പാലില്‍ കുളിച്ചും കന്നുകാലികളെ പാലിൽ കുളിപ്പിച്ചും ക്ഷീര കര്‍ഷകരുടെ പ്രതിഷേധ സമരം; അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഒഴുക്കി കളഞ്ഞത് 35 ലിറ്റര്‍ പാൽ

പാലില്‍ കുളിച്ചും കന്നുകാലികളെ പാലിൽ കുളിപ്പിച്ചും ക്ഷീര കര്‍ഷകരുടെ പ്രതിഷേധ സമരം. വെണ്ണയ്ക്കും പാലുല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി കുറയ്ക്കണമെന്നും പാലിന് അഞ്ചു രൂപ സബ്സീഡി കൂടി നല്‍കണമെന്നുമാണ് കർഷകരുടെ ആവശ്യം.
മഹാരാഷ്ട്രയില്‍ രണ്ടു ദിവസമായി ക്ഷീര കര്‍ഷകര്‍ നടത്തിവരുന്ന സമരത്തില്‍ സാഗര്‍ ലെന്‍ഡാവേ എന്നയാളാണ് പാലില്‍ കുളിച്ചത്. പാലുല്‍പ്പന്നങ്ങള്‍ക്ക് ലിറ്ററിന് അഞ്ചു രൂപ സബ്‌സീഡി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാഭിമാനി ഷെത്കാരി സംഗാതന്‍ നയിച്ച പ്രതിഷേധത്തിലായിരുന്നു സാഗറിന്റെ പ്രകടനം. മുംബൈ മാഗല്‍വേധയിലെ ചഞ്ചല്‍ ഗ്രാമീണനാണ് ലെന്‍ഡാവേ.
സമരത്തിലേക്ക് അധികൃതരുടെ ശ്രദ്ധയെ ക്ഷണിക്കാന്‍ വേണ്ടി 35 ലിറ്റര്‍ പാലാണ് ഇയാള്‍ ഒഴുക്കിയത്. ഒരു ലിറ്റര്‍ പാലിന് നിലവില്‍ 27 രൂപയാണ് വില. ഇതില്‍ 17 രൂപയാണ് കര്‍ഷകര്‍ക്ക് കിട്ടുന്നത്. ഇതിന് പുറമേ ലിറ്ററിന് അഞ്ചു രൂപ വീതം നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം. ക്ഷീര സഹകരണ സംഘങ്ങള്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പാല്‍പ്പൊടി ഉള്‍പ്പെടെയുള്ളവയ്ക്ക് ജിഎസ്ടി ഒഴിവാക്കി വില കുറയ്ക്കാനും ഇവര്‍ ആവശ്യപ്പെടുന്നു.
ചിലയിടങ്ങളില്‍ പാല്‍ സൗജന്യമായി നല്‍കി. പാല്‍പ്പൊടി, വെണ്ണ എന്നിവയ്ക്കുള്ള ജിഎസ്ടി എടുത്തുമാറ്റണമെന്നാണ് ക്ഷീര കര്‍ഷക സംഘടനയയായ സ്വാഭിമാനി ഷെത്കാരി സംഗാതന്റെ ആവശ്യം. അതേസമയം സമരത്തെ തുടര്‍ന്നുള്ള പാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഗുജറാത്ത്, കര്‍ണാടക പോലെയുള്ള അടുത്ത സംസ്ഥാനങ്ങളില്‍ നിന്നും പാല്‍ ഇറക്കുമതി ചെയ്യുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അങ്ങിനെയായാല്‍ പുറത്തുനിന്നും പാല്‍ കൊണ്ടുവരുന്നത് തടയാന്‍ സത്യാഗ്രഹം നടത്തുമെന്ന് ക്ഷീര കര്‍ഷക സംഘടന പറയുന്നു.
https://www.facebook.com/Malayalivartha

























