കൊലപാതകം അടക്കമുള്ള കേസുകളില്‍ സി.പി.എമ്മിനെ സഹായിക്കുന്ന പൊലീസുകാര്‍ക്ക് വീഴ്ച പറ്റുമ്പോള്‍ സര്‍ക്കാര്‍ സംരക്ഷിക്കുന്നു, അങ്ങനെ പരസ്പ്പര സഹായസഹകരണ സംഘമായി പൊലീസും സി.പി.എമ്മും സര്‍ക്കാരും മാറുന്നു

പൊലീസിന് ആര് മണികെട്ടും? തുടര്‍ച്ചയായ കസ്റ്റഡിമരണങ്ങളും പൊലീസിന്റെ അതിക്രമങ്ങളും നിയന്ത്രിക്കാനാവാതെ ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യന്ത്രി. പൊലീസിനെ നിയന്ത്രിക്കാന്‍ മാത്രം മുഖ്യമന്ത്രി ഓഫീസില്‍ പ്രതിഷ്ഠിച്ച എം.വി ജയരാജന്റെ കയ്യിലും കാര്യങ്ങള്‍ നില്‍ക്കുന്നില്ല. പൊലീസ് അസോസിയേഷന് രൂപീകരിച്ച ശേഷം കിട്ടിയ അമിത സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പൊലീസുകാര്‍ ഇത്തരം കേസുകളില്‍ നിന്ന് ഊരിപ്പോകുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എല്‍.ഡി.എഫും യു.ഡി.എഫും അസോസിയേഷന്‍ പിടിച്ചെടുത്ത് കേസുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കുന്നതില്‍ എല്ലാക്കാലത്തും വിജയിച്ചിട്ടുണ്ട്. ഭരണത്തിലിരിക്കുന്ന മുന്നണിക്കൊപ്പമായിരിക്കും പൊലീസ് അസോസിയേഷന്‍.
കഴിഞ്ഞ അസോസിയേഷന്‍ കോട്ടയം സമ്മേളനത്തില്‍ രക്തസാക്ഷി മണ്ഡപം ഒരുക്കിയതും മുദ്രാവാക്യം വിളിച്ചതും വിവാദമായിരുന്നു. എന്നാല്‍ അതിനെയൊക്കെ ന്യായീകരിക്കുന്ന നിലപാടാണ് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. കണ്ണൂരിലേതടക്കമുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍ സി.പി.എമ്മിനെ സഹായിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് വ്യക്തമാണ്. ഷുഹൈബ് വധക്കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് എം.വി ജയരാജന്‍ പൊലീസിനെ നിയന്ത്രിക്കുന്നതായി കെ.സുധാകരന്‍ അന്ന് ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
മുടിനീട്ടിവളര്‍ത്തിയതിന് വിനായകന്‍ എന്ന ചെറുപ്പക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് അയാള്‍ ആത്മഹത്യ ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. ആ കേസിലെ പൊലീസുകാരെല്ലാം തിരികെ സര്‍വ്വീസില്‍ കയറി. ഇതെല്ലാം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ്. വരാപ്പുഴയില്‍ പൊലീസിനെ ഉപയോഗിച്ച് സി.പി.എം പ്രാദേശിക നേതൃത്വം കളിക്കുകയായിരുന്നെന്നാണ് ആക്ഷേപം. ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ വാസുദേവന്റെ ആത്മഹത്യാ കേസില്‍ ഉള്‍പ്പെടുത്തിയത് സി.പി.എം പ്രാദേശിക നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നെന്നും റൂറല്‍ എസ്.പി ആയിരുന്ന എ.വി ജോര്‍ജ്ജ് അതിന് കൂട്ട് നിന്നെന്നുമാണ് ആക്ഷേപം. ഇത്തരത്തില്‍ നിരവധി കേസുകളില്‍ പൊലീസ് സി.പി.എം പ്രവര്‍ത്തകരെയും നേതാക്കളെയും വഴിവിട്ട് സഹായിക്കുകയും പൊലീസിന് വീഴ്ച പറ്റുമ്പോള്‍ സംരക്ഷിക്കുകയുമാണ് പതിവ്. നാല് വര്‍ഷം മുമ്പ് യു.ഡി.എഫ് ഭരണകാലത്ത് പേരൂര്‍ക്കട സ്റ്റേഷനിലെ എസ്.ഐയെ ഒരു പൊലീസുകാരന്‍ മര്‍ദ്ദിച്ചിരുന്നു. അസോസിയേഷന്‍ നേതാവായിരുന്ന പൊലീസുകാരനെതിരെ നടപടിയുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.
വരാപ്പുഴ കസ്റ്റഡിമരണത്തില്‍ കാര്യങ്ങള്‍ കൈവിട്ട് പോയതോടെയാണ് എസ്.പിക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. കോട്ടയത്തെ കെവിന്റെ ദുരഭിമാന കൊലപാതകത്തിലേക്ക് നയിച്ചത് പൊലീസിന്റെ വീഴ്ച തന്നെയാണ്. സി.പി.എം ഏര്യാ സെക്രട്ടറി ആവശ്യപ്പെട്ടിട്ട് പോലും ഗാന്ധിനഗര്‍ എസ്.ഐ കേസ് എടുക്കാന്‍ തയ്യാറായില്ല. ഇത്തരത്തില്‍ പാര്‍ട്ടിക്ക് വഴങ്ങാത്തവരും സര്‍ക്കാരിന് പേര്‌ദോഷം കേള്‍പ്പിക്കുന്നവരും സേനയിലുണ്ട്. ഇവരെ നിയന്ത്രിക്കാന്‍ എന്ത് ചെയ്യണമെന്ന് ആഭ്യന്തരവകുപ്പിന് യാതൊരു പിടിയുമില്ല.
https://www.facebook.com/Malayalivartha






















