അന്വേഷണ സംഘത്തെ അവിശ്വസിച്ച് മനുഷ്യാവകാശ കമ്മീഷൻ; ശ്രീജിത്തിന് മർദ്ദനമേറ്റത് ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട്ടിൽ നടന്ന അടിപിടിക്കിടയിലാണെന്ന ആലുവ റൂറൽ എസ്പിയുടെ പ്രസ്താവന ദുരൂഹം; വരാപ്പുഴ കസ്റ്റഡി മരണത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ സിബിഐ വരണമെന്ന് കമ്മീഷൻ

വരാപ്പുഴ കസ്റ്റഡി മരണത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണമെങ്കിൽ സിബിഐ വരണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ദിവസങ്ങൾക്കു ശേഷവും പ്രതികളെ അറസ്റ്റ് ചെയ്യാനാവാതെ പ്രത്യേക അന്വേഷണ സംഘം ഇരുട്ടിൽ തപ്പുന്ന സാഹചര്യത്തിൽ അന്വേഷണം എത്രയും വേഗം കൈമാറണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഐ ജി, എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം കണ്ണിൽ പൊടിയിടാനുള്ളതും കുറ്റക്കാരെ രക്ഷിക്കാനുള്ളതാണെന്നും കമ്മീഷൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കയച്ച ഉത്തരവിൽ പറഞ്ഞു.
ശ്രീജിത്തിന്റെ ആശ്രിതർക്ക് പത്ത് ലക്ഷം രുപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. തുക കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരിൽ നിന്നും സർക്കാരിന് ഈടാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ശ്രീജിത്തിന്റെ ഭാര്യക്ക് എത്രയും വേഗം സർക്കാർ ജോലി നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഭാര്യയും മൂന്നു വയസുള്ള പെൺകുട്ടിയും വ്യദ്ധമാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന് നഷ്ടമായത് ഏക അത്താണിയാണ്.
ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ച് കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥരെ ഉടൻ സസ്പെന്റ് ചെയ്യണം. തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും നീക്കം ചെയ്യണമെന്നും കമ്മീഷൻ അവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് നിർദ്ദേശങ്ങൾ നൽകിയത്.
ശ്രീജിത്തിന് മർദ്ദനമേറ്റത് ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട്ടിൽ നടന്ന അടിപിടിക്കിടയിലാണെന്ന ആലുവ റൂറൽ എസ്പിയുടെ പ്രസ്താവന ദുരൂഹമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അന്വേഷണത്തിന് മുമ്പ് എസ് പി തലത്തിലുള്ള ഉയർന്ന ഉദ്യോഗസ്ഥൻ ഇത്തരമൊരു നിഗമനത്തിലെത്തിയത് എങ്ങനെയാണെന്ന് കമ്മീഷൻ ചോദിച്ചു. എസ് പി യുടെ അറിവോടെയാണ് അദ്ദേഹത്തിന്റെ ടാക്സ് ഫോഴ്സിലെ ഉദ്യോഗസ്ഥർ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് കമ്മീഷൻ വിലയിരുത്തി.
വാസുദേവന്റെ മകൻ നൽകിയ മൊഴിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന് വരാപ്പുഴ പോലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ കമ്പ്യൂട്ടിൽ കണ്ടെത്തിയ പ്രഥമ വിവര സ്റ്റേറ്റ്മെന്റിൽ കണ്ടെത്തിയതായി കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസ് പറഞ്ഞു. ശ്രീജിത്തിന്റെ ഭാര്യ തനിക്ക് നൽകിയ മൊഴിയിൽ വാസുദേവന്റെ കുടുംബവുമായി ശ്രീജിത്തിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് പറയുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട മറ്റ് പല രേഖകളും സ്റ്റേഷനിൽ തനിക്ക് ലഭ്യമായില്ലെന്നും അത് അന്വേഷണ ഉദ്യോസ്ഥൻ പിടിച്ചെടുത്തതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞതായും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
ഡി കെ ബാസുവും ബംഗാളും തമ്മിലുള്ള കേസിൽ അറസ്റ്റ് സംബന്ധിച്ച് സുപ്രീം കോടതി നൽകിയ മാർഗ്ഗ നിർദ്ദേശങ്ങളൊന്നും ശ്രീജിത്തിന്റെ കേസിൽ പാലിച്ചിട്ടില്ലെന്ന് കമ്മീഷൻ ചൂണ്ടി കാണിച്ചു.സർക്കാർ ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനക്ക് ശേഷം ശ്രീജിത്തിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാതെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയത് ദുരൂഹമാണ്. ഇതു സംബന്ധിച്ച് പോലീസ് പറയുന്ന കാരണങ്ങൾ മുഖവിലയ്ക്കെടുക്കാനാവില്ല.
പ്രത്യേക അന്വേഷണ സംഘം ഉയർന്ന പോലീസ് ഒദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമിക്കുകയാണോ എന്ന് കമ്മീഷൻ സംശയം പ്രകടിപ്പിച്ചു. ശ്രീജിത്തിന്റേത് കൊലപാതകമാണെന്ന് സമ്മതിക്കുന്ന അന്വേഷണ സംഘം യഥാർത്ഥ കുറ്റവാളികളെ എത്രയും വേഗം പുറത്തു കൊണ്ടു വന്നില്ലെങ്കിൽ അവർ തെളിവുകൾ നിഷ്പ്രയാസം നശിപ്പിക്കും. പ്രത്യേക അന്വേഷണ സംഘം പൂർണ പരാജയമാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഏതാനും പോലീസ് ഉദ്യാഗസ്ഥരെ സസ്പന്റ് ചെയ്തതു കൊണ്ട് ആരും സായൂജ്യമടയില്ലെന്നും ഉത്തരവിൽ പറയുന്നു.
https://www.facebook.com/Malayalivartha
























