കെവിനും നീനുവും പോലീസ് സ്റ്റേഷനില്‍ ഹാജരായപ്പോഴും എസ് ഐ ഇരുവരോടും പെരുമാറിയത് മോശമായ രീതിയിൽ ; എസ് ഐ ഷിബുവിനെതിരെ കൂടുതല്‍ തെളിവുമായി കെവിന്റെ സുഹൃത്ത്

കോട്ടയത്ത് കെവിന്റെ കൊലപാതകത്തില്‍ എസ്‌ഐ ഷിബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി സുഹൃത്ത് അനീഷ്. കെവിനും നീനുവും വിവാഹിതരായതിനു ശേഷം മാതാപിതാക്കളുടെ പരാതിയില്‍ സ്റ്റേഷനില്‍ വിളിപ്പിച്ചപ്പോള്‍ എസ് ഐ എം എസ് ഷിബു ഇരുവരോടും പെരുമാറിയത് മോശമായ രീതിയിലായിരുന്നു എന്ന് അനീഷ് ആരോപിക്കുന്നു.
കെവിനും നീനുവുമായിട്ടുള്ള വിവാഹം കഴിഞ്ഞതിനു പിന്നാലെ നീനുവിന്റെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. ശേഷം മാതാപിതാക്കളുടെ സാനിധ്യത്തില്‍ കെവിനേയും നീനുവിനേയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷയും രേഖകളുമായി അനീഷും അവിടെ കൂടുതൽ നടപടിക്കായി എസ്‌ഐക്കായി കാത്തുനിന്നിരുന്നു.
എസ് ഐ വന്നതിനു ശേഷം രേഖകള്‍ കൈമാറിയെങ്കിലും ഇത് നോക്കാനോ, പരിശോധിക്കാനോ അദ്ദേഹം തയ്യാറായില്ലെന്ന് അനീഷ് ആരോപിച്ചു . സ്റ്റേഷനിലെത്തിയ എസ് ഐ കെവിനെ തള്ളിമാറ്റിയ ശേഷം ‘ഇവളെ വലിച്ച് വണ്ടിയില്‍ കയറ്റിക്കോ’ എന്ന് നീനുവിന്റെ അച്ഛനോട് പറഞ്ഞയുകയും ചെയ്തു. തുടർന്ന് സ്റ്റേഷനില്‍ നിന്ന് തല്ലിയും വലിച്ചിഴച്ചും റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനടുത്തേക്ക് നീനുവിനെ കൊണ്ടുപോയി. ഇടയ്ക്ക് നിലത്തുവീണ നീനുവിനെ ചവിട്ടാന്‍ എസ് ഐ നിർദ്ദേശം നൽകുകയും ചെയ്തു.
നീനുവിനോടുള്ള ക്രൂര പ്രതികരണം ചോദ്യം ചെയ്ത തന്നോടും സുഹൃത്തുക്കളോടും ‘മാറി നില്‍ക്ക്, ഇതില്‍ ഇടപെടണ്ട’ എന്ന് എസ് ഐ പറഞ്ഞതായി അനീഷ് പറയുന്നു. എന്നാൽ സംഭവത്തിന്റെ നാട്ടുകാര്‍ ചിത്രങ്ങളും വീഡിയോകളും എടുക്കാന്‍ തുടങ്ങിയതോടെ എസ് ഐ അവിടെനിന്ന് പോയി. തുടർന്ന് കെവിനൊപ്പം പോയാല്‍ മതിയെന്ന് നീനു അറിയിക്കുകയും ചെയ്തു. കെവിനെ കാണാതായ ദിവസം പരാതി പറയാനായി സ്റ്റേഷനിലെത്തിയപ്പോഴും നീനുവിനോടും കെവിന്റെ കുടുംബത്തോടും എസ് ഐ അവഗണനയോടുകൂടിയാണ് പെരുമാറിയത്.
ഇതിനിടയിൽ അനീഷിനേയും തട്ടിക്കൊണ്ടുപോയിരുന്നു. തട്ടികൊണ്ടുപോയ ഇന്നോവ കാറിന്റെ നമ്പർ സഹിതം കുംടുംബം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും എസ് ഐ ഷിബു ഇത് സ്വീകരികരിച്ചില്ല. അതേസമയം വഴിയിലിറക്കിവിട്ട അനീഷ് പത്ത് മണിയോടെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തിപ്പോഴും ആക്രമിസംഘത്തിന്റെ ആളുകള്‍ ഇന്നോവ കാറിലും ബൈക്കിലുമായി സ്‌റ്റേഷന് ചുറ്റും കറങ്ങി നടക്കുന്ന വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും പൊലീസ് വേണ്ട നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. പരാതി പറയാന്‍ ശ്രമിക്കുമ്പോള്‍ ‘മാറി നില്‍ക്ക് മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട് അതുകഴിഞ്ഞ് കേള്‍ക്കാം’ എന്നായിരുന്നു എസ് ഐയുടെ മറുപടി എന്നും അനീഷ് പറഞ്ഞു.
https://www.facebook.com/Malayalivartha






















