അട്ടപ്പാടിയിലെ ജനങ്ങൾക്ക് വിഷു കൈനീട്ടവുമായി സന്തോഷ് പണ്ഡിറ്റ് ; ഊരു നിവാസികളെ കാണാന്‍ താരം മല കയറി എത്തിയത് കുടിവെള്ള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര പദ്ധതിയുമായി

വിഷു ദിനത്തിൽ അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം കൈനീട്ടമായി നൽകി സന്തോഷ് പണ്ഡിറ്റ്. 2000 ലിറ്ററിന്റെ രണ്ട് കുടിവെള്ള ടാങ്കുകള്‍ നല്‍കി അട്ടപ്പാടിയില്‍ നക്കുപ്പതി ഊരിലെ ജനങ്ങളുടെ കുടിവെള്ളം പ്രശ്‌നങ്ങള്‍ക്കാണ് താരം പരിഹാരം കണ്ടത്. പദ്ധതി യാഥാര്‍ഥ്യമായതോടെ നക്കുപ്പതി ഊരിലെ 160 ഓളം വരുന്ന കുടുംബങ്ങള്‍ക്ക് സഹായമായി.
അട്ടപ്പാടിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി അട്ടപ്പാടിയില്‍ എത്തിയ താരം അഞ്ചു ദിവസം അവിടെ ചിലവഴിച്ചു. രാകേഷ് ബാബു എന്ന പൊതുപ്രവര്‍ത്തകന്റെ ഇടപെടലാണ് അട്ടപ്പാടിയിലേക്കുള്ള സന്തോഷ് പണ്ഡിറ്റിന്റെ സഹായം എത്താന്‍ കാരണം. മുൻപ് ഓണത്തിനും അട്ടപ്പാടിയിലെ കീരിപ്പാതി ഊരിലെത്തിയ പണ്ഡിറ്റ് ഊരിലെ താമസക്കാര്‍ക്ക് ഭക്ഷണസാധനങ്ങളും വസ്ത്രവും നൽകിയിരുന്നു.
വിഷുവിന് അട്ടപ്പാടിയിലെ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തെ തുടർന്നാണ് നക്കുപ്പതി ഊരില്‍ കുടിവെള്ളം എത്തിക്കനുള്ള പ്രൊജകടിന് സന്തോഷ് പണ്ഡിറ്റ് പങ്കാളിയായത്.
5000 ലിറ്റര്‍ വെള്ളം നിറയ്ക്കാനുള്ള ടാങ്ക് സ്ഥാപിക്കാനായിരുന്നു തീരുമാനമെങ്കിലും അത്രയും വലിയ ടാങ്ക് സ്ഥാപിക്കാനുള്ള കെട്ടിടം ഊരില്‍ ഇല്ലാത്തതിനാല്‍ 2000 ലിറ്റര്‍ വെള്ളം നിറയ്ക്കാന്‍ കഴിയുന്ന രണ്ട് ടാങ്ക് നൽകി. ഒന്നര കിലോമീറ്റര്‍ ആകലെയുള്ള കിണറില്‍ നിന്നാണ് ടാങ്കിലേക്ക് വെള്ളം എത്തുന്നത്. ഊരില്‍ വെള്ളമെത്തിക്കാനായി മൂന്ന് പ്രൊജക്ടുകള്‍ നടത്താൻ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാൽ അത് പാതി വഴിക്ക് ഉപേക്ഷിക്കുകയായിരുന്നു.
ഫേസ്‌ബുക്കിലുടെ ചിലര്‍ അട്ടപ്പാടിയിലെ കുടിവെള്ള ക്ഷാമത്തെക്കുറിച്ചു സന്തോഷ് പണ്ഡിറ്റിനെ അറിയിച്ചിരുന്നു. സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഈ വിവരം ഫെയ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ ;
ഡിയർ ഫേസ്ബുക് ഫാമിലി ,
ഈ വിഷുക്കാലം ഞാന്‍ അട്ടപ്പാടിയിലെ പാവപ്പെട്ട ആളുകളോടൊപ്പം ആഘോഷിക്കുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ഇവിടെയാണ്. 5 ദിവസത്തെ പരൃടനമാണ് ഉദ്ദേശിച്ചത്. ഇവിടുത്തെ ചില ഊരുകളില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന വിവരം അവര്‍ഫേസ്ബുക്കിലൂടെ എന്നെ അറിയിച്ചിരുന്നു. ഇതിന്മേല്‍ ഈ പ്രശ്നം പരിഹരിക്കുവാന്‍ ഞാന്‍ ചില സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
പല സ്ഥലങ്ങളിലും 1.50 കിലോമീറ്റർ താഴെ നിന്നൊക്കെ വേണം ഇവര്‍ക്ക് ഉയര്‍ന്ന പ്രദേശത്തേക്കു വെള്ളം കൊണ്ടു വരുവാന്‍. ഒരു കുടം വെള്ളം കൊണ്ടു കൊണ്ടു വരുവാന്‍ 15 മിനിറ്റൊക്കെ എടുക്കുമത്രേ.
ഞാന്‍ വിഷയം പല വീടുകളും സന്ദര്‍ശിച്ച് നേരില്‍ പഠിക്കുകയും അവരുടെ അഭൃര്‍ത്ഥന പരിഗണിച്ച് 5000 ലിറ്ററിന്റെ ടാങ്ക് (രണ്ടിടത്തായ് രണ്ടണ്ണം) സ്ഥാപിച്ച് 164 ഓളം കുടുംബങ്ങള്‍ക്കു കുടി വെള്ള സൗകര്യം ഒരുക്കുകയും ചെയ്തു.
164 വീടുകളില്‍ പല വീടുകളിലും കക്കൂസും, കുളിമുറിയും ഇല്ല. ഒന്നര സെന്റ് ഭൂമിയില്‍ പണിത പല വീടുകളിലും അതുണ്ടാക്കുവാനുള്ള സൗകരൃമില്ലെന്ന് അവിടങ്ങളില്‍ സന്ദര്‍ശിച്ച എനിക്ക് നെരില്‍ ബോധ്യപ്പെട്ടു. മറ്റു വീടുകളില്‍ സാമ്ബത്തിക പ്രശ്‌നം കാരണം ഇതൊന്നും ഉണ്ടാക്കുവാന്‍ പറ്റുന്നില്ല. എന്റെ അടുത്ത പര്യടനത്തില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടത് ചെയ്യാമെന്നു ഉറപ്പു കൊടുത്തു. 2012 ലും, 2017 ലും ഈ മേഖലയില്‍ ഞാന്‍ ചില സഹായങ്ങള്‍ ചെയ്തിരുന്നു.
മലവെള്ളം വരുമ്പോള്‍ ഒഴിഞ്ഞു പോകുവാനുള്ള സ്ഥലമില്ല എന്നതും, കൃഷിയിടങ്ങളില്‍ ആനയും, കാട്ടു പന്നിയുടെ ശല്യവും, വിദ്യാഭ്യാസം ഉള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മാ പ്രശ്‌നവും അവരെന്നെ ധരിപ്പിച്ചു. കൂടാതെ ശുദ്ധജലത്തിന്റെ അപര്യാപ്തതയും അവര്‍ നേരിടുന്നു. ഭൂരിഭാഗം വീടുകളില്‍ സന്ദര്‍ശിച്ചു പ്രശ്‌നങ്ങള്‍ പഠിക്കുവാന്‍ ശ്രമിച്ചു.
കഴിഞ്ഞ ഓണത്തിലും ഞാന്‍ അട്ടപ്പാടിയിലായിരുന്നു. ഈ വിഷു ആഘോഷവും അവിടുത്തെ മറ്റൊരു പ്രദേശത്തെ ആളുകളോടൊപ്പം ഹാപ്പി ആയി ആഘോഷിക്കുന്നു.
https://www.facebook.com/Malayalivartha
























