അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കൻ രാജ്യങ്ങളിലേയ്ക്ക്

അഞ്ചു ദിവസത്തെ വിദേശ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുക്കുന്നു. മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലായി അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി അടുത്തയാഴ്ച യാത്ര തിരിക്കും.
ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിൽ ജൂലൈ 23 മുതൽ 27 വരെയാണ് മോദി സന്ദർശനം നടത്തുക. ആദ്യം റ്വവാണ്ടയിൽ എത്തുന്ന പ്രധാനമന്ത്രി തുടർന്ന് ഉഗാണ്ടയും ദക്ഷിണാഫ്രിക്കയും സന്ദർശിക്കും.
റുവാണ്ടയിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. 200 പശുക്കളെയും രാജ്യത്തിന് കൈമാറും. റുവാണ്ട സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഉഗാണ്ടയിൽ രണ്ട് ദിവസത്തെ സന്ദർശനമാണ് മോദി നടത്തുക. ഉഗാണ്ട പാർലമെന്‍റിനെയും ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി പ്രസിഡന്‍റ് യൊവേരി മുസെവേനിയുമായി പ്രതിനിധിതല ചർച്ച നടത്തും.
ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ മോദി പങ്കെടുക്കും. ബ്രിക്സ് അംഗരാജ്യങ്ങളിലെ നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇതോടൊപ്പം ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൾ റാമഫോസയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വളർച്ച, ആരോഗ്യം, പ്രതിരോധ കുത്തിവെപ്പ്, സമാധാനപാലനം, സുസ്ഥിര വികസനം എന്നിവയാണ് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയുടെ മുഖ്യ വിഷയങ്ങൾ.
https://www.facebook.com/Malayalivartha

























