ബി.ജെ.പിക്ക് കനത്ത തിരിച്ചടി;കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹ രാജിവെച്ചു;ശരത് യാദവിന്റെ പാര്‍ട്ടിയുമായി ലയിക്കാനും നീക്കങ്ങൾ

കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവച്ചു. ബിഹാറിലെ ലോക്‌സഭാ സീറ്റ് വിഭജനത്തെ സംബന്ധിച്ചുള്ള തർക്കത്തിനൊടുവിലാണ് രാജി.
ഇന്നു നടക്കുന്ന എന്‍.ഡി.എയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി(ആര്‍.എല്‍.എസ്പി) നേതാവായ ഉപേന്ദ്ര കുശ്‌വാഹ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം ഇന്ന് വൈകിട്ടു നടക്കുന്ന വിശാല പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ഉപേന്ദ്ര പങ്കെടുക്കുമെന്നും സൂചനകളുണ്ട്.
പാർലമെന്റിൽ ശീതകാല സമ്മേളനം തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ആർ.എൽ.എസ്.പിയുടെ നീക്കം ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആർ.എൽ.എസ്.പി മൂന്ന് സീറ്റുകളിലാണ് ബിഹാറിൽ വിജയിച്ചത്. നിതീഷ് കുമാറിന്റെ ജെഡിയു എൻ.ഡി.എയിലേക്ക് തിരിച്ചെത്തിയതോടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകൾ മാത്രമേ നൽകുകയുള്ളൂ എന്ന ബി.ജെ.പിയുടെ തീരുമാനമാണ് ആർ.എൽ.എസ്.പിയെ ചൊടിപ്പിച്ചത്.
ജെഡിയു വിട്ട ശരത് യാദവിന്റെ പാര്‍ട്ടിയുമായി ലയിക്കാനും നീക്കങ്ങൾ ഉണ്ടെന്നാണ് ആർഎൽഎസ്പി നേതൃത്വം നൽകുന്ന സൂചനകൾ. ഇതിലൂടെ വിശാല പ്രതിപക്ഷ സഖ്യത്തിൽ കൂടുതൽ സീറ്റുകൾ ലഭിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിയ്‌ക്കെയാണ് ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടിയുമായി സഖ്യകക്ഷി മുന്നണി വിടുന്നത്.
https://www.facebook.com/Malayalivartha























