ബസുകള്‍ക്ക് നേരെ ആക്രമണം...തമിഴ്‌നാട്ടില്‍ സ്ഥിതി സ്‌ഫോടനാത്മകം: കരൂണാനിധിയുടെ സംസ്‌കാര സ്ഥലം സംബന്ധിച്ച തീരുമാനം ഇന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍....കോടതി വിധി മറിച്ചായാല്‍ തമിഴകം കത്തും...എല്ലാ കണ്ണുകളും കോടതിയിലേക്ക്
തമിഴകം അനിശ്ചിതത്ത്വത്തില്‍, തര്‍ക്കം അതി രൂക്ഷം. ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളികളും കൊമ്പുകോര്‍ക്കലുകളും. ചെന്നൈയിലേക്ക് ഒഴുകി തമിഴകം. കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലത്തെച്ചൊല്ലി എടപ്പാടി പളനിസ്വാമി സര്‍ക്കാരും ഡി.എം.കെയും തമ്മിലുണ്ടായ തര്‍ക്കമാണു പ്രധാന പ്രശ്‌നം. തമിഴ്‌നാട്ടില്‍ ഇന്ന് പൊതുഅവധിയാണ്. എം.ജി. രാമചന്ദ്രനും ജെ. ജയലളിതയും സി.എന്‍. അണ്ണാദുരൈയും അന്ത്യവിശ്രമം കൊള്ളുന്ന മെറീനാ ബീച്ചില്‍ സംസ്‌കാരത്തിനു സ്ഥലം അനുവദിക്കണമെന്ന ആവശ്യം ഇന്നു പുലര്‍ച്ച വരെ ഹൈക്കോടതി വാദം കേട്ടെങ്കിലും തീരുമാനമായില്ല. ഇന്നു രാവിലെ എട്ടിനു കേസ് വീണ്ടും പരിഗണിക്കും. മെറീനാ ബീച്ചില്‍ സംസ്‌കാരം വേണമെന്ന ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. തുടര്‍ന്നു എട്ടു മണിയോടെ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
ഗ്രീന്‍വേയ്‌സ് റോഡിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്.ജി. രമേഷിന്റെ വസതിയിലാണു ഡി.എം.കെയുടെ ഹര്‍ജി പരിഗണിക്കാന്‍ രാത്രിയില്‍ കോടതി ചേര്‍ന്നത്. ജസ്റ്റിസ് എസ്.എസ്. സുന്ദറും ബെഞ്ചിലുണ്ടായിരുന്നു.
ഇന്നലെ ഉച്ചയ്ക്കു തന്നെ മെറീനാ ബീച്ചില്‍ കരുണാനിധി സ്മാരകം വേണമെന്ന ആവശ്യം ഡി.എം.കെ. ഉന്നയിച്ചിരുന്നു. ഡി.എം.കെ. നേതാവും കരുണാനിധിയുടെ മകനുമായ എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയെ കണ്ടാണ് ആവശ്യം ഉന്നയിച്ചത്. എന്നാല്‍, മെറീനാ ബീച്ചിനു പകരം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ റോഡിലെ ഗാന്ധി മണ്ഡപത്തിനു സമീപം സ്ഥലം അനുവദിച്ചതാണു ഡി.എം.കെ. നേതാക്കളെയും അണികളെയും ചൊടിപ്പിച്ചത്. മറീനാ ബീച്ചിലെ സ്ഥലത്തെച്ചൊല്ലി വിവിധ കോടതികളിലുള്ള കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നിരാകരിച്ചത്. എന്നാല്‍ മെറീനാ ബീച്ചില്‍ സ്മാരകങ്ങള്‍ അനുവദിക്കുന്നതിനെ ചോദ്യം ചെയ്ത അഡ്വ. എസ്. ദുരൈസ്വാമി ഹര്‍ജി പിന്‍വലിച്ചിട്ടുണ്ടെന്നായിരുന്നു ഡി.എം.കെ. വാദം, മെറീനാ ബിച്ചില്‍ ജയലളിതയ്ക്കു സ്മാരകം അനുവദിച്ചതിനെതിരേയാണു ദുരൈസ്വാമി ഹൈക്കോടതിയെ സമീപിച്ചത്.
സംസ്്കാരത്തിന്റെ പേരിലുള്ള തര്‍ക്കം തമിഴ്‌നാട് മുഴുവന്‍ വ്യാപിക്കാന്‍ വൈകിയില്ല. തെരുവിലിറങ്ങിയ ഡി.എം.കെ. അണികളും പോലീസുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായി. ഡി.എം.കെ. ആവശ്യത്തെ പിന്തുണച്ചു സൂപ്പര്‍താരം രജനീകാന്തും, എം.ഡി.എം.കെ. അധ്യക്ഷന്‍ വൈക്കോയും രംഗത്തെത്തിയിരുന്നു.
സംഘര്‍ഷം കോടതി പരിസരത്തേക്കും നീണ്ടു. ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ ചേര്‍ന്ന കോടതിയില്‍ പ്രവേശിക്കാന്‍ ആക്ടിവിസ്റ്റ് ട്രാഫിക് രാമസ്വാമിയുടെ അഭിഭാഷകന്‍ ഗണേശന് അനുമതി നല്‍കിയതാണു ഡി.എം.കെയെ പ്രതിനിധീകരിച്ച അഭിഭാഷകരെ ചൊടിപ്പിച്ചത്. തുടര്‍ന്നു അഭിഭാഷകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
കോടതിയിലെത്തിയ ദുരൈസ്വാമി, താന്‍ ഹര്‍ജി പിന്‍വലിച്ചതായി അറിയിച്ചു. പി.എം.കെ. നേതാവ് കെ. ബാലുവും ഹര്‍ജി പിന്‍വലിച്ചതായി അദ്ദേഹം അറിയിച്ചു. എന്നാല്‍, ഹര്‍ജി പിന്‍വലിക്കാന്‍ ട്രാഫിക് രാമസ്വാമി വിസമ്മതിച്ചു. വാദങ്ങള്‍ക്കൊടുവില്‍ ഹര്‍ജി രാവിലത്തേക്കു മാറ്റുകയായിരുന്നു.
കോടതിയില്‍വരെയെത്തിയ പോരാട്ടം അനഫണികളിലും പ്രതിഫലിച്ചു. പോലീസിനെ തള്ളിമാറ്റി ഇന്നു പുലര്‍ച്ചെ ഒന്നിന് അണികള്‍ കരുണാനിധിയുടെ വസതിയിലേക്ക് ഇടിച്ചുകയറി.ഇതാദ്യമായാണ് ഒരു നേതാവിന്റെ സംസ്‌കാരത്തെച്ചൊല്ലിയുള്ള തര്‍ക്കം രാത്രി വൈകി കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നത്.
https://www.facebook.com/Malayalivartha