സ്വകാര്യ അപ്പാർട്മെന്‍റിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വൻ ദുരന്തം; വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പടെ ആറ് പേർ മരിച്ചു

തമിഴ്നാട്ടിലെ കാഞ്ചീപുരത്തിനടുത്തുള്ള നെമിലിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ആറ് പേർ മരിച്ചു. ഒരു സ്വകാര്യ അപ്പാർട്മെന്‍റിലെ സെപ്റ്റിക് ടാങ്കിലിറങ്ങിയവരാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് പേർ ഒരേ കുടുംബത്തിലുള്ളവരാണ്.
ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ് പേരും സെപ്റ്റിക് ടാങ്കിലിറങ്ങി വിഷവാതകം ശ്വസിച്ചാണ് മരിച്ചിരിക്കുന്നത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് തമിഴ്‍നാട്ടിൽ ഉയരുന്നത്. പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. ആരാണ് ഇവരെക്കൊണ്ട് ഇത്തരം നിരോധിത ജോലികൾ ചെയ്യിച്ചതെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
2018 സെപ്റ്റംബറിൽ തമിഴ്‍നാട്ടിലെ ഹൊസൂരിൽ സമാനമായ രീതിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചിരുന്നു. മനുഷ്യരെ ഉപയോഗിച്ച് മലടാങ്ക് വൃത്തിയാക്കിപ്പിക്കുന്നത് രാജ്യത്ത് നിരോധിച്ചതാണ്. എന്നിട്ടും തമിഴ്‍നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ മനുഷ്യരെക്കൊണ്ട് ഇത്തരം ശുചീകരണപ്രവൃത്തികൾ ചെയ്യിക്കുന്നത് വളരെ വ്യാപകമാണ്. പല തവണ ഇത്തരം ദുരന്തങ്ങൾ സംസ്ഥാനത്ത് ആവർത്തിച്ചിട്ടും ഇത് തടയാൻ സർക്കാർ ഒരു നടപടികളും എടുക്കാറില്ല. ജാതിവ്യവസ്ഥ വളരെ ശക്തമായ തമിഴ്‍നാട്ടിലെ ഉൾഗ്രാമങ്ങളിൽ ദളിത് സമുദായങ്ങളിൽപ്പെട്ടവരെക്കൊണ്ടാണ് ഇത്തരം ജോലികൾ ചെയ്യിക്കുന്നത്.
അത്തരം തൊഴിലുകൾ മനുഷ്യരെക്കൊണ്ട് ചെയ്യിക്കുന്നത് മനുഷ്യത്വവിരുദ്ധമാണെന്ന് കാണിച്ചാണ് 1993-ൽ ഈ ജോലി നിയമം മൂലം നിരോധിച്ചത്. The Employment of Manual Scavengers and Construction of Dry Latrines (1993) എന്ന നിയമപ്രകാരം മലടാങ്ക് വൃത്തിയാക്കുകയും അത്തരം ശുചീകരണപ്രവൃത്തികൾ ചെയ്യുകയും ചെയ്യിപ്പിച്ചാൽ കനത്ത ശിക്ഷ ലഭിക്കും. ഇത്തരം തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കടലാസിൽ തടയാൻ ശക്തമായ നിയമങ്ങളുണ്ടായിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്.
https://www.facebook.com/Malayalivartha





















