രണ്ട് വയസുമുതല്‍ ഒരുമിച്ച് കളിച്ചു വളര്‍ന്നു... വിവാഹം പ്രായമെത്തിയപ്പോള്‍ കൂട്ടുകാരിയെ പിരിയാൻ മനസനുവദിച്ചില്ല... രണ്ടും കൽപ്പിച്ച് ആൺവേഷം കെട്ടി കൂട്ടുകാരിയെ വിവാഹംചെയ്തു; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

രണ്ട് വയസുമുതല്‍ ഒരുമിച്ച് കളിച്ചു വളര്‍ന്ന പെണ്‍കുട്ടികള്‍ക്ക് വിവാഹം പ്രായമെത്തിയപ്പോള്‍ പിരിയാന്‍ കഴിയാതായി. 20 കാരികളായ പെണ്‍കുട്ടികള്‍ തുടര്‍ന്ന് സമൂഹവിവാഹത്തില്‍ വെച്ച് വിവാഹിതരാകാന്‍ തീരുമാനിച്ചു.
പെണ്‍കുട്ടി കൂട്ടുകാരിയെ വിവാഹം ചെയ്യാന്‍ ആണ്‍വേഷം കെട്ടി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഒരാള്‍ക്ക് വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കി. തുടര്‍ന്ന് വിവാഹത്തിനായി രണ്ട് സെറ്റ് മാതാപിതാക്കളെയും സംഘടിപ്പിച്ചു. വരനായി വേഷം കെട്ടിയ യുവതിക്ക് കാര്‍ത്തിക് ശുക്ല എന്ന പേരിലായിരുന്നു ഐഡന്റിറ്റി കാര്‍ഡ് സംഘടിപ്പിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ് ആഴ്ച്ചകൾക്ക് ശേഷമാണ് തന്റെ മകളെ വിവാഹം ചെയ്തത് മറ്റൊരു യുവതിയാണെന്ന് മാതാപിതാക്കള്‍ക്ക് മനസിലായത്.
ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ വരനായി വേഷം കെട്ടിയ യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് പിടിക്കപ്പെടാന്‍ കാരണമായത്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ശ്രദ്ധയില്‍പ്പെട്ട 'വരന്റെ' വീട്ടുകാര്‍ വധുവിന്റെ വീട്ടുകാരെ വിവരം അറിയിച്ചു. വധുവിന്റെ വീട്ടിലായിരുന്നു ഇരുവരും വിവാഹ ശേഷം താമസിച്ച് വന്നത്. തുടര്‍ന്ന് വധുവിന്റെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഇരുവരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തു. വരനായ വേഷമിട്ട യുവതിയെ അതി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
കൂട്ടൂകാരിയെ മര്‍ദ്ദിക്കുന്നതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വധുവായ യുവതി വീടിന്റെ റൂഫില്‍ നിന്ന് താഴേക്ക് ചാടി. നിസാര പരിക്കുകളോടെ യുവതി ചികിത്സയിലാണ്. വരനായി വേഷമിട്ട യുവതി ചതിച്ചെന്നാരോപിച്ച് വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. 'വരന്റെ' കുടുംബവും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്നും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമുള്ള നിലപാടിലാണ് പൊലീസ്.
ഐപിസി 377 പ്രകാരം സ്വവര്‍ഗരതി നിയമവിരുദ്ധമാണ്. എന്നാല്‍ ഈ നിയമ പ്രകാരം ഒരേ ലിംഗത്തില്‍ പെട്ട ആളുകള്‍ തമ്മില്‍ വിവാഹം ചെയ്യുന്നതിനെ കുറിച്ചോ ഒരുമിച്ച് താമസിക്കുന്നതിനെ കുറിച്ചോ പ്രതിപാദിച്ചിട്ടില്ല. 2017ല്‍ സ്വകാര്യത മൗലീക അവകാശമായി സുപ്രിംകോടതി വിധിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസെടുക്കുന്നതിന് തടസമുണ്ട്.
https://www.facebook.com/Malayalivartha

























