പാവപ്പെട്ടവര്‍ക്ക് തൊഴിലും ഭക്ഷണവും ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കാത്ത അവസരത്തിൽ ഭിക്ഷാടനം എങ്ങനെ ക്രിമിനല്‍ കുറ്റമാകും ; ഭിക്ഷാടനം നടത്തുന്നതു ക്രിമിനല്‍ കുറ്റമായി കാണുന്നതു ശരിയല്ലന്ന് കോടതി

ഭിക്ഷാടനം നടത്തുന്നതു ക്രിമിനല്‍ കുറ്റമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭിക്ഷാടനം നടത്തുന്നതു ക്രിമിനല്‍ കുറ്റമായി കാണുന്നതു ശരിയല്ലെന്നും ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പറഞ്ഞു. അതേസമയം പാവങ്ങളെ ഭീഷണിപ്പെടുത്തി ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന ഭിക്ഷാടന മാഫിയകളെ തടയാനുള്ള നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു.
ഭിക്ഷ യാചിച്ച് ഉപജീവനം നടത്തുന്നവരുടെ മനുഷ്യാവകാശവും മൗലികാവകാശങ്ങളും സംരക്ഷിക്കണമെന്നും ഭിക്ഷാടനം ക്രിമിനല്‍ കുറ്റമാക്കരുതെന്നും ആവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍, കര്‍ണിക സാഹ്നി എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ആണ് ഈ കാര്യം കൈകാര്യം ചെയ്തത്.
കഴിഞ്ഞ മെയ് 16നു കേസ് പരിഗണിക്കുന്ന അവസരത്തിൽ, പാവപ്പെട്ടവര്‍ക്കു തൊഴിലും ഭക്ഷണവും ഉറപ്പാക്കാന്‍ സര്‍ക്കാരിനു സാധിക്കാത്ത അവസരത്തിൽ ഭിക്ഷാടനം എങ്ങനെ ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ കഴിയുമെന്നു കോടതി ചോദ്യം ചെയ്തു.
നിലവില്‍ ഭിക്ഷാടനം തടയുന്നതു സംബന്ധിച്ച് കേന്ദ്ര നിയമങ്ങളൊന്നും നിലവിലില്ല. 1959ലെ ബോംബെ പ്രിവന്‍ഷന്‍ ഓഫ് ബെഗിങ് ആക്ടാണ് ഡല്‍ഹി ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും പിന്തുടരുന്നത്. ആക്‌ട്അനുസരിച്ച് ഭിക്ഷാടനം നടത്തിയതിനു പിടിക്കപ്പെട്ടാല്‍ ആദ്യം മൂന്നുവര്‍ഷവും കുറ്റം ആവര്‍ത്തിച്ചാല്‍ പത്തുവര്‍ഷവും തടവുശിക്ഷ ലഭിക്കും.
https://www.facebook.com/Malayalivartha

























