ശരീരം പെട്ടെന്ന് വളരാന്‍ പെണ്‍കുട്ടികള്‍ക്ക് ഹോര്‍മോണ്‍ ഗുളികകള്‍ നല്‍കിയിരുന്നു; ഗര്‍ഭിണികളാകുന്ന പെണ്‍കുട്ടികളെ ഗര്‍ഭച്ഛിദ്രത്തിന് വിധേയരാക്കാന്‍ ഓപ്പറേഷന്‍ തിയ്യറ്റര്‍; ഇറച്ചിക്കോഴികളെപ്പോലെ ജീവിച്ച ആ കുരുന്നുകള്‍; ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
പഠിച്ച് വലിയവരാകുന്നതിന് തങ്ങള്‍ക്ക് അഭയമാകുമെന്ന് കരുതിയ ഇടം അവര്‍രെ പീഠിപ്പിക്കുന്ന ഇടമായി മാറി. സംരക്ഷിക്കുമെന്ന് കരുതിയ കൈകളാല്‍ പിച്ചിചീന്തപ്പെടുന്നു. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന കടുത്ത വേദനകള്‍ക്ക് അപ്പുറം തങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നു എന്നുപോലും മനസിലാകാത്ത പ്രായം
ബിഹാറിലെ മുസാഫര്‍പുരിലെ വേശ്യാലയം പോലുള്ള അഭയകേന്ദ്രത്തില്‍ നിന്ന് ലൈംഗിക പീഡനത്തിനിരയായ 32 പെണ്‍കുട്ടികളെയും രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത് ഈ കഴിഞ്ഞ ദിവസങ്ങളിലാണ്. എങ്കിലും ദിവസം തോറും മനുഷ്യ മനസാക്ഷിയെ പോലും മരവിപ്പിക്കുന്ന വാര്‍ത്തകളാണ് മുസാഫര്‍ പുരിലെ അഭയകേന്ദ്രത്തില്‍ നിന്ന് പുറത്തുവരുന്നത്.
പോക്‌സോ പ്രകാരം കേസെടുത്ത പോലീസിന്റെ 16 പേജുള്ള കുറ്റപത്രത്തിലുള്ളത് കൊടും ക്രൂരതയുടെ കഥകളാണ്. ശിശുക്ഷേമ ഉദ്യോഗസ്ഥനായ രവികുമാറും അഭയകേന്ദ്രത്തിന്റെ ഉടമയായ ബ്രിജേഷ് താക്കൂറും പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുകയും സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തുവെന്ന് മാത്രമല്ല അഭയകേന്ദ്രത്തില്‍ ഒരു ഓപ്പറേഷന്‍ തിയ്യറ്റര്‍ സജ്ജീകരിച്ചിരുന്നു. ഗര്‍ഭിണികളാകുന്ന പെണ്‍കുട്ടികളെ ഇവിടെ വച്ച് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയരാക്കിയിരുന്നുവെന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളും പോലീസിന്റെ കുറ്റപത്രത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
അതൊരു അഭയകേന്ദ്രമായിരുന്നില്ല വേശ്യാലയമായിരുന്നുവെന്നാണ് അഡീഷ്ണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന സംഗീത സാഹ്നി കേസിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് രോഷത്തോടെ പ്രതികരിച്ചത്. 18 വയസിന് താഴെയുള്ള 42 അന്തേവാസികളാണ് അഭയകേന്ദ്രത്തിലുണ്ടായിരുന്നത്. ഇവരെ ഉപയോഗിച്ച് ക്രൂരമായ കച്ചവടമാണ് രവികുമാറിന്റെ നേതൃത്വത്തില്‍ നടന്നിരുന്നതെന്ന് പോലീസ് റിപ്പോര്‍ട്ട് അടിവരയിടുന്നു. ശരീരം പെട്ടെന്ന് വളരാന്‍ പെണ്‍കുട്ടികള്‍ക്ക് ഹോര്‍മോണ്‍ ഗുളികകള്‍ നല്‍കിയിരുന്നു. ഇത്തരത്തിലുള്ള 62 തരം ഗുളികകളും സിറിഞ്ചുകളും പോലീസ് നടത്തിയ റെയ്ഡിനിടെ കണ്ടെത്തിയിരുന്നു.
മയക്കുമരുന്നു കുത്തിവെച്ച് ഉറക്കിയ ശേഷമാണ് പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. രാത്രിയില്‍ നഗ്‌നരായി കിടക്കുകയെന്നത് അഭയകേന്ദ്രത്തിലെ അലിഖിത നിയമമായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പോലീസിനോട് വെളിപ്പെടുത്തി. എതിര്‍ക്കുന്നവരുടെ സ്വകാര്യ ഭാഗങ്ങളില്‍ ക്രൂരമായി മര്‍ദ്ദിച്ചാണ് രവി കുമാര്‍ പകപോക്കിയത്. ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ പഠനത്തിലൂടെയാണ് മനസാക്ഷിയെ നടുക്കുന്ന ഈ ക്രൂരത പുറം ലോകം അറിഞ്ഞത്.
https://www.facebook.com/Malayalivartha