ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം; അതും 58 വർഷത്തിന് ശേഷം ; പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്നതില്‍ അന്തിമതീരുമാനം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചതിനു പിന്നാലെ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന്. ഇന്ന് അഹമ്മദാബാദിൽ വെച്ചാണ് യോഗം നടക്കുക .
58 വര്‍ഷത്തിന് ശേഷമാണ് ഗുജറാത്തില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം നടക്കുന്നത്. 1961ലാണ് അവസാനമായി ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം നടന്നത്. സബര്‍മതിയിലെ ഗാന്ധി ആശ്രമത്തിലെ പ്രാര്‍ത്ഥനാ സമ്മേളനത്തിന് ശേഷമാകും യോഗം ആരംഭിക്കുക.
തെരഞ്ഞെടുപ്പ് പ്രചരണമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗം പ്രകടന പത്രികയുടെ അന്തിമ കരടിന് അംഗീകാരം നല്‍കും. തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പാര്‍ട്ടി, ഓരോ സംസ്ഥാനത്തും കൈക്കൊള്ളേണ്ട നയതീരുമാനങ്ങള്‍, സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണ പരിപാടികള്‍, സഖ്യ നീക്കങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയാകും. രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടണോയെന്ന കാര്യത്തിലും അന്തിമതീരുമാനം വന്നേക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ക്ഷണിതാക്കള്‍ തുടങ്ങിയവര്‍ യോഗത്തിനെത്തും.
യോഗത്തിന്പുറമേ, ഗാന്ധിനഗറില്‍ നടക്കുന്ന മഹാറാലിയില്‍ രാഹുലിനൊപ്പം പ്രിയങ്കഗാന്ധിയും പങ്കെടുക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുത്ത ശേഷം പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി കൂടിയാകും ഇത്. 'ജയ് ജവാന്‍ ജയ് കിസാന്‍' എന്ന പേരിലാണ് പൊതുറാലി സംഘടിപ്പിക്കുന്നത്.
മോദിയ്ക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ആരോപണങ്ങള്‍ക്കു മൂര്‍ച്ച കൂട്ടാന്‍ പ്രിയങ്ക അഹമ്മദാബാദില്‍ പ്രസംഗിക്കുന്നതു വഴി കഴിയുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് അതേ നാണയത്തില്‍ അഹമ്മദാബാദില്‍ മറുപടിയാണു പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha





















