ഓട്ടോ ഡ്രൈവറുടെ കറക്കം കാലാവധി കഴിഞ്ഞ ലൈസന്‍സുമായി... നിയമങ്ങള്‍ കാറ്റില്‍ പറത്തി അപകടമുണ്ടാക്കും; ചോദ്യം ചെയ്‌താൽ അസഭ്യം പറയലും മാധ്യമപ്രവര്‍ത്തകനാണെന്ന മറുപടിയും; വനിതാ പോലീസിന്റെ പിടിയിൽപെട്ടപ്പോൾ സംഭവിച്ചത് മറ്റൊന്ന്
അന്ധേരി ലോഖണ്ട്‌വാല പ്രദേശത്ത് ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു മിനജ് ഖാന്‍ എന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ. വാഹനപരിശോധന നടത്തിക്കൊണ്ടിരിക്കെ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ പരിശോധന ഒഴിവാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതു മിനജ് കണ്ടു. വേഗത്തില്‍ വാഹനമോടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പാര്‍ക് ചെയ്ത ഒരു ബൈക്ക് ഓട്ടോറിക്ഷ ഇടിച്ചുവഴ്ത്തി. ജൂലൈ 13 നാണു സംഭവം.
ഖാന്‍ അപകടസ്ഥലത്ത് ഓടിയെത്തി ഡ്രൈവറെ തടഞ്ഞു. 39 വയസ്സുകാരനായ ഡ്രൈവറുടെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞിരുന്നു. പിഴ അടയ്ക്കാന്‍ ഖാന്‍ ആവശ്യപ്പെട്ടു. പക്ഷേ, യുവാവ് താന്‍ മാധ്യമ പ്രവര്‍ത്തകനാണെന്നും പിഴയടയ്ക്കാന്‍ തയ്യാറല്ലെന്നും പറഞ്ഞുകൊണ്ടിരുന്നു. തന്നെ വെറുമൊരു ഓട്ടോ ഡ്രൈവറായി കാണരുതെന്നായി യുവാവ്. സ്വാധീനമുള്ളയാളാണെന്നും തനിക്കു പ്രസ് കാര്‍ഡ് ഉണ്ടെന്നും അയാള്‍ അവകാശപ്പെടുകയും ചെയ്തു.
പെട്ടെന്ന് ഉദ്യോഗസ്ഥയുടെ കയ്യിലിരുന്ന ലൈസന്‍സ് തട്ടിയെടുത്ത് അവരെ തള്ളിമാറ്റി രക്ഷപ്പെടാനായി അയാളുടെ ശ്രമം. വാഹനം കയറ്റി കൊല്ലുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടി. അവര്‍ ഓട്ടോ ഡ്രൈവറെ തടഞ്ഞുവച്ചു. വാഹനത്തിന്റെ താക്കോല്‍ കൈക്കലാക്കുകയും ചെയ്തു. ഇത്രയുമായിട്ടും കലിം എന്ന ഓട്ടോ ഡ്രൈവര്‍ തന്റെ നിലപാടില്‍ത്തന്നെ ഉറച്ചുനിന്നു. ഖാന്‍ ധൈര്യം വീണ്ടെടുത്ത് ഹെല്‍പ്‌ലൈന്‍ നമ്ബരായ 103ലേക്കു വിളിച്ചു.
അംബോളി പൊലീസ് സ്റ്റേഷനില്‍നിന്ന് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഭരത് ഗെയ്ക്ള്‍വാദിന്റെ നേതൃത്വത്തില്‍ ഒരുസംഘം പോലീസുകാര്‍ എത്തി. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha