ച ഡോക്ടർമാർ ഉണ്ടായിരുന്ന സ്ഥാപനമായിരുന്നു ആർ സി സി. അവരിൽ പലരും ഇപ്പോൾ ആർ സി സി യിലില്ല.
ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ പത്തു വയസുകാരി ആർസിസിയിൽ നിന്നും രക്തം സ്വീകരിച്ച് എച്ച്ഐവി ബാധിതയായി മരിച്ചതും കാൻസർ ചികിത്സയിലെ പിഴവ് കാരണം ഡോക്ടർ മരിച്ചതും അടുത്ത കാലത്ത് ആർ സി സി യുടെ ഇമേജ് കെടുത്തിയ സംഭവങ്ങളാണ്.
ആർ സി സി യെ വിശ്വസിച്ചാണ് കേരളത്തിലെ കാൻസർ രോഗികൾ ചികിത്സ തേടിയിരുന്നത്. എന്നാൽ ആർ സി സിയിലെ ഡോക്ടർമാർ തമ്മിൽ ഗുരുതരമായ ആശയ കുഴപ്പങ്ങളാണ് നടക്കുന്നത്. ആർ സി സിയിലെ ചില ഡോക്ടർമാർക്കെതിരെ അധികാരസ്ഥാനങ്ങളിൽ നിരവധി പരാതികൾ ലഭിക്കുന്നുണ്ട്.
ചില ഡോക്ടർമാരെങ്കിലും സ്വകാര്യാശുപത്രികൾക്ക് വേണ്ടി ആർ സി സിയെ തകർക്കാൻ ശ്രമിക്കുന്നതായി ആരോപണമുണ്ട്. തിരുവനന്തപുരത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ആശുപത്രി കാൻസർ ചികിത്സക്കായി ഒരു പ്രത്യേക വിഭാഗം തന്നെ ആരംഭിച്ചിട്ടുണ്ട്. ആർ സി സിയിലെ രോഗികളുടെ എണ്ണം കുറയ്ക്കേണ്ടത് ഇവരുടെ ആവശ്യമാണ്. കോർപ്പറേറ്റുകൾ സ്വീകരിക്കുന്ന തന്ത്രം തന്നെ അവർ സ്വീകരിക്കും. അതായത് ഉള്ളിൽ കലാപമുണ്ടാക്കി നേട്ടമുണ്ടാക്കും.
മലബാറിൽ നിന്നു വരെ ആയിരക്കണക്കിന് രോഗികൾ ആർ സി സിയിലെത്തുന്നുണ്ട്. സർക്കാരിന് മലബാർ കാൻസർ സെന്ററിനോടാണ് താത്പര്യം. അവർ ആർ സി സിയിലെ പ്രശ്‌നങ്ങൾ സ്വാഭാവികമായും പരിഗണിക്കുകയില്ല. എസ് എൻ സി ലാവ്ലിൻ കമ്പനിക്ക് പിണറായി വിജയൻ വൈദ്യുത മന്ത്രിയായിരിക്കെ കരാർ കൊടുത്തത് പോലും മലബാർ കാൻസർ സെന്ററിന്റെ വളർച്ച ലക്ഷ്യമിട്ടാണ്. അതു കൊണ്ട് തന്നെ ആർ സി സി തകർന്നാൽ അതിന്റെ ഫലം ആ സ്ഥാപനം സ്വയം അനുഭവിക്കേണ്ടി വരും.
നല്ല സംവിധാനങ്ങൾ ഉള്ള ആർ സി സി യുടെ വിശ്വാസ്യത കെടുത്തിയത് അവിടെത്തെ ജീവനക്കാർ തന്നെയാണ്.വിശ്വാസ്യത ഇല്ലാതാക്കലാണ് ഒരു സ്ഥാപനത്തെ തകർക്കാനുള്ള ആദ്യ ചുവടുവയ്പ്പ്. ഹരിപ്പാട്ടെ പെൺകുട്ടിയുടെ കാര്യത്തിലും ഡോകടറുടെ കാര്യത്തിലും ഗുരുതര ക്യത്യവിലോപംആർസിസിയിൽ നിന്നുണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























