ധീരസൈനികാ, കേരളമൊന്നാകെ നിന്റെ വേര്‍പാടില്‍ കേഴുന്നു... നൂറ്റാണ്ടു കാലത്തിനിടയില്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രളയം കേരളം നേരിട്ടപ്പോള്‍ നമ്മുടെ രക്ഷയ്ക്കായി പറന്നെത്തിയ ധീരജവാന്മാരില്‍ ഒരാള്‍ ജമ്മു കാശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്ത മലയാളിസമൂഹം കേട്ടത് ഞെട്ടലോടെ

നൂറ്റാണ്ടുകാലത്തിനിടയില്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രളയം കേരളം നേരിട്ടപ്പോള്‍ നമ്മുടെ രക്ഷയ്ക്കായി പറന്നെത്തിയ ധീരജവാന്മാരില്‍ ഒരാള്‍ ജമ്മു കാശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്ത മലയാളിസമൂഹം ഞെട്ടലോടെയാണ് കേട്ടത്. മുപ്പത്തൊന്ന് വയസുകാരനായ സ്‌ക്വാഡ്രണ്‍ ലീഡര്‍ സിദ്ധാര്‍ഥ് വസിഷ്ഠാണ് മരണം തട്ടിയെടുത്ത കര്‍മ്മനിരതനായ ആ പോരാളി.
കാശ്മീരിലെ ബുദ്ഗാമിലുള്ള കൃഷിസ്ഥലത്താണ് വ്യോമസേനയുടെ എം.ഐ. പതിനേഴ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. നിരീക്ഷണ പറക്കലിനിടയിലാണ് ദുരന്തമുണ്ടായത്. സാങ്കേതിക തകരാറാണ് ദുരന്തത്തിനു കാരണമായതെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനും ഈ അപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട് വരുന്നുണ്ട്.
പരമ്പരാഗതമായി രാജ്യസേവനത്തിനു ജീവിതം സമര്‍പ്പിക്കുന്ന ധീരന്മാരുടെ തറവാടാണ് സിദ്ധാര്‍ത്ഥിന്റേത്. പഞ്ചാബിലെ ചണ്ഡിഗഡിലാണ് അവരുടെ തറവാട്. നാലു തലമുറകളായി അവര്‍ രാജ്യത്തിന്റെ കാവലാളുകളായി തുടരുന്നു. അദ്ദേഹത്തിന്റെ അച്ഛനും മുത്തച്ഛനും മുതുമുത്തച്ഛനും സൈനികരായിരുന്നു. 2010 ലാണ് സിദ്ധാര്‍ഥ് വ്യോമസേനയില്‍ ചേരുന്നത്. 2013ല്‍ വിവാഹിതനായി. സിദ്ധാര്‍ഥിന്റെ ജീവിതത്തിലേക്കു കടന്നുവന്ന ആര്‍തിയും സേനാംഗമാണ്. വ്യോമസേനയിലെ സ്‌ക്വാര്‍ഡന്‍ ലീഡറായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. സിദ്ധാര്‍ഥിന്റെ അമ്മാവന്‍ വിനീത് ഭരത്വാജും വ്യോമസേനയിലെ പൈലറ്റായിരുന്നു. 17 വര്‍ഷം മുന്‍പുണ്ടായ വിമാനാപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സിദ്ധാര്‍ത്ഥ് ആര്‍തി ദമ്പതികള്‍ക്ക് രണ്ടു വയസ്സുള്ള മകനുണ്ട്. അംഗദിന്‍ എന്നാണ് സേനാകുടുംബത്തിലെ ആ നാവാഗതന്റെ പേര്.
ഇക്കഴിഞ്ഞ ജൂലൈയിലാണ് സിദ്ധാര്‍ഥും ഭാര്യയും ശ്രീനഗറിലേക്കു മാറിയത്. അംഗദിന്റെ പിറന്നാളാഘോഷത്തില്‍ പങ്കടുക്കാന്‍ ചണ്ഡിഗഡിലെ വീട്ടിലെത്തി മധുരം നുണഞ്ഞ് സിദ്ധാര്‍ത്ഥ് ജോലിസ്ഥലമായ ശ്രീനഗറിലേക്ക് തിരിച്ചു പോയിട്ട് ആഴ്ച രണ്ടാകുന്നതേയുള്ളൂ. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടങ്ങിയതോടെ അവധിയിലായിരുന്ന സിദ്ധാര്‍ഥിന്റെ ഭാര്യ ആര്‍തിയോട് അവധി ക്യാന്‍സല്‍ ചെയ്ത് തിരികെച്ചെല്ലാന്‍ നാവികസേന ആവശ്യപ്പെട്ടിരുന്നു. ആര്‍തി ശ്രീനഗറിലെത്തി ജോലിക്കു കയറുന്നതിന് മുന്‍പുതന്നെ സിദ്ധാര്‍ഥിന്റെ മരണവാര്‍ത്ത അവരെത്തേടി എത്തുകയായിരുന്നു.
അന്യരാജ്യത്തിന്റെ ആക്രമണമല്ല, സൈനികര്‍ യാത്ര ചെയ്ത ഹെലികോപ്റ്ററിന്റെ സാങ്കേതികത്തകരാറാണ് ദുരന്തമുണ്ടാക്കിയതെന്നു റിപ്പോര്‍ട്ടുണ്ടെങ്കിലും വിശദവിവരം അറിവായിട്ടില്ല. സംഭവത്തില്‍ സൈനിക തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവ് ആയിട്ടുണ്ട്.
കഴിഞ്ഞ ആഗസ്റ്റില്‍ കേരളത്തെ പിടികൂടിയ പ്രളയകാലത്ത് ലോകമാകെയുള്ള മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ചിത്രങ്ങളില്‍ സിദ്ധാര്‍ത്ഥുമുണ്ടായിരുന്നു. എയര്‍ലിഫ്റ്റ് വഴി നിരവധി പേരെ രക്ഷപെടുത്തുവാന്‍ സിദ്ധാര്‍ത്ഥിനു കഴിഞ്ഞിരുന്നു. ഹെലികോപ്റ്ററില്‍ സാഹസികമായി തൂങ്ങിയിറങ്ങി ജലമദ്ധ്യത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന മനുഷ്യരുടെ അടുത്തേക്ക് സാന്ത്വനമായി എത്തുന്ന സിദ്ധാര്‍ത്ഥിന്റെ ചിത്രങ്ങള്‍ മലയാളിക്ക് അത്രവേഗം മറക്കാന്‍ കഴിയുന്നതല്ല. ഈ രക്ഷാപ്രവര്‍ത്തനത്തിന് അദ്ദേഹത്തിന് പ്രത്യേക പ്രശംസയും ലഭിച്ചിരുന്നു.
ദുരന്തമുഖത്ത് രക്ഷാപുരുഷനായി അവതരിച്ച ആ ധീരയോദ്ധാവിനെയാണ് അധികാലകാലം കഴിയും മുമ്പ് നിനച്ചിരിക്കാത്ത വേളയില്‍ മരണം പിടികൂടിയിരിക്കുന്നത്. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലും സിദ്ധാര്‍ത്ഥ് വസിഷ്ഠിന്റെ വിയോഗം നൊമ്പരമായി മലയാളി ഏറ്റുവാങ്ങുകയായിരുന്നു. പരേതന് ആദരാഞ്ജലികള്‍ നേര്‍ന്ന് നിരവധി പേര്‍ രംഗത്തെത്തി.
മരണം ഏതുതരത്തിലായാലും ആരുടേതായാലും മനുഷ്യസ്‌നേഹികളെ വേദനിപ്പിക്കും. ബന്ധുജനങ്ങളുടേതായാല്‍ ആ വേനയുടെ ആഴവും വ്യാപ്തിയും കൂടും. അനേകം മലയാളിയുടെ ജീവരക്ഷകന്‍ എന്ന നിലിയില്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗം കേരളത്തെ ആഴത്തില്‍ നൊമ്പരപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha























