നീനു എവിടെയുണ്ടെന്ന് ചോദിച്ച് വാക്കേറ്റമായി ; അയല്‍വാസികള്‍ ഉണര്‍ന്നെത്തി കൂടുതല്‍ ബഹളം ഉണ്ടാകാതിരിക്കാനായി ഇരുവരെയും വണ്ടിയില്‍ കയറ്റി ; മര്‍ദനമേറ്റ് അവശനായി വെള്ളം ചോദിച്ചപ്പോൾ വായിൽ ഒഴിച്ചുകൊടുത്തത് മദ്യം

മര്‍ദനമേറ്റ് അവശനായ കെവിന്‍ പ്രാണവേദനയാൽ വെള്ളം ചോദിച്ചപ്പോള്‍ ഒന്നാം പ്രതി ഷാനു ചാക്കോ വായില്‍ മദ്യം ഒഴിച്ചുകൊടുത്തതായി പിടിയിലായ പ്രതികളുടെ മൊഴി. സംഭവത്തിൽ ആദ്യം പിടിയിലായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരെ ചോദ്യംചെയ്തപ്പോള്‍ ആണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ വിവരങ്ങൾ ലഭിച്ചത്.
അതേസമയം കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും നീനുവിനെ കൊണ്ടുവരാനെന്നുപറഞ്ഞാണ് തങ്ങളെ ഒപ്പം കൂട്ടിയതെന്നും ഇവര്‍ വെളിപ്പെടുത്തി. ഷാനു ചാക്കോയെയും അച്ഛന്‍ ചാക്കോ ജോണിനെയുംകൂടി ചോദ്യംചെയ്താൽ മാത്രമേ കാര്യങ്ങള്‍ക്ക് കൂടുതൽ വ്യക്തത വരുകയുള്ളു.
നീനുവിനെക്കുറിച്ച് വിവരം കിട്ടാതായതോടെ കെവിന്‍ എവിടെയുണ്ടെന്ന അന്വേഷണം തുടങ്ങിയെന്ന് ഇവര്‍ പറഞ്ഞു. അനീഷിന്റെ വീട്ടില്‍ ഉണ്ടെന്നറിഞ്ഞാണ് രാത്രിയില്‍ അവിടെ ചെന്നത്. നീനു എവിടെയുണ്ടെന്ന് ചോദിച്ച് വാക്കേറ്റമായി. അയല്‍വാസികള്‍ ഉണര്‍ന്നെത്തി കൂടുതല്‍ ബഹളം ഉണ്ടാകാതിരിക്കാനാണ് ഇരുവരെയും വണ്ടിയില്‍ കയറ്റിയത്. ഇതൊന്നും തന്നെ മുന്‍കൂട്ടി തീരുമാനിച്ച കാര്യങ്ങളൊന്നുമല്ലായിരുന്നു എന്ന് അറസ്റ്റിലായവർ പറയുന്നു.
എല്ലാകാര്യങ്ങളും ഷാനു പറഞ്ഞതനുസരിച്ചാണ് ചെയ്തതെന്ന് ഇവർ പറയുന്നു. മൂന്ന് വാഹനങ്ങളുണ്ടായിരുന്നു. വാഹനത്തില്‍വെച്ച് ഇരുവരെയും മര്‍ദിച്ചതും ഷാനുവാണെന്ന് ഇവര്‍ പറഞ്ഞിട്ടുണ്ട്. വാഹനത്തിന്റെ നടുവിലെ സീറ്റിനു താഴെയാണ് കെവിനെ ഇരുത്തിയത്. പുനലൂരില്‍ എത്തിച്ച് വിശദമായി ചോദ്യംചെയ്താല്‍ നീനു എവിടെയുണ്ടെന്ന് കെവിന്‍ പറയുമെന്ന നിലപാടായിരുന്നു ഷാനുവിന്.
മദ്യം ഉള്ളില്‍ച്ചെന്നിട്ടും കെവിന്‍ ഒന്നും പറഞ്ഞില്ല. 'ഇവനെ കൊല്ലില്ല. എല്ലാം കാണാനായി ഇവന്‍ ജീവിക്കണ'മെന്നും ഷാനു പറഞ്ഞതായി ഇവര്‍ അറിയിച്ചു. തനിക്ക് ഒന്നും അറിയില്ലെന്ന് തീര്‍ത്തുപറഞ്ഞതോടെ അനീഷിനെ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടു. തെന്‍മല ഭാഗത്ത് ചെന്നപ്പോള്‍ കെവിന്‍ ഇറങ്ങിയോടിയെന്നും മരിച്ച വിവരം മാധ്യമങ്ങളില്‍നിന്നാണ് അറിഞ്ഞതെന്നുമാണ് ഇവരുടെ മൊഴി.
മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെയും വലിച്ചിഴച്ചതിന്റെയും 20 ലേറെ പാടുകള്‍. ജനനേന്ദ്രിയത്തില്‍ ചതവുള്ളതായി കണ്ടെത്തി. മുഖത്തു മാത്രം നാലിടത്ത് മുറിവുകളുണ്ട്. ഒരേ സ്ഥലത്ത് നിരന്തരം ഇടിച്ചതിന്റെ ആഴമേറിയ മുറിവാണ്. വലതുകാലില്‍ താഴെ വലിയ മുറിവുണ്ട്. മൃതദേഹം 24 മണിക്കൂര്‍ വെള്ളത്തില്‍ കിടന്നു. ഞായറാഴ്ച പുലര്‍ച്ചെ തന്നെ മരണം സംഭവിച്ചതായിട്ടാണ് കണക്കാക്കുന്നത്. 12 മണിക്കൂര്‍ കരയില്‍ കിടന്നതിനാല്‍ മൃതദേഹം അഴുകി. മൃതദേഹത്തിനുള്ള 42 ഗ്രാം ദഹിക്കാത്ത ഭക്ഷണം ഉണ്ടായിരുന്നു. ശ്വാസകോശം പൊട്ടി സ്രവം ശരീരത്തിനുള്ളില്‍ കലര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha






















