ഗുരുതര സുരക്ഷാ വീഴ്ച; രാജസ്ഥാനില്‍ ബാലറ്റ് പെട്ടി പെരുവഴിയിൽ;രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ 2
നിയമസഭാ വോട്ടെടുപ്പ് നടന്ന രാജസ്ഥാനിൽ വോട്ടിംഗ് യന്ത്രം പെരുവഴിയിൽ. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ ഗുരുതര സുരക്ഷാ വീഴ്ച. സ്ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് യൂണിറ്റ് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബാരൻ ജില്ലയിലെ ഷാഹബാദിലാണ് വോട്ടിംഗ് യന്ത്രം ദേശീയപാതയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കിഷ്ൻഗഞ്ച് മണ്ഡലത്തിലെ ബാലറ്റ് യുണിറ്റാണ് റോഡിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു.
വോട്ടിംഗ് യന്ത്രം റോഡിൽ കിടക്കുന്ന വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് യന്ത്രം കണ്ടെടുത്തത്. സംഭവത്തിൽ അബ്ദുൾ റാഷീഖ്, പത്വാരി നവാൽ സിംഗ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.
ബിജെപി സ്ഥാനാർഥിക്കു വോട്ട് ചെയ്യാൻ നിർബന്ധിച്ച ഉദ്യോഗസ്ഥനെയും തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡു ചെയ്തു. ആദർശ്നഗറിലെ 101-ാം ബൂത്തിലെ ഉദ്യോഗസ്ഥനാണ് വോട്ടർമാരെ നിർബന്ധിച്ചത്. മാധ്യമ പ്രവർത്തകരുടെയും വോട്ടർമാരുടെയും പരാതിയെ തുടർന്നാണ് ഇയാൾക്കെതിരെ കമ്മീഷൻ നടപടി സ്വീകരിച്ചത്.
ബിജെപി സ്ഥാനാർഥിയുടെ വീട്ടിലേക്ക് റിസർവ് വോട്ടിംഗ് യന്ത്രവുമായി എത്തിയ ഉദ്യോഗസ്ഥനെയും തെരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. രാജസ്ഥാനിലെ ബാലിയിലായിരുന്നു സംഭവം.
വോട്ടിങ് മെഷീനില്‍ വലിയ തിരിമറി നടത്താന്‍ സാധ്യതയുണ്ടെന്നും വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന മുറിയുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഇ.വി.എം അട്ടിമറിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. മോദിയുടെ ഇന്ത്യയില്‍ വോട്ടിങ്ങ് മെഷീനുകള്‍ക്ക നിഗൂഢ ശക്തിയുണ്ട് എന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്.
നാല് സംസ്ഥാനങ്ങളിലെ പോളിംഗ് കഴിഞ്ഞ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.” കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടിങ്ങ് കഴിഞ്ഞ് ജാഗ്രത പാലിക്കണം. മധ്യപ്രദേശില്‍ വോട്ടിങ്ങ് മെഷീനുകള്‍ക്ക് വിചിത്രമായ കാര്യങ്ങളാണ് സംഭവിച്ചത്”.
മധ്യപ്രദേശില്‍ ചിലര്‍ വോട്ടിംഗ് മെഷീനുകള്‍ സ്കൂള്‍ വാനില്‍ കടത്തി കൊണ്ടുപോയി. മറ്റ് ചിലരെ വോട്ടിങ്ങ് മെഷീനുകളുമായി മദ്യപിച്ച് ഹോട്ടല്‍ മുറികളില്‍ കണ്ടു. മോദിയുടെ ഇന്ത്യയില്‍ വോട്ടിങ്ങ് മെഷീനുകള്‍ക്ക് നിഗൂഢ ശക്തിയുണ്ട്- എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
മധ്യപ്രദേശ് തെരഞ്ഞെടുപ്പിനു പിന്നാലെ ഇ.വി.എമ്മുകളുമായി ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
ഭോപ്പാലിലെ സാഗറില്‍ വോട്ടെടുപ്പില്‍ ഉപയോഗിച്ച ഇ.വി.എമ്മുകള്‍ പോളിങ് കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷമാണ് സ്ട്രോങ് റൂമിലെത്തിയതെന്ന ആരോപണത്തിനു പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഇ.വി.എമ്മുകളുമായി ഉദ്യോഗസ്ഥര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇതേ കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. വോട്ടിങ് യന്ത്രങ്ങള്‍ നമ്പറില്ലാത്ത സ്വകാര്യ സ്കൂള്‍ വാനില്‍ കൊണ്ടുപോയതടക്കമുള്ള ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.400 ബൂത്തുകളിൽ വോട്ടെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നതിനിടെയാണ് സംഭവം.
https://www.facebook.com/Malayalivartha