കൊല്ലുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കണ്മുന്നിൽ പോലും വരാതെ എവിടെയെങ്കിലും പോയി ജീവിച്ചേനേ... ഹോസ്റ്റലിൽ കൊണ്ടാക്കിയതിന് ശേഷം പിന്നെ കെവിൻചേട്ടനെ ഞാൻ ജീവനോടെ കണ്ടിട്ടില്ല; എന്റെ കൈകളിൽ കെവിൻ ചേട്ടൻ ഏൽപ്പിച്ച് പോയ അച്ഛനെയും അമ്മയെയും മരണം വരെ ഞാൻ കൈവിടില്ല!! ഹൃദയം നുറുങ്ങുന്ന വേദനയോടെ നീനു

ഓർമ്മവച്ച നാൾ മുതൽ മാതാപിതാക്കൾ വിദേശത്തായതിനാൽ കൊല്ലത്തെ ബന്ധുവീടുകളിലും ഹോസ്റ്റലുകളിലും മാറി മാറി നിന്നാണ് നീനു വളർന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് അവർ നാട്ടിലെത്തിയെങ്കിലും മാതാപിതാക്കളുമായി ഒരിക്കലും യോജിച്ചു പോകാനായിരുന്നില്ല. എപ്പോഴും ശകാരവും ഉപദ്രവവുമായിരുന്നു. വഴക്ക് രൂക്ഷമായപ്പോഴാണ് പഠിക്കാനെന്ന പേരിൽ കോട്ടയത്തേക്ക് മാറുന്നതും വീണ്ടും ഹോസ്റ്റൽ ജീവിതം തുടങ്ങുന്നതും. വീട്ടുകാരിൽ നിന്ന് മാനസികമായി ഒറ്റപ്പെട്ട നീനു കെവിനുമായി അടുക്കുകയും ഒന്നിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
നീനുവിന്റെ ബാഗു പരിശോധിച്ചപ്പോൾ കെവിന്റെ ഫോട്ടോ കിട്ടിയതോടെയാണ് പ്രണയം വീട്ടിൽ അറിയുന്നത്. പിന്നീട് പല തവണ ഭീഷണിപ്പെടുത്തിയെങ്കിലും ബന്ധം ഉപേക്ഷിക്കാൻ തയാറായില്ലെന്ന് നീനു പറഞ്ഞു. കെവിനെ നേരിട്ട് കണ്ടും ഫോണിലൂടെയും അമ്മ ഭീഷണിപ്പെടുത്തിയെങ്കിലും കെവിനും നീനുവിനെ വിട്ടു കൊടുക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു.
കെവിൻ ചേട്ടനെ കൊല്ലുമെന്നറിഞ്ഞിരുന്നെങ്കിൽ കൺമുന്നിൽ പോലും വരാതെ ഞങ്ങൾ എവിടെയെങ്കിലും പോയി ജീവിച്ചേനേ. ഒന്നിച്ചൊരു ജീവിതത്തിന് വേളാങ്കണ്ണിപ്പള്ളിയിൽ കെവിൻ ചേട്ടൻ നേർച്ചയിട്ടിരുന്നു. എല്ലാം പ്രശ്നങ്ങളും തീർന്ന് ഒന്നാകുമ്പോൾ മാതാവിനെ കണ്ട് പ്രാർത്ഥിക്കണമെന്ന് ചേട്ടൻ പറഞ്ഞിരുന്നു. പക്ഷേ, ഇനി' - പ്രിയതമൻ ഗുഡ്ഷെപ്പേഡ് പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുമ്പോൾ, നട്ടാശേരിയിലെ വീട്ടിലിരുന്ന് കരഞ്ഞു തീർക്കുകയാണ് നീനു.
കോട്ടയം നാഗമ്പടത്തെ ഒരു തീർത്ഥാടന കേന്ദ്രത്തിലായിരുന്നു ഞങ്ങൾ അവസാനമായി പോയത്, മെഴുകുതിരി കത്തിച്ച് , പുണ്യാളന് മാല ചാർത്തി ഒരുമിച്ച് ഉള്ളുരുകി പ്രാർത്ഥിച്ചു. അന്ന് രാത്രി എന്നെ ഹോസ്റ്റലിൽ കൊണ്ടാക്കിയതിന് ശേഷം പിന്നെ കെവിൻചേട്ടനെ ഞാൻ ജീവനോടെ കണ്ടിട്ടില്ല.... തട്ടിക്കൊണ്ടു പോകുന്നതിന്റെ തലേദിവസം രാത്രിയാണ് അവസാനമായി എന്നെ വിളിക്കുന്നത്.
പൊന്നീ...വിവാഹരജിസ്ട്രേഷന്റെ കാര്യങ്ങളുണ്ട്. പുലർച്ചെ 5.45 ന് നീ എന്നെ വിളിച്ചുണർത്തണം, ആരൊക്കെ എതിർത്താലും നിന്നെ ഞാൻ സ്വന്തമാക്കും എന്നു കൂടി പറഞ്ഞാണ് ഫോൺ വച്ചത് ' പിറ്റേ ദിവസം പറഞ്ഞ സമയത്ത് ഞാൻ പലതവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. അപ്പോൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്റെ കെവിൻ ചേട്ടൻ എന്നന്നേക്കുമായി എന്നെ വിട്ടുപോയെന്ന്...'
തന്റെ കൈകളിൽ കെവിൻ ഏൽപ്പിച്ചു പോയ അച്ഛനെയും അമ്മയെയും മരണം വരെ കൈവിടില്ലെന്ന് നീനു ആവർത്തിച്ചു . എത്രനാൾ കഴിഞ്ഞ് വീട്ടിൽ നിന്ന് ആരൊക്കെ വന്ന് നിർബന്ധിച്ചാലും ഇവരെ തനിച്ചാക്കി പോകില്ല. പഠിച്ച് നല്ലൊരും ജോലി വാങ്ങി കെവിന്റെ അച്ഛനെയും അമ്മയെയും സംരക്ഷിക്കുക മാത്രമാണ് തന്റെ ലക്ഷ്യം. മേരിയുടെയും ജോസഫിന്റെയും മകളായി ഞാൻ ഇവിടെ ജീവിക്കും. ഒരു സുഹൃത്ത് വഴി നീനു കെവിനെ പരിചയപ്പെടുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് എപ്പോഴോ പ്രണയമായി . ചേച്ചി കൃപയുടെ കല്യാണം, സ്വന്തമായി ഒരു വീട്, നല്ലൊരു ജോലി തുടങ്ങി കെവിന്റെ നടക്കാതെ പോയ സ്വപ്നങ്ങൾ തന്നിലൂടെ നടത്തുമെന്ന് നീനു പറഞ്ഞു നിർത്തി...
https://www.facebook.com/Malayalivartha





















