23-ാം വയസില്‍ അവനാകുന്നതിനേക്കാള്‍ വലിയ ധൈര്യം എടുത്ത് അവളെ സ്വന്തമാക്കി; ഒടുവില്‍ ആ പ്രണയത്തിനു പ്രതിഫലമായി അവന്‍ തന്റെ ജീവന്‍ തന്നെ നല്‍കി; ആ നിമിഷം ഒരുമിച്ചുകണ്ട സ്വപ്നങ്ങളത്രയും മുറിഞ്ഞു പോകുന്നത് കെവിന്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും; കേരളത്തില്‍ വേരുറച്ച ജാതീയതയുടെ അവസാന ഇര

കേരളം കടന്നു പോകുന്നത് അതിവൈകാരിക നിമിഷങ്ങളിലുടെയാണ്. കേരള ജനതയുടെ ഉള്ളില്‍ ഇന്ന് ഒരു ദുഖം ഉണ്ടെങ്കില്‍ അതില്‍ ഒരു കാരണം കെവിന്റെ കൊലപാതകം തന്നെയാണ്. ഇതിന് മുഖ്യ കാരണം ജനങ്ങളുടെ ഉള്ളിലെ ജാതീയതയാണ് പണവും ജാതിയും മാത്രം മതിയോ സമൂഹത്തില്‍ സന്തോഷത്തോടെ ജീവിക്കാന്‍. പ്രണയത്തിനുവേണ്ടി വീടും കുടുംബവും സ്വന്തവും ബന്ധവും ഉപേക്ഷിച്ച് പ്രിയപ്പെട്ടവനൊപ്പം ഇറങ്ങിപ്പെട്ട അവളുടെ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ 23-ാം വയസില്‍ അവന് പറ്റുന്നതിനേക്കാള്‍ വലിയ ധൈര്യം എടുത്തു അവന്‍. അങ്ങനെ അവര്‍ ഒന്നായെങ്കിലും മൂന്നുനാള്‍ തികച്ചു ജീവിക്കാന്‍ അവരെ ഈ നാറിയ സമൂഹം അനുവദിച്ചില്ല. ഒടുവില്‍ ഒന്നിച്ചു കണ്ട സ്വപ്നങ്ങളുടെ വിലയായി അവന്‍ തന്റെ ജീവന്‍തന്നെ ബലി നല്‍കി. പ്രിയപ്പെട്ടവളുടെ ജീവന്‍ സുരക്ഷിതമാക്കാന്‍, ആ 23 കാരന്‍ അവളെ അന്വേഷിച്ചെത്തിയവര്‍ക്കു മുമ്പില്‍ സ്വയം നിന്നു കാടുത്തു. ആ നിമിഷം ഒരുമിച്ചുകണ്ട സ്വപ്നങ്ങളത്രയും മുറിഞ്ഞു പോകുന്നത് കെവിന്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും. ഒടുവില്‍ ആ പ്രണയത്തിനു പ്രതിഫലമായി അവന്‍ തന്റെ ജീവന്‍ തന്നെ നല്‍കി. പ്രണയത്തിന്റെ രക്തസാക്ഷി. വിവാഹശേഷം മൂന്നാംദിനം സ്വന്തം പൊന്നാങ്ങള തന്നെ അവളുടെ താലിയറുത്തെടുത്തു. അവള്‍ക്കു പ്രായപൂര്‍ത്തിയായിരുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ വിവാഹം കഴിക്കാന്‍ അവര്‍ ഇരുവരും യോഗ്യയായിരുന്നു. എന്നിട്ടും ഒന്നിച്ചു ജീവിക്കാന്‍ ഈ സമൂഹം അവരെ അനുവദിച്ചില്ല. അതിന്റെ പിന്നില്‍ ഒരു കാരണമേയുള്ളു ഒരേ ഒരു കാരണമേയുള്ളു ദുരഭിമാനം. ഉയര്‍ന്ന കുടുംബത്തില്‍പ്പെട്ട സമ്പന്നയായ പെണ്‍കുട്ടി, അവള്‍ പ്രണയിച്ചത് നിറമില്ലാത്ത താഴ്ന്നത് എന്നു സമൂഹം മുദ്രകുത്തിയ വിഭാഗത്തില്‍പ്പെട്ട യുവാവിനെയായിരുന്നു.
കേരളത്തില്‍ വേരുകളാഴ്ത്തി പഴുത്തു പുഴുത്തു പൊട്ടിയൊലിച്ചു തുടങ്ങിയ ജാതിബോധത്തെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്യേണ്ടത്. അതിഭീകരമായ ഒരു സാമൂഹിക ജീര്‍ണത കേവലം പോലീസിനെ പഴിച്ചു മറച്ചു പിടിക്കുന്നതും കുറ്റമാണ്. ഉത്തരേന്ത്യയില്‍ മാത്രം പ്രചാരത്തില്‍ ഇരുന്ന ദുരഭിമാന കൊലപാതകം കേരളത്തിലും അതിന്റെ വേരുകള്‍ ഇറക്കി തുടങ്ങിരിക്കുന്നു. അതു സ്വന്തം മകളെ കൊല്ലാനും പെങ്ങളുടെ കെട്ടിയവനെ ഇല്ലാതാക്കാനും പാകത്തിനു വളര്‍ന്നിരിക്കുന്നു. വരേണ്യവര്‍ഗത്തിലെ പെണ്‍കുട്ടി താഴ്ന്നത് എന്നു സമൂഹം വിലയിരുത്തുന്ന വിഭാഗത്തില്‍ നിന്നു വിവാഹം കഴിച്ചാല്‍ മൂക്കത്തു വിരല്‍ വയ്ക്കുന്ന, അപമാനമായി കരുതുന്ന സമൂഹമാണ് ഇതില്‍ കുറ്റക്കാര്‍. പോലീസ് വീഴ്ച വരുത്തിയിരുന്നില്ല എങ്കില്‍ ഒരുപക്ഷേ ആ യുവാവിനെ അവശതയോടെ തിരിച്ചു കിട്ടിയേനേ. പോലീസിന്റെ കൃത്യവിലോപം കടുത്ത വീഴ്ചയാണ്. എന്നാല്‍ ആ കുറ്റകൃത്യത്തിലേയ്ക്ക് പെണ്‍കുട്ടിയുടെ ബന്ധുക്കളെ എത്തിച്ച ജാതീയത എന്ന് ദുരഭിമാനമാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടത്. അതു മറച്ചു വച്ചാല്‍ ഇതു കേവലം പോലീസിന്റെ വീഴ്ച മാത്രമാക്കിയാല്‍ ഇനിയും ഇത്തരത്തിലുള്ള ഒരുപാട് ദുരഭിമാന കൊലപാതകങ്ങള്‍ കേരളത്തില്‍ അരങ്ങേറും.
മക്കള്‍ കുടുംബത്തിനു ചേരാത്ത ബന്ധങ്ങള്‍ കണ്ടെത്തി കൊണ്ടു വരുമ്പോള്‍ അല്ലെങ്കില്‍ പ്രണയിച്ച് ഇറങ്ങിപ്പോകുമ്പോള്‍ എനിക്കങ്ങനെ ഒരു മകളില്ല എന്നുപറഞ്ഞു പടിയടിച്ചു പിണ്ഡം വയ്ക്കുന്ന മാതാപിതാക്കളുടെ കാലംകഴിഞ്ഞു. അവളങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ഒന്നുകില്‍ അവളെ തീര്‍ക്കണം അല്ലെങ്കില്‍ അവനെ തീര്‍ക്കണം എന്ന അവസ്ഥയിലേയ്ക്ക് എത്തി കാര്യങ്ങള്‍. കാരണം ജാതി ഒരു സോഷ്യല്‍ സ്റ്റാറ്റസാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ജനിച്ചു വീഴുന്ന കുഞ്ഞിന്റെ രക്തത്തില്‍ പോലും നമ്മള്‍ കുത്തിവയ്ക്കുന്നത് അതാണ്. ഒരു താഴ്ന്ന ജാതിക്കരനൊപ്പം ജീവിക്കാന്‍ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥിതിയിലുള്ള പെണ്‍കുട്ടി തയാറാകുമ്പോള്‍ അത് അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് എന്തെ ധൈര്യമില്ലാത്തത്. മകനേയോ മകളെയോ ഒരു സമൂഹത്തില്‍ താഴ്ന്ന സ്ഥിതിയില്‍ പെട്ട ഒരു കുടുംബത്തിലേയ്ക്ക് കെട്ടിച്ചു കൊടുക്കാന്‍ എന്തേ നമ്മുടെ മാതാപിതാക്കള്‍ക്ക് ധൈര്യം ഉണ്ടാകാത്തത്. ഒന്നേ ഉള്ളു അതിനു കാരണം. പുറത്തിറങ്ങി നടക്കുമ്പോള്‍ മറ്റുള്ളവര്‍ അടക്കം പറയും മകനോ മകളോ കെട്ടിയത് ജാതിയില്‍ താഴ്ന്നവനെയാണെന്ന്. ഇട്ടിരിക്കുന്ന വസ്ത്രംപോലെ ചെയ്യുന്ന തൊഴിലുപോലെ വിദ്യാഭ്യാസ യോഗ്യതപോലെ ആളുകളുടെ നിലവാരം അളക്കാന്‍ കാലങ്ങളായി നമ്മള്‍ ജാതിയും ഉപയോഗിക്കുന്നു. അതിനെ പൊളിച്ചു മാറ്റാത്തിടത്തോളാം കാലം ആ മുട്ടത്തോടില്‍ നിന്നു പുറത്തു കടക്കാത്തിടത്തോളം കാലം കെവിനും ആതിരയും ഇനിയും ഉണ്ടായികൊണ്ടിരിക്കും. പോലീസിന്റെ നേരേ വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി നാലു വിരലുകള്‍ ചൂണ്ടപ്പെടുന്നത് എന്നിലും നിന്നിലും ഉറങ്ങിക്കിടക്കുന്ന ആ സ്വജാതി അഭിമാനത്തിലേയ്ക്കു തന്നെയാണ്. സാക്ഷര കേരളം എന്ന് പറയുമ്പോഴും നാം നന്നാക്കേണ്ടത് മമ്മെതന്നെയാണ്.
https://www.facebook.com/Malayalivartha
























