മോദി മാജിക്; മുങ്ങിയത് ഉജ്ജയിനിയില്‍ പൊങ്ങിയതു ഗംഗയില്‍; ഫോട്ടോഷോപ്പില്‍ എന്നും എതിരാളികളെ ഞെട്ടിച്ചിട്ടുള്ള മോദി ഇത്തവണ തീർത്തത് മറ്റൊരു അത്ഭുതം ; കുംഭമേളചിത്രങ്ങൾ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

നരേന്ദ്ര മോദി ഒരിക്കല്‍ക്കൂടി സോഷ്യല്‍മീഡിയയിലെ ട്രോള്‍ചിത്രങ്ങളുടെ താരമാകുമ്പോള്‍ അതിനു സവിശേഷതകള്‍ ഏറെയാണെന്നതും കൌതുകമുണര്‍ത്തുന്നു. ഫോട്ടോഷോപ്പില്‍ എന്നും എതിരാളികളെ ഞെട്ടിച്ചിട്ടുള്ള മോദി ഇത്തവണ മറ്റൊരു അത്ഭുതമാണ് തീര്‍ത്തിരിക്കുന്നത്.
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന അർധ കുംഭമേളയിൽ പങ്കുകൊണ്ട് നരേന്ദ്രമോദി ഗംഗയില്‍ മുങ്ങിനിവരുന്നതാണെന്ന പേരില്‍ ഫേസ്ബുക്കില്‍ ചിത്രം പ്രചരിക്കാന്‍ തുടങ്ങിയത് കഴിഞ്ഞ ദിവസമാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ അതു വൈറലായി. മോദി അനുകൂല ഫേസ്ബുക്ക് പേജായ വി സപ്പോര്‍ട്ട് നാഷണലിസത്തിലാണ് ചിത്രം ആദ്യമായി വന്നത്. സത്യത്തില്‍ കുംഭമേള നടക്കുന്ന പ്രയാഗയിലേക്ക് മോദി പോയിട്ടില്ല. പിന്നെങ്ങനെ ഈ ചിത്രം എന്ന അന്വേഷണമാണ് ഫേസ്ബുക്ക് കുറ്റാന്വേഷകരെ പതിനഞ്ചു വര്‍ഷം പിന്നിലേക്കു നയിച്ചത്. 2004 ൽ മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നടന്ന ഉജ്ജയ്ൻ സിംഹസ്ഥ എന്ന ആഘോഷത്തിൽ പങ്കെടുത്ത മോഡിയുടെ ചിത്രങ്ങളാണ‌് ഗംഗാസ്നാനം എന്ന രീതിയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത‌് എന്ന സത്യം അവര്‍ മനസ്സിലാക്കി. 12 വർഷത്തിലൊരിക്കലാണ‌് ഉജ്ജയിനിയിലെ ശിപ്ര നദീതീരത്ത് സിംഹസ്ഥ ആഘോഷം നടക്കുന്നത്. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ഈ ആഘോഷത്തിൽ പങ്കെടുത്തത്. ഗൂഗിളിന്റെ റിവേഴ്സ് ഇമേജ് സെർച്ച് എന്ന സംവിധാനം ഉപയോഗിച്ചാണ് ഉജ്ജയിനിയില്‍ മുങ്ങി ഗംഗയില്‍ പൊങ്ങിയ മോദി മാജിക് ഫേസ്ബുക്ക് കുറ്റാന്വേഷകര്‍ പൊളിച്ചടുക്കിയത്.
പക്ഷേ, ഈ സത്യമൊന്നും മോദിഭക്തര്‍ക്കു പ്രശ്നമല്ല. കുംഭമേളയില്‍ പങ്കെടുത്ത മോദിയെ പുകഴ്ത്തിക്കൊണ്ട് നൂറുകണക്കിനു പേരാണ് ലൈക്കും കമന്റും ഷെയറുമായി കടന്നുവന്നിരിക്കുന്നത്. മോദി ആറ്റില്‍ മുങ്ങുന്ന പടം കണ്ടതിന്റെ പേരില്‍ ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനം കൊള്ളുന്നവരെപ്പോലും കൂട്ടത്തില്‍ കാണാം. മോദി രണ്ടാമതും പ്രധാനമന്ത്രി പദത്തിലെത്താന്‍ ഇതു കാരണമാകും എന്നു ഉറപ്പിക്കുന്നവരെയും കാണാം. ഇന്ത്യയിലെമ്പാടുമുള്ള നമോസേനകള്‍ ഈ ചിത്രങ്ങളെ ഏറ്റെടുത്തുകഴിഞ്ഞു.
തങ്ങള്‍ പ്രചരിപ്പിക്കുന്ന ചിത്രം പതിനഞ്ചുവര്‍ഷം മുമ്പ് നരേന്ദ്ര മോദി ഗുജറാത്ത് പ്രധാനമന്ത്രി ആയിരുന്ന കാലത്തുള്ളതാണെന്ന് മാധ്യമങ്ങള്‍ വിളിച്ചു പറയുന്നത് മോദി ഭക്തര്‍ അവഗണിക്കുന്നുവെങ്കിലും അതിനെ ട്രോളന്മാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഫേസ്ബുക്കില്‍ ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പത്തു വര്‍ഷം ചലഞ്ചിനെ പരാജയപ്പെടുത്താന്‍ മോദി ബോധപൂര്‍വ്വം ഇടപെട്ടതാണെന്നാണ് ട്രോളുകള്‍ പറയുന്നത്. മോദി പതിനഞ്ചുവര്‍ഷം ചെറുപ്പത്തിലേക്കു തിരിച്ചുപോയിരിക്കുകയാണെന്ന് അവര്‍ പറയുന്നു.
എന്തായാലും, സോഷ്യല്‍ മീഡിയയില്‍ ഈ ആഴ്ച തന്നെ പല പ്രാവശ്യം മോദി പരിഹാസ കഥാപാത്രമായിക്കഴിഞ്ഞു. ആരോരുമറിയാതെ അന്താരാഷ്ട്ര പുരസ്കാരം എന്ന പേരില്‍ ഫിലിപ്പ് കോട്ലർ പ്രസിഡൻഷ്യൽ പുരസ്കാരം മോദിക്ക് നല്‍കിയതിന്റെ പേരിലായിരുന്നു ഏറ്റവും ഒടുവില്‍ അദ്ദേഹത്തെ ട്രോളന്മാര്‍ കുടഞ്ഞത്. കൊടുത്തതാരെന്നും സംഘടിപ്പിച്ചതാരെന്നും ഇപ്പോഴും അതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് പുതിയ മുങ്ങിപ്പൊങ്ങലുമായി ഇന്ത്യയുടെ പ്രധാനമന്ത്രി വീണ്ടും തൊണ്ടിയോടെ പിടിക്കപ്പെടുന്നത്.
കാര്യം കള്ളത്തരം കൈയോടെ പിടിച്ചതാണെങ്കിലും ഇതൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുമ്പില്‍ നില്‍ക്കാനുള്ള ബിജെപിയുടെ അടവാണെന്ന് വിലയിരുത്തുന്നവരും ഉണ്ട്. മണ്ടന്മാരായ ഇന്ത്യക്കാര്‍ക്ക് സത്യമോ വ്യാജമോ എന്നത് പ്രശ്നമല്ലെന്നും എന്തിന്റെയെങ്കിലും പേരില്‍ കളത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് പ്രധാനമെന്നും ബിജെപി വിശ്വസിക്കുന്നു എന്നാണ് ഇതിനെക്കുറിച്ച് അവര്‍ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha
























