വികലമായ ഒരു മാനസികാവസ്ഥ സിനിമയോടും സിനിമാക്കാരോടും വച്ചു പുലർത്തുന്നവർക്കു വേണ്ടി മാത്രമാണ് ഈ മറുപടി; സിനിമക്കാർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ പ്രശസ്ത സംവിധായകനായ മേമില രാജശേഖരന്റെ കുറിപ്പ്

സിനിമയെയും സിനിമക്കാരെയും വിമർശിക്കുന്നവർക്കെതിരെ പ്രശസ്ത സംവിധായകനായ മേമില രാജശേഖരന്റെ കുറിപ്പ്. സിനിമ ഒരുപാട്പേരുടെ അധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും ഫലമാണെന്നും അദ്ദേഹം പറയുന്നു.ഫേസ് ബുക്കിലൂടെയും മറ്റും സിനിമക്ക് എതിരെയും സിനിമയിലെ കലാകാരന്മാരെ കുറിച്ചും പല തരത്തിലുള്ള പ്രതികരണങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്
കുറിപ്പ് വായിക്കാം
കുറെക്കാലമായി പറയാതെ മാറ്റി വെച്ച കാര്യമാണെഴുതുന്നത്.അതെഴുതേണ്ട സമയമാണ് എന്നതുകൊണ്ട് ഇനി മാറ്റി വയ്ക്കുന്നില്ല. ദേശീയ അവാർഡു് വിവാദവുമായി ബന്ധപ്പെട്ട് അപൂർവ്വം ചില ഫെയ്സ് ബുക്ക് സുഹൃത്തുക്കൾ പലപ്പോഴും പ്രതികരിച്ച രീതികളും അടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലുണ്ടായ അധിക്ഷേപം നിറഞ്ഞ മെസ്സേജുകളും ട്രോളുകളുമാണ് ഇതു പറയാൻ പ്രേരിപ്പിക്കുന്നത്.
വികലമായ ഒരു മാനസികാവസ്ഥ സിനിമയോടും സിനിമാക്കാരോടും വച്ചു പുലർത്തുന്നവർക്കു വേണ്ടി മാത്രമാണ് ഈ മറുപടി. സിനിമയെ ഏറ്റവും ശക്തമായ ഒരു കലാമാധ്യമമായി കരുതുന്ന,മാനിക്കുന്ന സുഹൃത്തുക്കൾ ക്ഷമിക്കുമല്ലൊ. കോടിക്കണക്കിനു രൂപ മുടക്കി ഒരുപാടു തൊഴിലാളികളുടെ അദ്ധ്വാനത്തിലൂടെയും കഷ്ടപ്പാടിലൂടെയുമാണ് ഒരു സിനിമ തീയറ്ററിലെത്തുന്നത്. ആ സിനിമയെ ആവേശത്തോടെ കാണുന്ന ലക്ഷക്കണക്കിനു പ്രേക്ഷകരുണ്ട്.
അവരാണ് സിനിമയുടെ ശക്തി. നല്ലതാണോ ചീത്തയാണോ എന്നറിയാതെ കയ്യിലെ കാശു മുടക്കി തീയറ്ററിലെത്തുന്നവരുടെ മനസ്സിൽ സിനിമ ആവേശമാണ്. അതിനെ അവർ ഒരു വിനോദോപാധി മാത്രമായല്ല കാണുന്നത്. കലയായും സാങ്കേതികതയായും വിനോദമായും കാണുന്നു.
താരങ്ങൾ ഒരു ഇൻഡസ്ട്രിയുടെ ഭാഗമാണ്. അവരെ ജനങ്ങൾ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നതുകൊണ്ടാണ് അവരെ വിശ്വസിച്ച് കോടിക്കണക്കിനു രൂപ ഈ ഇൻഡസ്ട്രിയിൽ മുടക്കുന്നത്. അവർ സിനിമാ വ്യവസായത്തിന്റെ സെല്ലിംഗ് പോയിന്റാണ്.
അവർ ചുമ്മാ നടന്നാലൊന്നും ജനങ്ങൾ അവരെ അംഗീകരിക്കില്ല പ്രത്യേകിച്ച് കേരളത്തിൽ. അവരിൽ കഴിവുകളുണ്ട്. കലയുണ്ട്. അത്യദ്ധ്വാനം ചെയ്യാൻ സമർപ്പണമനോഭാവമുണ്ട്. പ്രൊഫഷനോട് നീതിയുണ്ട്. അവർ അവരുടെ സൗന്ദര്യം,ആരോഗ്യം എന്നിവ സംരക്ഷിച്ചു നിർത്തണം. സിനിമ ഉണ്ടായാലും ഇല്ലെങ്കിലും അതു മെയിൻറയിൻ ചെയ്യേണ്ടതുണ്ട്. കുടുംബത്തെപ്പോലും കാണാൻ സമയമില്ലാതെ, കുടുംബത്തോടൊപ്പം ചിലവഴിക്കാൻ പറ്റാതെ,സ്വസ്ഥമായി ഉറങ്ങാൻ പറ്റാതെ രാപകലില്ലാതെ കഠിനാദ്ധ്വാനം ചെയ്താണു് ഓരോ സിനിമയും ഉണ്ടാകുന്നത്.
അതിനു വേണ്ടി അവർ പണം വാങ്ങും. അവർ കഷ്ടപ്പെടുന്നതു കൊണ്ടാണ് പണം ആവശ്യപ്പെടുന്നത്. പിന്നെ, അവർക്കു മൂല്യമുണ്ടായതുകൊണ്ടും. പ്രേക്ഷകരുടെ ഇഷ്ടങ്ങൾ നിലനിർത്തണം.ഏറ്റവും മികച്ചതു തെരഞ്ഞെടുക്കുന്ന പ്രേക്ഷകർക്ക് സംതൃപ്തി നൽകുന്ന പ്രകടനം നടത്തണം. കടുത്ത മത്സരം നേരിട്ടാണ് ഓരോ താരങ്ങളും ജീവിക്കുന്നത്. ഇവിടെ പലപ്പോഴും ചിലരെങ്കിലും പറയുന്ന ഒരു കാര്യമുണ്ട്.'ഞങ്ങളുടെ കാശിന്റെ പുറത്തല്ലേ ഇവനൊക്കെ ഞെളിഞ്ഞു നടക്കുന്നത്.... നമ്മളല്ലേ ഇവനെയൊക്കെ വളർത്തിയത് എന്നൊക്കെ'
ഏതെങ്കിലും ഒരു ചിത്രം നന്നായില്ലെങ്കിൽ വെള്ളം വലിയുന്ന പോലെ പ്രേക്ഷകരും വലിയും. അതിനവരെ കുറ്റം പറയാനൊക്കില്ല. eപ്രക്ഷകർക്ക് പ്രിയങ്കരമായ ഒരു പ്രോഡക്ടല്ല അത് എന്നതുകൊണ്ടുതന്നെയാവും ജനങ്ങൾ ഒരു സിനിമയെ പരാജയപ്പെടുത്തുന്നത്. അപ്പോൾ, ജനങ്ങൾക്കിഷ്ടപ്പെട്ട ഒരു പ്രോഡക്ട് നൽകുന്നതിനാലാണ് ജനം കയ്യിലിരിക്കുന്ന പണം നൽകി ആ ചിത്രം വിജയിപ്പിക്കുന്നത്. അല്ലാതെ, താരങ്ങൾക്കു ജീവിക്കാൻ വേണ്ടിയോ, അതിൽ പ്രവർത്തിച്ച തൊഴിലാളികളോടു സ്നേഹം മൂത്തിട്ടോ പണം മുടക്കിയ നിർമ്മാതാവിനോടു ദയ തോന്നീട്ടോ അല്ല. ഇത് ഒരു ഇൻഡസ്ട്രിയാണ്.
ജനങ്ങൾക്കിഷ്ടപ്പെട്ടതു നൽകുമ്പോൾ അവർ പണം നൽകി അതു കാണുന്നു.
ടാറ്റയും ലുലുവും ഭീമയും കല്യാണും ചാനലുകളും പത്രങ്ങളും ഹോട്ടലുകളും തുടങ്ങി നാട്ടിലെ വ്യവസായങ്ങളുടെയെല്ലാം പിന്നിലുള്ളവർ ഞെളിയുന്നത് നമ്മുടെ പണം കൊണ്ടാണെന്നു പറയുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ?പരിഹാസപദങ്ങളുപയോഗിച്ച് സിനിമയെ അധിക്ഷേപിക്കുന്നതിൽ ചിലർ ആനന്ദം കണ്ടെത്തുന്നു.
ആരെയും എന്തിനേയും പുശ്ചത്തോടെ കാണുന്ന ഈ 'പുശ്ചൻ'മാരുടെ അജ്ഞത മാറാനല്ലെങ്കിലും ചില വസ്തുതകൾ നിങ്ങൾ അധിക്ഷേപിക്കുന്ന ഈ മാധ്യമത്തെക്കുറിച്ച് പറഞ്ഞേ പറ്റൂ. കാരണം അന്തസ്സോടെയും അഭിമാനത്തോടെയുമാണ് ഈ പ്രൊഫഷനിൽ ഓരോ കലാകാരനും ജോലി ചെയ്യുന്നത്. കുറച്ചു നാളുകളായി, പ്രത്യേകിച്ചും കഴിഞ്ഞ രണ്ടാഴ്ചകളായി നവ മാധ്യമങ്ങളിലൂടെ സിനിമാ പ്രവർത്തകർക്കെതിരെ ചിലർ എഴുതിവിടുന്ന അറപ്പുളവാക്കുന്ന പോസ്റ്റുകൾ എത്ര കണ്ടില്ലെന്നു നടിച്ചാലും വീണ്ടും വീണ്ടും ആക്രമിക്കുകാരണം എഴുതാൻ നിർബന്ധിതനാവുകയാണ്.
ട്രെയിന്റെ കമ്പാർട്ടുമെന്റുകളിലെ ടോയ്ലറ്റുകളിൽ രതിചിത്രങ്ങളും അശ്ശീല വാക്കുകളം എഴുതുന്ന വികലമാനസികാവസ്ഥയുള്ളവർ ഇക്കാലത്ത് സോഷ്യൽ മീഡിയകളിലൂടെ മേൽവിലാസമില്ലാതെ പടച്ചുവിടുന്ന ഇത്തരം മ്ളേശ്ചമായ ആക്ഷേപങ്ങളോടു് പ്രതികരിക്കാതിരിക്കാനാണ് ആവതും ശ്രമിച്ചത്. ഇത്തരം 'ടോയ്ലറ്റ്' മാനസിക രോഗങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യതയില്ല എങ്കിലും വിഷയം സിനിമയായതുകൊണ്ട് കുറെയധികം അധിക്ഷേപിക്കുമ്പോൾ പറഞ്ഞു പോകുന്നതാണ്.
സിനിമ, ഓരോ വർഷവും കോടിക്കണക്കിനു രൂപ ഗവൺമെന്റിന് നികുതി നൽകുന്ന ഒരു വലിയ വ്യവസായമാണ്. 2016-17 ൽ മാത്രം നികുതിവരുമാനം ഏകദേശം450 കോടി രൂപയുടേതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയുടെ നിലനില്പിന് ഏറ്റവും സഹായകമാവുന്നത് സിനിമയിൽ നിന്നു ലഭിക്കുന്ന നികുതിപ്പണമാണ്. ഒരു സിനിമ വിജയിച്ചാൽ അതിന്റെ ഗുണം നാടിനു കൂടിയാണെന്നർത്ഥം.
ശമ്പളം, ക്ഷേമ പെൻഷനുകൾ, സിനിമയ്ക്കും സിനിമയ്ക്കു പുറത്തുമുള്ള കലാകാരന്മാരുടെ ക്ഷേമ പെൻഷനുകൾ, മറ്റു വികസനപ്രവർത്തനങ്ങൾ തുടങ്ങി നാടിന്റെ അടിസ്ഥാന പുരോഗതിക്കുള്ള സമ്പത്ത് നൽകുന്നതിൽ നിർണായക പങ്കു വഹിക്കുന്ന ഒരു വ്യവസായമാണ് സിനിമ. വിനോദനികുതിയായി തീയറ്ററുകളിൽ നിന്നു ലഭിക്കുന്ന പണത്തിനു പുറമെ, വേറെയുമുണ്ട് നാടിനു ഗുണകരമായ വരുമാനങ്ങൾ.
ഒരു പ്രദേശത്ത് ഷൂട്ടിംഗ് നടക്കുമ്പോൾ പലചരക്കുകട മുതൽ ഹോട്ടലുകൾ വരെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ലഭിക്കുന്ന വരുമാനങ്ങൾ. സാധനങ്ങൾ വാങ്ങിയും ഹോട്ടലുകളിൽ താമസിച്ചും ഷൂട്ടു ചെയ്യുന്ന സ്ഥലങ്ങൾക്കും സ്ഥാപനങ്ങൾക്കും വീടുകൾക്കും വാടക നൽകിയും വാഹനങ്ങൾ വാടകയ്ക്കെടുത്തും പ്രദേശവാസികൾക്കു തൊഴിൽ നൽകിയും സാധനങ്ങൾക്കു ടാക്സ് നൽകിയും സിനിമ നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നുണ്ട്. നടന്മാർ നൽകുന്ന നികുതി, നിർമ്മാതാവും സാങ്കേതികപ്രവർത്തകരും നൽകുന്ന നികുതി എന്നിവ വേറെയും.
പിന്നെ, ചാനലുകൾ മുതൽ പത്രസ്ഥാപനങ്ങൾവരെ, നഗരങ്ങളിലെ മാത്രമല്ല ഗ്രാമങ്ങളിലെപ്പോലും സ്ഥാപനങ്ങൾ, പ്രസ്ഥാനങ്ങൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ,കോളേജുകൾ തുടങ്ങി എന്തിനും ഏതിനും പ്രചരണങ്ങൾക്കും പ്രസിദ്ധിക്കും ചലച്ചിത്ര താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയുമാണ് പരിഗണിക്കുന്നത്. കോടിക്കണക്കിനു രൂപ വിറ്റുവരുമാനമുള്ള പ്രോഡക്ടുകൾക്ക് ചലച്ചിത്ര താരങ്ങൾ മോഡലുകളാണ്. അതിനവർ പണം വാങ്ങുന്നുണ്ട്.
അതവരെ ആവശ്യമുണ്ടായതു കൊണ്ടാണ് പണം വാങ്ങുന്നത്.
അങ്ങനെയെല്ലാം നാടിന്റെ പല പ്രവൃത്തനങ്ങളിലും നിർണായക സ്ഥാനത്ത് അന്തസ്സോടെ പ്രവർത്തിക്കുന്ന ചലച്ചിത്ര പ്രവർത്തകരെയാണ് ചിലർ അധിക്ഷേപിക്കുന്നത്. ഒരു ചലച്ചിത്ര പ്രവർത്തകൻ സാമൂഹ്യ പ്രവർത്തകൻ കൂടിയാണ്. നാടിന്റെ വളർച്ചയ്ക്കു വേണ്ടി, കലാപരമായ ഉന്നമനത്തിനായി, സംസ്കാരം,തൊഴിൽ,വിനോദം, ടൂറിസം എന്നിങ്ങനെ പല രംഗങ്ങളിലും ക്രിയാത്മകമായ സംഭാവനകൾ നൽകുന്ന വ്യവസായമാണ് സിനിമ.
എല്ലാത്തിലുമപരിയായി, എല്ലാ നികുതികളും എല്ലാ പണമിടപാടുകളും ആദ്യമേ നൽകുന്ന വ്യവസായമാണ് സിനിമ. നാട്ടുകാരുടെ നികുതിപ്പണത്തിൽ കൈയ്യിട്ടു വാരാത്ത പ്രസ്ഥാനവുമാണ് ചലച്ചിത്ര മേഖല. ഗവൺമെന്റിന് പത്തു പൈസ മുടക്കില്ലാതെ കോടികളുടെ വരുമാനം നൽകുന്ന ഒരു വലിയ ഇൻഡസ്ട്രി. കെ.എസ്.എഫ്.ഡി.സി സബ്സിഡി നൽകുന്നത് അവിടെ നിർമ്മിക്കുന്ന സിനിമകൾക്കാണ്. ഗവൺമെന്റ് തീയറ്ററുകൾ സിനിമയ്ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല.
അവരും സ്വകാര്യതീയറ്ററുകളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല.
ചലച്ചിത്ര അക്കാദമി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പിനാണ് പ്രാധാന്യം നൽകുന്നത്. ചലച്ചിത്ര-സാംസ്കാരിക ക്ഷേമനിധി മുമ്പോട്ടു പോകണമെങ്കിൽ തീയറ്ററുകളിൽ സിനിമ ഓടണം. എങ്കിലേ, ചലച്ചിത്ര പ്രവർത്തകർക്കും നാട്ടിലെ എല്ലാ കലാകാരന്മാർക്കും പെൻഷൻ കൊടുക്കാനും ഇതര സാമ്പത്തിക സഹായങ്ങൾ നൽകാനും പണമുണ്ടാകു.
രൂക്ഷമായ ജീവിത പ്രതിസന്ധികളിലൂടെയാണ് ഓരോ ചലച്ചിത്രകലാകാരനും സഞ്ചരിക്കുന്നത്. കോടികൾ മുടക്കുന്ന തൊഴിൽ മേഘലയാണെങ്കിലും നൈരന്തര്യമില്ലാത്ത തൊഴിൽരംഗം ഓരോ കലാകാരനേയും വളരെ തീഷ്ണമായ അനിശ്ചിതത്വങ്ങളിലേക്കും സാമ്പത്തിക പ്രതിസന്ധികളിലേക്കുമാണ് തള്ളിവിടുന്നത്. ഇതിൽ പ്രവർത്തിക്കുന്നവർക്കും ഒരു കുടുംബമുണ്ട്. അവർക്കും മക്കളെ പഠിപ്പിക്കുകയും വിവാഹം കഴിപ്പിയ്ക്കുകയും അച്ഛനമ്മമാരെ സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.
ഓരോ ചലച്ചിത്ര പ്രവർത്തകനും പ്രത്യേകിച്ച് സാങ്കേതിക പ്രവർത്തകന്, ഒരു സിനിമ കഴിഞ്ഞു് എത്ര നാൾ കാത്തിരിക്കണം അടുത്ത ഒരു സിനിമ ലഭിക്കാൻ .
താരതമ്യേന ചലച്ചിത്ര പ്രവർത്തകർക്കു ലഭിക്കുന്ന വരുമാനം ഇതര തൊഴിൽ മേഘലകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലായിരിക്കാം.
എന്നാൽ, രണ്ടു സിനിമകൾക്കിടയിൽ ഇവർ അനുഭവിക്കുന്ന സാമ്പത്തിക മാനസിക പ്രശ്നങ്ങൾ വളരെ രൂക്ഷമാണ്.
താരങ്ങളുടെ കാര്യത്തിൽ ഇത് വ്യത്യാസമുണ്ടാകും. എങ്കിലും അമിതാഭ് ബച്ചനും കമൽഹസ്സനും കഠിനമായ സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്.
ലഭിക്കുന്ന പണം സിനിമയിൽത്തന്നെ നിക്ഷേപിക്കുന്നതുകൊണ്ടാണ് ഇവരും സാമ്പത്തിക സങ്കർഷങ്ങൾ രുചിച്ചത്. എഴുന്നൂറിലേറെ സിനിമകളിൽ നായകനായഭിനയിച്ച പ്രേം നസീർ പോലും കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടിരുന്നു. ഏറ്റവും കുറഞ്ഞത് എഴുന്നൂറ് എഴുന്നൂറ്റമ്പതു സംവിധായകർ മലയാള സിനിമയിലുണ്ട്. മറ്റു ടെക്നീഷ്യന്മാർ എത്രയോ അധികം.
ഓരോ സംവിധായകനും ഓരോ സാങ്കേതികപ്രവർത്തകനും എത്ര കാലം കൂടുമ്പോഴാണ് ഒരു സിനിമ ചെയ്യുന്നതെന്ന് അന്വേഷിച്ചാൽ മനസ്സിലാകും.
ഓരോ കലാകാരനും അവന്റെ ജീവിതമാണ് സിനിമയ്ക്കുവേണ്ടി സമർപ്പിക്കുന്നത്. മറ്റെല്ലാ പ്രൊഫഷനെപ്പോലെയും സിനിമയിൽ പ്രവർത്തിക്കുന്നവരും ആത്മാഭിമാനമുള്ളവരാണ്. ഈ കലാകാരന്മാർക്കു വേണ്ടി ഗവൺമെന്റ് ചെയ്യുന്ന വളരെ ചെറിയ പ്രത്യുപകാരമാണ്,സമ്മാനങ്ങളും ബഹുമതികളും.
രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സുകളിൽ തല ഉയർത്തി നില്ക്കുന്ന സിനിമാ വ്യവസായത്തിന്റെ വളർച്ചയ്ക്കു വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ വളരെ പരിമിതമായ സംഭാവനകളേ തിരികെ നൽകുന്നുള്ളു.
എന്നിട്ടാണ് രാജ്യം നൽകുന്ന പരമോന്നത ബഹുമതികളിൽപ്പോലും ഇപ്പൊ നടന്നതു പോലുള്ള അപമാനങ്ങൾ കലാകാരന്മാർക്കു നേരിടേണ്ടി വരുന്നത്.
ലോകത്തിന്റെ നെറുകയിൽ വരെ മലയാള സിനിമയുടെ മഹത്വം അറിയിച്ച കലാകാരന്മാർ ജീവിച്ചിരിക്കുന്ന മണ്ണാണ് നമ്മുടെ നാട്.
പുതിയ പ്രതിഭകൾ വളർന്നു വരുകയും ചെയ്യുന്നു. സാമ്പത്തികമായും കലാപരമായും ഒരു പ്രൊഫഷനു വേണ്ടി തങ്ങളുടെ ജീവിതം കൊണ്ടു സമർപ്പിച്ചിട്ടുള്ളവരാണ് കേന്ദ്ര സർക്കാരിന്റെ ഉപഹാരങ്ങൾ സ്വീകരിക്കാനായി ഡൽഹിയിലേക്കു പോകുന്നത്. അല്ലാതെ വഴിയേ പോകുന്ന ആരെയെങ്കിലും വിളിച്ച് ചെലവു കൊടുത്ത് സമ്മാനം കൊടുക്കുകയല്ല. അത് ഒരു ഔദാര്യമായി കാണുന്നത് തികഞ്ഞ അന്ധത കൊണ്ടാണ്.
https://www.facebook.com/Malayalivartha

























