വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 'ഒല' യ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയ നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു; ഞായറാഴ്ച മുതല്‍ ഒല സാധാരണപോലെ സര്‍വീസ് നടത്തുമെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഖെ

ഓണ്‍ലൈന്‍ ട്രാന്സ്പോര്ട്ടേഷന് നെറ്റ്വര്‍ക്ക് കമ്പനിയായ 'ഒല' യ്ക്കു കര്‍ണാടകയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു. വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു കർണാടകയിലെ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഒലയുടെ ലൈസന്‍സ് ആറു മാസത്തേക്ക് ആര്‍.ടി.ഒ. റദ്ദാക്കിയത്. ഈ നടപടി പിൻവലിയ്ക്കുന്നതായി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി പ്രിയങ്ക് ഖാര്‍ഖെ അറിയിക്കുകയായിരുന്നു. ഞായറാഴ്ച മുതല്‍ ഒല സാധാരണപോലെ സര്‍വീസ് നടത്തുമെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
പുതിയ സങ്കേതിക വിദ്യകള്‍ സംബന്ധിച്ചുള്ള നയങ്ങള്‍ ആവശ്യമാണെന്നും ഇതിനുവേണ്ടി വ്യവസായ മേഖല സര്‍ക്കാറുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിച്ച് ബംഗളൂരുവിൽ ബൈക്ക് ടാക്‌സി സര്‍വീസ് നടത്തിയതിനാണ് ഒലയുടെ ലൈസന്‍സ് ആറുമാസത്തേക്ക് ഗതാഗതവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. നിരവധി മലയാളി യുവാക്കളടക്കം ആയിരക്കണക്കിന് പേർ ഓൺലൈൻ ടാക്സി കമ്പനികളിൽ ഡ്രൈവർമാരായി ജോലിചെയ്യുന്നുണ്ട്.
രാത്രി 11 കഴിഞ്ഞാൽ ബംഗളൂരു നഗരത്തിലെ പൊതുഗതാഗത സംവിധാനം നിലക്കുന്നതിനാൽ ജോലിക്കാരായ സ്ത്രീകളടക്കമുള്ള യാത്രക്കാർ രാത്രികളിൽ സുരക്ഷിതയാത്രക്കായി ആശ്രയിക്കുന്നതും ഓൺലൈൻ കാബുകളെയാണ്. ഒലയുടെ ലൈസൻസ് റദ്ദാക്കിയത് സാമൂഹിക മാധ്യമങ്ങളിൽ ജനങ്ങളുടെ രൂക്ഷ വിമർശനത്തിനിടയാക്കിയ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം ഉടൻ പിൻവലിക്കുന്നത്. സംസ്ഥാനത്ത് ബൈക്ക് ടാക്‌സിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെങ്കിലും ഒല, റാപ്പിഡോ എന്നീ ഓൺലൈൻ കമ്പനികള്‍ അനധികൃതമായി ബൈക്ക് ടാക്‌സി സര്‍വീസ് നടത്തിവന്നിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അനധികൃതമായി സര്‍വീസ് നടത്തിയ 500 ബൈക്ക് ടാക്‌സികള്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. തുടർന്ന് കമ്പനികളോട് സർവീസ് നിർത്തിെവക്കാൻ ആവശ്യപ്പെട്ടിരുന്നു. കാരണം കാണിക്കല്‍ നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാലാണ് ആറുമാസത്തേക്ക് ലൈസൻസ് റദ്ദാക്കിയത്.
എന്നാല്‍, നിയമാനുസൃതമായി മുന്നോട്ടുപോകുന്ന കമ്പനിയാണ് ഒലയെന്നും ഗതാഗവകുപ്പിന്റെ നിർദ്ദേശത്തെത്തുടർന്ന് ഒരാഴ്ച മുമ്പ് തന്നെ തങ്ങൾ ബൈക്ക് ടാക്സി സർവീസ് നിർത്തിവെച്ചുവെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. ലൈസന്‍സ് റദ്ദാക്കിയുള്ള ഉത്തരവ് മാര്‍ച്ച് 18നാണ് ഗതാഗതവകുപ്പ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച മുതല്‍ ഒലയില്‍ ടാക്സി സർവിസുകൾ ബുക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഗതാഗതവകുപ്പ് ജോ. കമീഷണര്‍ അറിയിച്ചിരുന്നു.
നഗരത്തില്‍ 65,000 ടാക്‌സികളാണ് ഒല, ഊബർ എന്നീ ഒാൺലൈൻ കമ്പനികൾക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍വീസ് നടത്തുന്നത്. പകുതിയിലധികവും ഒല ടാക്‌സികളാണ്. ഗതാഗത വകുപ്പിെൻറ നടപടി ആയിരക്കണക്കിന് സാധാരണക്കാരായ ഡ്രൈവര്‍മാരെയാണ് ബാധിക്കുകയെന്നാരോപിച്ച് നിരവധിപോർ അധികൃതർക്ക് പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ സംഭാവന ലക്ഷ്യമിട്ടാണ് സഖ്യസര്‍ക്കാര്‍ ഒലയെ സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് ബി.ജെ.പി. നേതാവ് സദാനന്ദഗൗഡയും ആരോപിച്ചു. പരാതി ഉയർന്നതോടെ രണ്ടുദിവസമായി പ്രശ്‌ന പരിഹാരത്തിന് തിരക്കിട്ട ചര്‍ച്ചകളാണ് നടന്നത്. നൂതന സങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പദ്ധതികളുടെ അവലോകനത്തിനും നടത്തിപ്പിനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഖെ വ്യക്തമാക്കി. ബൈക്ക് ടാക്‌സികള്‍ അനുവദിക്കുന്നതുസംബന്ധിച്ച് പ്രത്യേക നയത്തിന് രൂപം നല്‍കാനും തീരുമാനമായിട്ടുണ്ട്.
https://www.facebook.com/Malayalivartha





















