സൈന്യത്തില്‍ മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ഫേസ്‌ബുക്കില്‍ വീഡിയോ പങ്കുവച്ച സൈനികൻ വീടിനുള്ളില്‍ മരിച്ചനിലയില്‍

സൈന്യത്തില്‍ മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ഫേസ്‌ബുക്കില്‍ വീഡിയോ പങ്കുവച്ചതിന്റെ പേരില്‍ ജോലിയില്‍നിന്ന് കോര്‍ട്ട്‌മാര്‍ഷല്‍ ചെയ്‌ത ബിഎസ്‌എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിന്റെ മകനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 22കാരനായ രോഹിത്തിനെ ഹരിയാനയിലെ റെവാരിയിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കയ്യില്‍ തോക്ക് ഉണ്ടായിരുന്നതായി പൊലീസ് റിപ്പോര്‍ട്ടുകളുണ്ട്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുറി ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു. തേജ് ബഹദൂര്‍ യാദവ് കുംഭമേളക്കായി ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണെന്നും, മകന്‍ മരിച്ച വിവരം അദ്ദേഹത്തെ ഉടന്‍ അറിയിക്കുമെന്നും പൊലീസ് പറഞ്ഞു.
2017ലാണ് അതിര്‍ത്തിയില്‍ ജോലിചെയ്യുന്ന താനുള്‍പ്പെടെയുള്ള സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് യാദവ് വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. സൈനികരുടെ ഭക്ഷണത്തിനായി അനുവദിക്കുന്നതുകയുടെ ചെറിയ ശതമാനം മാത്രമാണ് ഇതിനായി ചെലവഴിക്കുന്നതെന്നും ബാക്കി എവിടെപ്പോകുന്നുവെന്ന് അന്വേഷിക്കേണ്ടതാണെന്നും യാദവ് വീഡിയോയില്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും പിന്നീട് യാദവിനെ 2മാസം നീണ്ട കോര്‍ട്ട്‌മാര്‍ഷലിനുശേഷം സൈന്യത്തില്‍നിന്നും പുറത്താക്കുകയും ചെയ്‌തിരുന്നു. തന്റെ ഭാഗം കൃത്യമായി കേള്‍ക്കാതെയാണ് ജോലിയില്‍നിന്ന് പുറത്താക്കിയതെന്ന് പറഞ്ഞുള്ള യാദവിന്റെ വീഡിയോയും വൈറലായിരുന്നു.
https://www.facebook.com/Malayalivartha
























