വിഴിഞ്ഞം വീണ്ടും സ്വപ്‌നമാകുമോ ? കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാലെ ഫണ്ട് അനുവദിക്കൂ എന്ന് കേന്ദ്രം

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സ്വപ്‌നം മാത്രമായിത്തീരുമോ എന്ന് വീണ്ടും സംശയിക്കേണ്ടിയിരിക്കുന്നു. യുപിഎ സര്‍ക്കാര്‍ പലതും പറഞ്ഞ് പദ്ധതിക്ക് അനുമതി വൈകിപ്പിച്ചുകൊണ്ടേയിരുന്നു. ഇപ്പോഴിതാ എന്‍ഡിഎ സര്‍ക്കാരും കേരളത്തെ തഴയുന്ന മട്ടാണ്. പദ്ധതിക്കുള്ള ഫണ്ട് അനുവദിക്കണമെങ്കില്‍ നിര്‍മാണക്കരാറിലെ ചില സുപ്രധാന വ്യവസ്ഥകളില്‍ മാറ്റംവരുത്തണമെന്നാണ് കേന്ദ്രം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇതുമൂലം അന്തിമഘട്ടത്തിലേക്കടുക്കുന്ന ടെന്‍ഡര്‍ നടപടികള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഭേദഗതി നിര്‍ദേശങ്ങള്‍ക്കനുസരിച്ചു വ്യവസ്ഥകള്‍ പുതുക്കിയാലേ തുറമുഖനിര്‍മാണത്തിനുള്ള കേന്ദ്രസഹായം അനുവദിക്കൂ. ടെന്‍ഡര്‍ നടപടി അവസാനഘട്ടത്തിലായിരിക്കേ, വ്യവസ്ഥകള്‍ മാറുന്നതു തിരിച്ചടിയാകുമെന്നാണു വിലയിരുത്തല്‍. ഇനി കരാര്‍ വ്യവസ്ഥയില്‍ മാറ്റം വന്നാല്‍ റീടെന്‍ഡര്‍ സാധ്യതയുണ്ടെന്നാണ് വിഴിഞ്ഞം മദര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ കരുതുന്നത്.
തുറമുഖത്തിന്റെ ഡ്രഡ്ജിംഗ് ആടക്കമുള്ള കാര്യങ്ങള്‍ പൂര്‍ണമായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വേണമെന്നാണു കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിര്‍ദ്ദേശം. നിലവിലെ കരാര്‍ വ്യവസ്ഥയനുസരിച്ച് ഇതു നിര്‍മാണ കമ്പനിയുടെ ഉത്തരവാദിത്വമായിരുന്നു. 30 വര്‍ഷത്തെ പ്രത്യക്ഷ നിയന്ത്രണത്തിനു പുറമെ നിര്‍മാണ കമ്പനികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 40 വര്‍ഷത്തെ പരോക്ഷ നിയന്ത്രണവ്യവസ്ഥയും എടുത്തുകളയണം എന്നതാണു മറ്റൊരു ഭേദഗതി. 30 വര്‍ഷത്തേക്കുള്ള കണ്ടെയ്‌നര്‍ താരിഫ് മുന്‍കൂട്ടി നിശ്ചയിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഈ പരിഷ്‌ക്കരണങ്ങളൊക്കെ വരുത്തി വരുമ്പോഴേയ്ക്കും കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകളുടെ കാലാവധിയും കഴിയും.
തുറമുഖ നിര്‍മാണത്തിന് അഞ്ചു കമ്പനികളാണ് ഇതുവരെ യോഗ്യത നേടിയത്. എട്ടുലക്ഷം രൂപ വീതം മുടക്കി അന്തിമ ടെന്‍ഡറിനുള്ള അപേക്ഷ വാങ്ങിയതു മൂന്നു കമ്പനികള്‍. ആരും ടെന്‍ഡര്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍, മാറിയ കരാര്‍വ്യവസ്ഥകള്‍ അറിയിച്ചാല്‍ പ്രശ്‌നം തീരുമെന്നാണു വിഴിഞ്ഞം തുറമുഖ കമ്പനിയുടെ വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























