കനത്ത മഴയിലും കൂരിരുട്ടിലും പത്ത് മിനിറ്റോളം കരുതലും സ്നേഹവും തന്ന കെ എസ് ആർ ടി സി ആങ്ങളമാരെക്കുറിച്ച് ആതിര പറയുന്നു...

രാത്രിയില്‍ ഒറ്റപ്പെട്ട സ്ഥലത്ത് ബസിറങ്ങിയ യുവതിക്ക് കാവിലിരുന്ന കെഎസ്‌ആര്‍ടിസി ബസും അതിലെ ജീവനക്കാരുമായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. സഹോദരന്‍ വിളിക്കാന്‍ വരുന്നത് വരെ കെഎസ്‌ആര്‍ടിസി ബസും ജീവനക്കാരും അതിലെ യാത്രക്കാരും ആ യുവതിക്ക് കാവലായി നിന്നു. ഒരാങ്ങളയെപ്പോലെ.
കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ഈ സ്നേഹത്തിനും കരുതലിനും നന്ദി പറഞ്ഞ് യുവതി ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് ജൂണ്‍ രണ്ടിന് നടന്ന സംഭവം പുറംലോകമറിഞ്ഞത്. യുവതിയുടെ കുറിപ്പ് വൈറലായതോടെ അന്നത്തെ ബസ് ജീവനക്കാരെ കണ്ടെത്താനായി സോഷ്യല്‍ മീഡിയയുടെ ശ്രമം. ഒടുവില്‍ അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടര്‍ പിബി ഷൈജുവിനെയും ഡ്രൈവര്‍ കെ ഗോപകുമാറിനെയും സോഷ്യല്‍ മീഡിയ തന്നെ കണ്ടെത്തി. സംഭവം മാധ്യമങ്ങളിലും വാര്‍ത്തയായതോടെ ഇരുവര്‍ക്കും അഭിനന്ദനപ്രവാഹം.
എംഡി ടോമിന്‍ തച്ചങ്കരിയുടെ അഭിനന്ദനക്കുറിപ്പും. പക്ഷേ, ഈ സമയത്തെല്ലാം ആങ്ങളമാരുടെ കരുതലനുഭവിച്ച ആതിര ജയന്‍ എന്ന കൊല്ലം സ്വദേശി കാണാമറയത്തായിരുന്നു. ഒടുവില്‍ കഴിഞ്ഞദിവസം ആതിരയും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ആ സംഭവം സ്വന്തം ശബ്ദത്തിലൂടെ വിവരിച്ചുകൊണ്ടാണ് ആതിര വീണ്ടുമെത്തിയിരിക്കുന്നത്.
കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിനിയായ ആതിര ജയന്‍ കൊച്ചിയിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ ജീവനക്കാരിയാണ്. വാരാന്ത്യങ്ങളിലും അവധിദിനങ്ങളിലും സ്ഥിരമായി കെഎസ്‌ആര്‍ടിസി ബസില്‍ വീട്ടിലേക്ക് പോകുന്ന ആതിര ജൂണ്‍ രണ്ട് ശനിയാഴ്ചയും പതിവ് തെറ്റിച്ചില്ല. ശനിയാഴ്ച ജോലി കഴിഞ്ഞ് രാത്രി പത്ത് മണിയോടെ അങ്കമാലി അത്താണി സ്റ്റോപ്പില്‍ നിന്നും കെഎസ്‌ആര്‍ടിസി ബസില്‍ നാട്ടിലേക്ക് തിരിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ കോയമ്ബത്തൂര്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റിലായിരുന്നു യാത്ര.
അര്‍ദ്ധരാത്രി ഒരു മണിയോടെയാണ് ബസ് ചവറ ശങ്കരമംഗലം സ്റ്റോപ്പിലെത്തുന്നത്. കോരിച്ചൊരിയുന്ന മഴയുണ്ടായിരുന്ന ആ രാത്രിയില്‍ പിന്നീട് സംഭവച്ചിതെല്ലാം ആതിര തന്നെ വിശദീകരിക്കുന്നു-"ഏകദേശം ഒരു മണിയോടെ ബസ് ശങ്കരമംഗലം ബസ് സ്റ്റോപ്പിലെത്തി. സാധാരണപോലെ ഞാന്‍ ബസില്‍ നിന്നിറങ്ങി. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. അന്ന് പോലീസ് സ്റ്റേഷന് സമീപത്താണ് എന്നെ ഇറക്കിയത്. സാധാരണ കുറച്ചുകൂടി മുന്നിലുള്ള ക്ഷേത്രത്തിന് സമീപമാണ് ബസ് നിര്‍ത്താറുള്ളത്. തുടര്‍ന്ന് ഞാന്‍ അനിയനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചുകൊണ്ട് മുന്നോട്ട് നടന്നു.
അപ്പോഴാണ് താന്‍ വന്ന ബസും എന്റെ പിന്നാലെ വരുന്നുണ്ടെന്ന് മനസിലായത്. സാധാരണ സ്റ്റോപ്പില്‍ ഇറങ്ങിയാലുടന്‍ ബസ് വേഗം പോകുകയാണ് പതിവ്. എന്നാല്‍ അന്ന് രാത്രി ബസ് എനിക്കരികിലേക്ക് ചേര്‍ത്ത് നിര്‍ത്തി. എവിടെയാണ് വിടേണ്ടതെന്ന് കണ്ടക്ടര്‍ ചോദിച്ചു. റോഡ് സൈഡിലാണ് വീടെങ്കില്‍ അവിടെ ഇറക്കാം, കുട്ടി വണ്ടിയില്‍ കയറൂ-കണ്ടക്ടര്‍ പറഞ്ഞു.
കരുതലും സ്നേഹവും നിറഞ്ഞുനിന്ന ആ ചോദ്യങ്ങള്‍ക്ക് ആതിരയും സ്നേഹത്തോടെ തന്നെ മറുപടി നല്‍കി. ''എന്റെ അനിയന്‍ ഇപ്പോഴെത്തും സര്‍, നിങ്ങള്‍ പൊയ്ക്കോളൂ, മഴയായത് കൊണ്ടാണ് അവന്‍ വൈകുന്നതെന്ന് തോന്നുന്നു''- ഇതായിരുന്നു ആതിരയുടെ മറുപടി. എന്നാല്‍ ആ മറുപടി കേട്ട് ബസ് ജീവനക്കാരും യാത്രക്കാരും അവളെ നടുറോഡില്‍ ഒറ്റയ്ക്കാക്കി പോയില്ല. അനിയന്‍ വരട്ടെ, എന്നിട്ട് ഞങ്ങള്‍ പോകാം എന്നായിരുന്നു ജീവനക്കാര്‍ ആതിരയോട് പറഞ്ഞത്.
കനത്ത മഴയും കൂരിരിട്ടുമുണ്ടായിരുന്ന ആ രാത്രിയില്‍ ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ പെണ്‍കുട്ടിക്ക് ബസ് ജീവനക്കാരും യാത്രക്കാരും പത്ത് മിനിറ്റോളമാണ് കാവല്‍നിന്നത്. ആനവണ്ടി ചങ്ക് മാത്രമല്ല, ആങ്ങളയാണെന്നും ബോധ്യപ്പെട്ട നിമിഷങ്ങള്‍. അതിനിടെ ആതിരയുടെ സഹോദരന്‍ ബൈക്കുമായി സ്ഥലത്തെത്തി. ''അനിയന്റെ ബൈക്ക് കണ്ടപ്പോള്‍ അവന്‍ വരുന്നുണ്ട് നിങ്ങള്‍ പൊയ്ക്കോളൂ എന്ന് പറഞ്ഞെങ്കിലും അവര്‍ പോകാന്‍ തയ്യാറായില്ല. കനത്ത മഴ കാരണമാണ് അനിയന്‍ വൈകിയത്. ഒടുവില്‍ അനിയന്‍ എത്തി ഞാന്‍ ബൈക്കില്‍ കയറിയിരുന്നു. സര്‍ ഇതെന്റെ അനിയന്‍ ഉണ്ണി, ഇനി നിങ്ങള്‍ പൊയ്ക്കോളുവെന്ന് ജീവനക്കാരോട് പറഞ്ഞു. എന്നാല്‍ കുട്ടി പോയിട്ട് ഞങ്ങള്‍ പോകാമെന്നായിരുന്നു അവരുടെ മറുപടി.
പിന്നീട് ആതിര അവരോടൊന്നും പറഞ്ഞില്ല. താന്‍ പോയിട്ടേ അവര്‍ പോകൂവെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു. ഒടുവില്‍ ആതിരയും സഹോദരനും ബൈക്കില്‍ കയറി പോയതിന് ശേഷമാണ് ആങ്ങളയായ ആനവണ്ടിയും ജീവനക്കാരും യാത്രക്കാരും ശങ്കരമംഗലം ബസ് സ്റ്റോപ്പില്‍ നിന്ന് യാത്രതിരിച്ചത്. ഇതെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അവരോട് ഒരു നന്ദി വാക്ക് പോലും പറഞ്ഞില്ലല്ലോ എന്ന കാര്യം അവള്‍ക്ക് ഓര്‍മ്മ വന്നത്. അങ്ങനെ ആനവണ്ടിയിലെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും നന്ദിയറിച്ച് ഒരു കുറിപ്പെഴുതി ടിക്കറ്റിന്റെ ചിത്രം സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ആതിരയുടെ അനുഭവക്കുറിപ്പ് ആനവണ്ടി ട്രാവല്‍ ബ്ലോഗിലും അവരുടെ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി മാറി. കെഎസ്‌ആര്‍ടിസിയെ പ്രണയിക്കുന്നവരും അല്ലാത്തവരും ആനവണ്ടിയുടെ കരുതലും സ്നേഹവും തുറന്നുകാണിക്കുന്ന ആ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു. ഇതോടെ ജീവനക്കാരായ ഷൈജുവും ഗോപകുമാറും സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി.
കെഎസ്‌ആര്‍ടിസി എംഡി ഉള്‍പ്പെടെയുള്ളവര്‍ ഇരുവരെയും അഭിനന്ദനമറിയിച്ചു. വണ്‍ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും സംഭവം വാര്‍ത്തയാക്കി. എന്നാല്‍ ഈ സമയത്തെല്ലാം ആതിര ജയന്‍ എന്ന ആ പെണ്‍കുട്ടിയെക്കുറിച്ച് ആര്‍ക്കും കൃത്യമായ വിവരങ്ങളുണ്ടായിരുന്നില്ല. ഒടുവില്‍ ആനവണ്ടി ട്രാവല്‍ ബ്ലോഗിലൂടെ സംഭവം വിവരിച്ചുള്ള ആതിരയുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് ഇന്‍ഡിഗോ എയറിലെ ജീവനക്കാരിയാണ് ആതിരയെന്ന് തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha























