വിധി അറിയാൻ മണികൂറുകൾ മാത്രം ബാക്കി നിൽക്കെ നേതൃത്വങ്ങള്‍ക്ക് ആശങ്ക...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വിധി അറിയാൻ മണികൂറുകൾ മാത്രം ബാക്കി നിൽക്കെ നേതൃത്വങ്ങള്‍ക്ക് ആശങ്ക. കേരളാ കോണ്‍ഗ്രസ്, ബി.ഡി.ജെ.എസ്. പാര്‍ട്ടികളുടെ നിലപാടുകളും തെരഞ്ഞെടുപ്പുദിവസമുണ്ടായ കെവിന്റെ കൊലപാതകവുമാണു മുന്നണികളില്‍ ആശങ്ക സൃഷ്‌ടിക്കുന്ന പ്രധാന ഘടകങ്ങള്‍.
യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ. തെരഞ്ഞെടുപ്പു കമ്മിറ്റികളുടെ ചുമതലക്കാരും സ്‌ഥാനാര്‍ഥികളും ഇന്നലെ ബൂത്തുകള്‍ മുതല്‍ പഞ്ചായത്തുകള്‍ വരെയുള്ള വോട്ടിങ്‌നില കൂട്ടിക്കിഴിക്കുന്ന തിരക്കിലായിരുന്നു. കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ ഒരു വിഭാഗം സഹായിച്ചോ എന്ന സംശയം കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഉയരുന്നുണ്ട്.
മാണി വിഭാഗത്തിനു സ്വാധീനമുള്ള തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ കൂടി പിന്തുണയോടെയാണു ബി.ജെ.പിയെ പുറത്താക്കി അവര്‍ ഭരണം നടത്തുന്നത്. ഇവിടെ യു.ഡി.എഫിനായി പ്രവത്തകര്‍ പരസ്യമായി രംഗത്തുണ്ടായിരുന്നില്ല. ചെങ്ങന്നൂര്‍ നഗരസഭ, മാന്നാര്‍ എന്നിവിടങ്ങളിലും ഇതുതന്നെയായിരുന്നു സാഹചര്യം. എല്‍.ഡി.എഫിനെ പിന്തണയ്‌ക്കുമെന്ന നിലയില്‍നിന്ന് സംസ്‌ഥാന നേതൃത്വം അവസാനഘട്ടത്തില്‍ യു.ഡി.എഫ്.
പക്ഷത്തേക്കു ചുവടുമാറ്റിയതില്‍ കേരളാ കോണ്‍ഗ്രസിന്റെ ആലപ്പുഴ ജില്ലയിലെ പ്രധാന നേതാക്കളടക്കം അതൃപ്‌തരായിരുന്നെന്നാണ് അറിയുന്നത്. പ്രധാന കേന്ദ്രങ്ങളിലെ യു.ഡി.എഫ്. ബൂത്തുകളിലൊന്നും കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയില്ല. എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസും ഇതേ നിസഹകരണം തുടര്‍ന്നു. ബൂത്തുകളില്‍ പോലുമെത്തി എന്‍.ഡി.എയ്‌ക്കായി പ്രവര്‍ത്തിക്കാന്‍ ബി.ഡി.ജെ.എസ്. അണികളുണ്ടായില്ല. പാര്‍ട്ടി ഇപ്പോഴും എന്‍.ഡി.എയിലായതിനാല്‍ മുന്നണി സ്‌ഥാനാര്‍ഥിയെതന്നെ പിന്തുണയ്‌ക്കുമെന്നു നേതാക്കള്‍ വ്യക്‌തമാക്കിയിരുന്നെങ്കിലും അതുണ്ടായില്ലെന്നാണു ബി.ജെ.പിയുടെ വിലയിരുത്തല്‍. സംസ്‌ഥാന നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനുള്ളില്‍ അടിയൊഴുക്കുകള്‍ ഉണ്ടാകാനിടയില്ലെന്ന ഉറച്ച വിശ്വാസത്തിലാണു നേതൃത്വം.
എന്നാല്‍, അനുഭാവികളുടെയും സാമുദായിക ശക്‌തികളുടെയും വോട്ടുകളെക്കുറിച്ച് എല്‍.ഡി.എഫിനും ആശങ്കകള്‍ കുറവല്ല.
https://www.facebook.com/Malayalivartha





















