പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നേരെ വീണ്ടും വധ ഭീഷണി ; രാസായുധം പ്രയോഗിച്ച് കൊല്ലുമെന്ന് ദേശീയ സുരക്ഷാ ഗാർഡിന് ഫോണ്‍ സന്ദേശം ലഭിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വധഭീക്ഷണി. വെള്ളിയാഴ്ച 5.30 ഓടെ ദേശീയ സുരക്ഷാ ഗാര്‍ഡുകളുടെ ന്യൂഡല്‍ഹിയിലെ കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വഴി വധഭീക്ഷണി എത്തുകയായിരുന്നു.മോഡിയെ രാസായുധ പ്രയോഗത്തിലൂടെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. കോളര്‍ ഐഡി ട്രാക്കിങ്ങിലൂടെ മുംബൈയില്‍ നിന്നാണ് ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് കണ്ടെത്തി.
അന്വേഷണത്തില്‍ വാല്‍ക്കേശ്വര്‍ വിലാസത്തില്‍ എടുത്ത സിമ്മില്‍ നിന്നാണ് കോള്‍ വന്നതെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഫോണിന്‍റെ ഉടമയായ കാശിനാഥ് മണ്ഡല്‍ (22) എന്ന ജാര്‍ഖണ്ഡ് സ്വദേശിയെ ഡിബി മാര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ട്രെയിനില്‍ കയറി രക്ഷപ്പെടാന്‍ ഒരുങ്ങുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഒരു സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ സെക്യൂരിറ്റി ജീവനക്കാരാനാണ് മണ്ഡല്‍.
മാസങ്ങള്‍ക്ക് മുന്‍പ് തന്‍റെ സുഹൃത്ത് മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നെന്നും അതിനാല്‍ തനിക്ക് പ്രധാനമന്ത്രിയെ കാണണമെന്നും ഇയാള്‍ പോലീസിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ തീവ്രവാദികളുടേയും മാവോയിസ്റ്റുകളുടേയും ഏറ്റവും വലിയ ടാര്‍ജറ്റുകളില്‍ ഒന്ന് മോദിയാണെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ നേരത്തേ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
ഇതോടെ പ്രധാനമന്ത്രിയുടെ റോഡ് ഷോകളും പൊതുപരിപാടികളും നിയന്ത്രിക്കാന്‍ ആഭ്യന്ത്രമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാന സന്ദര്‍ശനവേളകളില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ശക്തമാക്കാന്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുപരിപാടിക്കിടെ പ്രധാനമന്ത്രിയുടെ അടുത്തേക്ക് അനാവശ്യമായി ആരും കടക്കാതിരിക്കാന്‍ ക്ലോസ് പ്രൊട്ടക്ഷന്‍ ടീം എപ്പോവും പ്രധാനമന്ത്രിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha