ജസ്റ്റിസ് പാര്‍ട്ടി നേതാവ് അഴഗിരി സാമിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായി രാഷട്രീയത്തിലെത്തിയ കരുണാനിധി അരനൂറ്റാണ്ടിലധികം തമിഴകത്തെ ഇളക്കി മറിച്ചു...
തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തില്‍ അഞ്ച് പതിറ്റാണ്ടിലധികം നിറഞ്ഞ് നിന്ന ശേഷമാണ് കലൈഞ്ജര്‍ കരുണാനിധി കളമൊഴിഞ്ഞത്. ഡി.എം.കെയുടെ തലപ്പത്ത് അദ്ദേഹം അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയത് വിപുലമായി ആഘോഷിക്കാന്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. ആ സമയത്താണ് അദ്ദേഹം ആശുപത്രിയിലായത്. ഒരു പാര്‍ട്ടിയുടെ അധ്യക്ഷനായി ഇത്രയും കാലം ഒരാള്‍ തുടരുന്നത് ലോകത്ത് തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വം. തിരക്കഥകളിലൂടെയും അതിലെ സംഭാഷണങ്ങളിലൂടെയും കവിതകളിലൂടെയും നാടകങ്ങളിലൂടെയും കഥകളിലൂടെയും തമിഴകത്തെ ഇളക്കിമറിച്ച തൂലികയായിരുന്നു കലൈഞ്ജരുടേത്.
കലൈഞ്ജരുടെ പ്രസംഗം തന്നെ വലിയൊരു കലയായിരുന്നു. ജസ്റ്റിസ് പാര്‍ട്ടി നേതാവ് അഴഗിരി സാമിയുടെ പ്രസംഗങ്ങള്‍ കേട്ട്, അതില്‍ വലിയ താല്‍പര്യം തോന്നിയാണ് വിദ്യാര്‍ഥിയായ എം.കരുണാനിധി രാഷ്ട്രീയത്തിലേക്ക് കാല്‍വയ്ക്കുന്നത്. ആദ്യം തമിഴ്‌നാട് മാനവര്‍ മന്‍ട്രം എന്ന യുവ സംഘടന രൂപീകരിച്ചു. ദ്രാവിഡമെന്ന വൈകാരികതയും പ്രാദേശിക വാദവും മുന്നോട്ട് വെച്ച് ഡി.എം.കെ ജനിച്ചപ്പോള്‍ അതിന്റെ ഗോഡ്ഫാദറായിരുന്നു അണ്ണാദുരൈയുടെ തുറുപ്പുചീട്ടായിരുന്നു കരുണാനിധി.
പെരിയോറോടുള്ള ആദര സൂചകമായി ഡി.എം.കെയുെട പ്രസിഡന്റ് സ്ഥാനം ആദ്യം തൊട്ടേ ഒഴിച്ചിടുകയായിരുന്നു പതിവ്. അണ്ണായുടെ മരണശേഷം എം.ജി.ആറിന്റെ പിന്തുണയോടെ കരുണാനിധി മുഖ്യമന്ത്രിയായി. 1969 ജുലൈ ഇരുപത്തിയേഴിന് കരുണാനിധി ഡി.എം.കെയുടെ തലപ്പത്തുമെത്തി. അഞ്ചുതവണ തമിഴ്‌നാട് മുഖ്യമന്ത്രിയായ കരുണാനിധി ദേശീയ രാഷ്ട്രീയത്തിലും അജയ്യനായി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ആരോഗ്യകാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറി. കലയുമായി രാഷ്ട്രീയത്തില്‍ വന്നു, പിന്നെ രാഷ്ട്രീയം തന്നെ കലയായി കൊണ്ടുനടന്നു കരുണാനിധി. അരനൂറ്റാണ്ടിലധികം നീണ്ട പൊതുജീവിതത്തില്‍ ഉര്‍ച്ചതാഴ്ചകള്‍ ഉണ്ടായെങ്കിലും കലൈഞ്ജര്‍ ഇന്നും തമിഴ്ജനതയുടെ മനസിലെ ഉദയസൂര്യന്‍ തന്നെ.
https://www.facebook.com/Malayalivartha