ഒമ്പത് മാസം ഗർഭിണിയായി അഭിനയിച്ചു... രണ്ട് പ്രാവശ്യം ഗര്‍ഭം അലസിപ്പോയതുകൊണ്ട് വീട്ടുകാരെ അറിയിക്കാൻ ഭയന്നു... ഗൾഫിൽ നിന്ന് നാട്ടിലെത്തി മാസങ്ങളോളം ഒപ്പം കഴിഞ്ഞിട്ടും ഭാര്യയുടെ ഗർഭം വ്യാജമാണെന്ന് തിരിച്ചറിയാൻ ഭർത്താവിനും വീട്ടുകാർക്കും കഴിഞ്ഞില്ല... സംശയമൊഴിവാക്കാൻ പലതവണ ഷറഫുദ്ദീന്റെ കൈപിടിച്ച് വയറിന് മീതെ വച്ച് ശ്വാസോച്ഛ്വാസത്തിലൂടെ വയറനക്കി കുഞ്ഞനങ്ങുന്നതാണെന്ന് കാണിച്ചു; ഒടുവില്‍ എല്ലാം തുറന്നുപറഞ്ഞു ഷംന...

കുട്ടികള്‍ ഇല്ലാത്തതിന്‍റെ പേരില്‍ തന്നെ ഉപേക്ഷിക്കുമെന്ന ഭയത്താലാണ് ഗര്‍ഭിണിയാണെന്ന് തെറ്റിദ്ധരിപ്പിച്ചതെന്ന് ഷംന പോലീസിനോട്. രണ്ട് തവണ ഗര്‍ഭം അലസിപ്പോയതിന്‍റെ മാനസിക വിഷമത്തിലാണ് 9 മാസം വരെയും ഭര്‍ത്താവിനെയും കുടുംബത്തെയും താന്‍ ഗര്‍ഭിണിയാണെന്ന് വിശ്വസിപ്പിച്ചതെന്നും ഷംന പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ഒമ്പതുമാസം ഭർത്താവിനേയും വീട്ടുകാരേയും സമർത്ഥമായി കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്.
ഗൾഫിൽ നിന്ന് നാട്ടിലെത്തി മാസങ്ങളോളം ഒപ്പം കഴിഞ്ഞിട്ടും ഭാര്യയുടെ ഗർഭം വ്യാജമാണെന്ന് തിരിച്ചറിയാൻ ഭർത്താവ് ഷറഫുദ്ദീനോ വീട്ടുകാർക്കോ കഴിഞ്ഞില്ല. പൂർണഗർഭിണിയ്ക്കുണ്ടാകേണ്ട നിറവയറൊന്നും ഭാര്യയ്ക്ക് കാണാത്തതിൽ പല തവണ ഷറഫുദ്ദീൻ സംശയം പ്രകടിപ്പിച്ചെങ്കിലും തനിക്ക് വയർ കുറവാണെന്നായിരുന്നു ഷംനയുടെ ഭാഷ്യം.
സംശയമൊഴിവാക്കാൻ പലതവണ ഷറഫുദ്ദീന്റെ കൈപിടിച്ച് വയറിന് മീതെ വച്ച് ശ്വാസോച്ഛ്വാസത്തിലൂടെ വയറനക്കി കുഞ്ഞനങ്ങുന്നത് കണ്ടോയെന്നും മറ്റും ഷംന ചോദിച്ചതോടെ ഷറഫുദ്ദീനും കഥ വിശ്വസിച്ചു. ഇത് കൂടാതെ പലപ്പോഴും അവശതയും ക്ഷീണവും അഭിനയിച്ചും ഭക്ഷണത്തിന് മടികാട്ടിയുമൊക്കെ ഷംന ഗർഭിണി ചമയുമ്പോഴൊന്നും ആർക്കും അത് കള്ളത്തരമാണെന്ന് തോന്നിയിരുന്നില്ല.
ഒമ്പതുമാസം പൂർത്തിയായെന്ന് പറഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ച എസ്.എ.ടി ആശുപത്രിയിലെ ഗൈനക്കോളജി ഒ.പിയിലെത്തിയ ഷംനയെ അഡ്മിഷനെഴുതാനെന്ന വ്യാജേന അകത്തേക്ക് പോയി കാണാതായതോടെയാണ് പൊലീസ് അന്വേഷണത്തിനും ഗർഭകഥ അലസാനും കാരണമായത്. ചൊവ്വാഴ്ച ഉച്ചയോടെ എസ്.എ.ടി ആശുപത്രിയിൽ നിന്ന് അപ്രത്യക്ഷയായ ഷംന വീട്ടുകാരെ വെട്ടിച്ച് ആശുപത്രിക്ക് പുറത്തിറങ്ങി. അവിടെ നിന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തി.
ഉച്ചയ്ക്ക് പുറപ്പെടുന്ന ചെന്നൈ സൂപ്പർഫാസ്റ്റിൽ കയറി ചൈന്നെയ്ക്ക് പോയി. യാത്രയ്ക്കിടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ട്രെയിൻ വൈകുന്നേരം എറണാകുളം നോർത്തിലെത്തിയപ്പോൾ ഫോൺ ഓണാക്കി. ഷംനയെ കാണാതായ പരാതിയിൽ സൈബർ സെൽ സഹായത്തോടെ അന്വേഷണം നടത്തിവന്ന പൊലീസ് ഫോണിന്റെ ടവർലൊക്കേഷൻ അനുസരിച്ച് അന്വേഷണത്തിനായി പൊലീസ് എറണാകുളത്തെത്തി. അവിടെ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ചെന്നൈയിലേക്ക് യാത്ര തുടർന്ന ഷംന ചെന്നൈ സെൻട്രൽ സ്റ്റേഷനിലിറങ്ങി.
അവിടെനിന്ന് മറ്റൊരു ട്രെയിനിൽ ചെങ്ങന്നൂരിലേക്ക് തിരിക്കുകയും ചെയ്തു. രണ്ട് ദിവസവും ട്രെയിനിൽ തന്നെ കഴിച്ചുകൂട്ടിയ ഷംന ട്രെയിനിൽ നിന്നാണ് ആഹാരം കഴിച്ചത്. സഹ യാത്രികരോട് അധികം ഇടപഴകാൻകൂട്ടാക്കാതിരുന്ന ഷംന ചെങ്ങന്നൂരിലിറങ്ങി അവിടെ നിന്ന് കരുനാഗപ്പള്ളിയ്ക്കുള്ള ബസിൽ കയറി കരുനാഗപ്പള്ളി ബസ് സ്റ്റാന്റിലെത്തി. ബസ് സ്റ്റാന്റിൽ ക്ഷീണിതയായി കാണപ്പെട്ട ഷംനയെ കണ്ട് സംശയം തോന്നിയ യാത്രക്കാരാണ് പത്രത്തിൽ വന്ന ഫോട്ടോ നോക്കി ഷംനയാണെന്ന് ഉറപ്പിച്ചശേഷം പൊലീസിനെ അറിയിച്ചത്.
കരുനാഗപ്പള്ളിപൊലീസെത്തി കസ്റ്റഡിയിലെടുത്ത ഷംനയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധൻ നടത്തിയാണ് ഗർഭിണിയല്ലെന്ന് ഉറപ്പിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുവന്ന ഷംന ഭർത്താവിനേയും ബന്ധുക്കളേയും കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു.
ഗർഭിണിയല്ലെന്ന് മനസിലാക്കിയാൽ ദാമ്പത്യം തകരുമോയെന്ന ആശങ്കയും ബന്ധുക്കളുടെ പഴിപറച്ചിലും ഭയന്നാണ് ഗർഭിണിയായി അഭിനയിക്കാൻ കാരണമെന്നാണ് ഷംന പൊലീസിനോട് പറഞ്ഞത്. ഇന്ന് തൈയ്ക്കാട് ഗവ. ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം ഷംനയെ കോടതിയിൽ ഹാജരാക്കുമെന്നും സംഭവത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























