കത്വയില്‍ ക്ഷേത്രത്തിനകത്ത് നടന്ന കൊടുംക്രൂരതയിൽ സംഘപരിവാര്‍ സംഘടനകളുടെ ഭീകരത തുറന്നുകാട്ടി തന്ത്രി കുടുംബാംഗത്തിന്റെ പോസ്റ്റ്

രാജ്യം ഞെട്ടലോടെ കേട്ട സംഭവമായിരുന്നു ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസുകാരിയെ ക്ഷേത്രത്തിനകത്തുവെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യമായുമായി രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്.
അതിനിടയിലാണ് സംഘപരിവാര്‍ സംഘടനകളുടെ ഭീകരത തുറന്നുകാട്ടി താന്ത്രി കുടുംബാംഗത്തിന്റെ പോസ്റ്റ് വൈറലാകുന്നത് . കേരളത്തിലെ പ്രധാന തന്ത്രി കുടുംബാംഗവും പൂജാരിയുമായ കൈമുക്ക് മനയിലെ വാസുദേവനാണ് പെൺകുട്ടിയുടെ മരണത്തിലെ സംഘപരിവാറിന്റെ ക്രൂരമുഖം വെളിച്ചത്തുകൊണ്ടുവരുന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇത്രയും നിഷ്ഠൂര കൃത്യം ചെയ്ത പ്രതികൾക്ക് സംരക്ഷണ കവചമൊരുക്കിയത് ഒരു സംഘപരിവാർ സംഘടനയായിരുന്നു എന്നും അവരുടെ അഭിഭാഷക പരിഷത്തായിരുന്നു കുറ്റംപത്രം നൽകുന്നത് തടസപ്പെടുത്തിയത് എന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു .ബി ജെ പി എം എൽ എ മാരും, മന്ത്രിമാരുമായിരുന്നു ഇവർക്ക് ഭരണപരമായ പരിചയായത്…എന്നിട്ടും ഇതിലൊന്നും വർഗീയതയും രാഷ്ടീയവും കാണാനാകുന്നില്ലെങ്കിൽ നമ്മുടെ കാഴ്ചകൾക്ക് മാത്രമാണ് തകരാറുള്ളത് എന്നിങ്ങനെയാണ് അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നത്.
വാസുദേവന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
എത്ര നിഷ്കളങ്കമായ ചോദ്യങ്ങളാണ് നാം ആസിഫയുടെ മരണാനന്തരം കേൾക്കാനിടയാകുന്നത്…
എട്ടു വയസുകാരി കുട്ടിക്ക് സംഭവിച്ച അത്യാഹിതം, മതം,രാഷ്ട്രീയമൊക്കെ കലർത്തണോ അതിൽ പ്രതിഷേധിച്ചാൽ പോരെ…??
ആസിഫ കൊല്ലപ്പെട്ടത് എതെങ്കിലും ഞരമ്പ് രോഗിയുടെ ആസക്തിയുടെ ഫലമായല്ല…
എട്ട് ദിവസത്തോളം അമ്പലത്തിനുള്ളിൽ മയക്ക് മരുന്ന് നൽകി മാറി , മാറി പീഡിപ്പിക്കപ്പെട്ടാണ്….
കൊല ചെയ്യുന്നതിനും മുൻപ് മുഖ്യ പ്രതി എല്ലാവരും ഒന്ന് മാറി നിൽക്കൂ എനിക്കൊന്നൂടെ ഭോഗിക്കണം എന്നാവശ്യപ്പെട്ടാണ്…
അതിനവന്റെ, അവരുടെ ന്യായം ആസിഫ മുസ്ലീം ആയിരുന്നു എന്നതാണ്,
നാടോടി മുസ്ലീങ്ങളായ അവരെ വിരട്ടിയോടിക്കാൻ വീട്ടിലെ കുഞ്ഞിനെ ബലാത്കാരം ചെയ്യുക എന്നതായിരുന്നു….
ഇത്രയും നിഷ്ഠൂര കൃത്യം ചെയ്ത പ്രതികൾക്ക് സംരക്ഷണ കവചമൊരുക്കിയത് ഒരു സംഘപരിവാർ സംഘടനയായിരുന്നു, അവരുടെ അഭിഭാഷക പരിഷത്തായിരുന്നു കുറ്റംപത്രം നൽകുന്നത് തടസപ്പെടുത്തിയത്, BJP MLA മാരും, മന്ത്രിമാരുമായിരുന്നു ഭരണപരമായ പരിചയായത്…
എന്നിട്ടും ഇതിലൊന്നും വർഗീയതയും രാഷ്ടീയവും കാണാനാകുന്നില്ലെങ്കിൽ നമ്മുടെ കാഴ്ചകൾക്ക് മാത്രമാണ് തകരാറുള്ളത്…
മാതൃഭൂമി പത്രം അരിച്ച് പെറുക്കി വായിച്ചാലും പ്രതികൾ സംഘപരിവാർ ആണെന്നൊരു ചെറു സൂചന പോലും ലഭിക്കില്ല എന്നത് കൊണ്ട് നമുക്കാ സത്യങ്ങളെ നിഷേധിക്കാനാവുമോ…??
നമ്മുടെ പാഠ ഭാഗങ്ങളിൽ ഗോഡ്സേ ഇന്നും വെറുമൊരു മതഭ്രാന്തൻ മാത്രമാകുന്നതിൽ യാതൊരു അതിശയോക്തിയും വേണ്ടതില്ല ഇതൊക്കെ തന്നെ പണ്ടും നമ്മളെ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ടാകും…..
യു.പിയിൽ BJP എം.എൽ.എ ബലാത്സംഗത്തിനിരയാക്കി അത് വിളിച്ച് പറഞ്ഞ പെൺകുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിൽ ഭേദ്യം ചെയ്ത് കൊന്നിട്ടും നമുക്കതിൽ രാഷ്ട്രീയം കാണാനാകുന്നില്ലെങ്കിൽ മറ്റെന്ത് പറഞ്ഞിട്ടെന്തിനാ…..????
“ഞങ്ങൾ ക്ഷേത്രത്തിനകത്ത് മാത്രം കുട്ടിയെ തിരഞ്ഞ് ചെന്നില്ല, അതൊരു പരിശുദ്ധ സ്ഥലമല്ലേ, അവിടെ കുഞ്ഞിന് അത്യാഹിതം സംഭവിക്കുമെന്ന് കരുതിയില്ല” ആസിഫയുടെ പിതാവിന്റെ പ്രതികരണമായിരുന്നു ഇത്…
ഒരു ക്ഷേത്രത്തിനകത്ത് അത് സംഭവിക്കില്ല എന്ന അന്യമതസ്ഥന്റെ വിശ്വാസത്തെ കൂടിയാണ് RSS എന്ന സോ കോൾഡ് ഹിന്ദു സംഘടന ബലാത്സംഗം ചെയ്ത് ഭയപ്പെടുത്തിയിരിക്കുന്നത്…
നിത്യനിദാനങ്ങൾക്കിനി ക്ഷേത്രങ്ങളിലിരിക്കുമ്പോൾ അർപ്പിക്കുന്ന ഹവിസിനെല്ലാം ചോരയുടെ നിറവും മണവും ഇല്ലാതിരുന്നെങ്കിൽ…..
https://www.facebook.com/Malayalivartha

























