നീനു മനോരോഗത്തിന് ചികിത്സയിലായിരുന്നെന്നും തുടര്‍ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് പിതാവ് ചാക്കോ കോടതിയെ സമീപിച്ചു; കെവിന്റെ കൊലപാതകം അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് അന്വേഷണ സംഘം ആരോപിക്കുന്നു

ദുരഭിമാന കൊലപാതകത്തിന് ഇരയായ കെവിന്റെ ഭാര്യ നീനു മനോരോഗ ചികിത്സതേടിയിരുന്നെന്ന് പിതാവ് ചാക്കോ. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സതേടിയിരുന്നെന്നും തുടര്‍ ചികിത്സനടത്താന്‍ കോടതി ഇടപെടണമെന്നുമാണ് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചാക്കോ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് എത്രത്തോളം വിശ്വസനീയമാണെന്ന് പരിശോധിക്കേണ്ടതുണ്ട്. കേസ് അട്ടിമറിക്കുന്നതിനുള്ള നിര്‍ണായക നീക്കമായാണ് പൊലീസ് ഇതിനെ കാണുന്നത്.
വീട് മാറി കഴിയുന്നതിനാല്‍ നീനുവിന്റെ ചികിത്സ മുടങ്ങിയിരിക്കുകയാണ്. അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയുടെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ. താന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതുകൊണ്ടും മകള്‍ അന്യവീട്ടില്‍ താമസിക്കുന്നത് കൊണ്ടുമാണ് ചികിത്സ മുടങ്ങിയത്. അതുകൊണ്ട് കോടതി ഇടപെട്ട് ഒരു ഷെല്‍റ്റര്‍ ഹോമിലേക്കു മാറ്റി നീനുവിന് ചികിത്സ നല്‍കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കേസിലെ നിര്‍ണായക സാക്ഷിയാണ് നീനു. മാതാപിതാക്കള്‍ക്കും സഹോദരനും കെവിന്റെ കൊലപാതകത്തിലുള്ള പങ്കിനെ കുറിച്ച് നീനു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതെല്ലാം വ്യാജമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് നീനുവിനെ മനോരോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതെന്ന് സംശയമുണ്ട്. കേസില്‍ അഞ്ചാം പ്രതിയാണ് നീനയുടെ പിതാവ് ചാക്കോ ജോണ്‍.
ചാക്കോയും ഭാര്യ രഹനയും വര്‍ഷങ്ങളോളും വിദേശത്തായിരുന്നതിനാല്‍ കൊല്ലത്തെ ബന്ധുവീടുകളില്‍ നിന്നാണ് നീനു പഠിച്ചതും വളര്‍ന്നതും. കോട്ടയം അമലഗിരി കോളേജില്‍ ബി.എസ്.സി ജിയോളജിക്ക് പഠിക്കുന്ന കാലത്താണ് കെവിനുമായി പരിചയപ്പെട്ടത്. പിന്നീട് പ്രണത്തിലാവുകയായിരുന്നു. കെവിനുമായുള്ള ബന്ധം അറിഞ്ഞ ഉമ്മ രഹ്ന പലതവണ മകളെ വിലക്കിയെങ്കിലും അവള്‍ വഴങ്ങിയില്ല. അങ്ങനെ മകളെ വീടിന് പുറത്തിറക്കില്ലായിരുന്നു. കോളജില്‍ പരീക്ഷയ്ക്ക് പോകുന്നെന്ന് പറഞ്ഞാണ് നീനു കെവിനെ കാണാന്‍ പോയത്. കോട്ടയത്ത് ചെന്ന ശേഷം കെവിനുമായുള്ള രജിസ്റ്റര്‍ വിവാഹം നടത്തി വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ കോട്ടയം പൊലീസില്‍ പരാതി നല്‍കി. തനിക്ക് കെവിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് നീനു അറിയിച്ചതോടെ വീട്ടുകാര്‍ കെവിനെ ത്ട്ടിക്കൊണ്ട് പോവുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha























