ചെങ്കോട്ടയില്‍ ബിപ്ലവ് ദേവ് കുമാര്‍ തീര്‍ത്ത കാവി വിപ്ലവം ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോ എന്ന് രാജ്യം ഉറ്റുനോക്കുകയാണ്
ചെങ്കോട്ടയില്‍ ബിപ്ലവ് ദേവ് കുമാര്‍ തീര്‍ത്ത കാവി വിപ്ലവം ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോ എന്ന് രാജ്യം ഉറ്റുനോക്കുകയാണ്. ത്രിപുരയിലെ കാര്യമാണ് പറഞ്ഞുവരുന്നത്. രണ്ട് ലോക്‌സഭാ സീറ്റേ ത്രിപുരയില്‍ ഉള്ളെങ്കിലും എല്ലാവരും ശ്രദ്ധിക്കുന്ന മണ്ഡലങ്ങളാണിത്. രണ്ടും ബി.ജെ.പി തൂത്തുവാരിയാല്‍ സി.പി.എമ്മിന് വലിയ തിരിച്ചടിയാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാനാണ് ബി.ജെ.പി നോക്കുന്നത്. ഈ വടക്കുകിഴക്കന്‍ സംസ്ഥാനം തുടര്‍ച്ചയായി 25 വര്‍ഷമാണ് സി.പി.എം ഭരിച്ചത്. ലോക്‌സഭയിലേക്ക് ഒരിക്കല്‍പ്പോലും ഇവിടെ നിന്നും താമര വിരിഞ്ഞിട്ടില്ല. 1977 ലും 1989, 1996 കാലഘട്ടത്തിലും മാത്രം കോണ്‍ഗ്രസ്, ജനലോക്ദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ വിജയിച്ചതൊഴിച്ചാല്‍ ഇവിടെ നിന്നും ലോക്‌സഭ കണ്ടത് പ്രധാനമായും സി.പി.എം സ്ഥാനാര്‍ത്ഥികളായിരുന്നു.
നാലു പതിറ്റാണ്ട് സംസ്ഥാനം ചെങ്കൊടിക്കീഴിലാക്കി ഭരിച്ച സി.പി.എമ്മിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത്. കോണ്‍ഗ്രസും പച്ചതൊട്ടില്ല എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മും കച്ചകെട്ടിയിറങ്ങിയതോടെ ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. വെസ്റ്റ് ത്രിപുര, ഈസ്റ്റ് ത്രിപുര മണ്ഡലങ്ങളില്‍ ഏപ്രില്‍ 11നും 18നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഇളകാത്ത ഇടതു കോട്ടയെന്നായിരുന്നു ഒരു വര്‍ഷം മുമ്പു വരെ ത്രിപുരയുടെ മേല്‍വിലാസം. 2018ല്‍ ബി.ജെ.പി അധികാരത്തിലേറി. സി.പി.എം പ്രതിപക്ഷമായി മാറി. തെരഞ്ഞെടുപ്പു നടന്ന 59 ല്‍ 43സീറ്റും നേടിയാണ് ബി.ജെ.പി-പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) സഖ്യം മണിക് സര്‍ക്കാര്‍ ഭരണത്തെ കടപുഴക്കിയത്. 2013ല്‍ 49 സീറ്റ് നേടിയ സി.പി.എം 16 സീറ്റിലൊതുങ്ങി. 10 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ചാരമായി.
2013ല്‍ ഒരു സീറ്റുപോലും ഇല്ലാതിരുന്ന ബി.ജെ.പി 2018ല്‍ ഒറ്റക്ക് 35 സീറ്റു നേടി. തലസ്ഥാനമായ അഗര്‍ത്തലയിലെ ബനമലിപുര്‍ മണ്ഡലത്തില്‍നിന്ന് 9500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബിപ്ലബ് കുമാര്‍ ദേബ് മുഖ്യമന്ത്രിയായി. 25 വര്‍ഷം മുമ്പ് കൈവിട്ട സാമ്രാജ്യം തിരികെപ്പിടിക്കാനുള്ള പടപ്പുറപ്പാടിലാണ് കോണ്‍ഗ്രസ്. ആകെയുള്ള രണ്ടു മണ്ഡലങ്ങളും 1996ല്‍ കൈവിട്ടു. സി.പി.എം ഭരണത്തില്‍ പ്രതിപക്ഷമായിരുന്ന പാര്‍ട്ടി, ബി.ജെ.പി അധികാരം പിടിച്ചെടുത്തപ്പോള്‍ ഒരു സീറ്റ് പോലും നേടാനാകാതെ തകര്‍ന്നു. പ്രധേ്യാദ് ദേബ് ബര്‍മന്‍ എന്ന പുതിയ പി.സി.സി പ്രസിഡന്റിന്റെ നിയമനത്തോടെ എതിരാളികള്‍ക്ക് ആദ്യത്തെ ഷോക്ക് രാഹുല്‍ ഗാന്ധി നല്‍കിക്കഴിഞ്ഞു. രാജകുടുംബാംഗമായ പ്രധേ്യാദ് ദേബ് ബര്‍മന്‍ ത്രിപുര ജനതയുടെ മനസിലിടം നേടിയ നേതാവാണ്. ഭരണവിരുദ്ധ വികാരത്തിനൊപ്പം പ്രധ്യോദിന്റെ വ്യക്തിപ്രഭാവംകൂടിയാകുമ്പോള്‍ ഇത്തവണ വിജയം തങ്ങള്‍ക്കൊപ്പംതന്നെയെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും കോണ്‍ഗ്രസ് ഞെട്ടിച്ചു. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സുഭല്‍ ഭൗമിക് വെസ്റ്റ് ത്രിപുരയിലും സാക്ഷാല്‍ പ്രധ്യോദ് ദേബ് ബര്‍മന്റെ സഹോദരി പ്രഗ്യ ദേബ് ബര്‍മന്‍ ഈസ്റ്റ് ത്രിപുരയിലും. സംസ്ഥാനത്തുള്ള അനുകൂല തരംഗം മുഴുവന്‍ വോട്ടാകുമെന്നുറപ്പ്. ജനകീയ ഇടപെടലുകളിലൂടെ സംസ്ഥാനത്ത് പ്രിയങ്കരനാണ് പ്രധ്യോദ് ദേബ് ബര്‍മന്‍. പ്രധ്യോദിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ മുന്നേറ്റത്തിലാണ് കോണ്‍ഗ്രസ്. സംസ്ഥാന വൈസ് പ്രസിഡന്റ് സുഭല്‍ ഭൗമിക് ഉള്‍പ്പെടെ ബി.ജെ.പിയുടെ പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസിലെത്തി. ഭൗമിക്കിന്റെയും മുതിര്‍ന്ന നേതാവ് പ്രകാശ് ദാസ്, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംതോഷ് ദേബ്‌നാഥ് എന്നിവരുടെ കൂറുമാറ്റം ബി.ജെ.പിയെ വെട്ടിലാക്കിയപ്പോള്‍ അപ്പുറത്തു സി.പി.എമ്മും ഞെട്ടലിലാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല സി.പി.എം. ബംഗാളിന്റെ വഴിയേ ത്രിപുരയും. ഒരിക്കലും തകരില്ലെന്ന് കരുതിയ ചുവപ്പുകോട്ടകള്‍ കാവിയണിഞ്ഞു. കേഡര്‍ പാര്‍ട്ടിയെന്ന് ഊറ്റം കൊണ്ടിരുന്ന സി.പി.എമ്മില്‍ നിന്നും വോട്ടുകള്‍ ബി.ജെ.പിയിലേക്കൊഴുകി. ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുന്നതിന്റെ വക്കില്‍ എത്തിനില്‍ക്കെ പാര്‍ട്ടിക്കിത് അഭിമാനപ്പോരാട്ടം. സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താനായില്ലെങ്കില്‍ മാനം കപ്പലുകേറും. സിറ്റിങ് എം.പിമാര്‍ തന്നെയാണ് ഇത്തവണയും കളത്തില്‍. ശങ്കര്‍ പ്രസാദ് ദത്ത (ഈസ്റ്റ് ത്രിപുര), ജിതേന്ദ്ര ഗാംഗുലി (വെസ്റ്റ് ത്രിപുര). ഫാസിസ്റ്റ് വിരുദ്ധതയാണ് പ്രഖ്യാപിത നയമെന്ന് ആണയിടുന്നുണ്ടെങ്കിലും കോണ്‍ഗ്രസുമായി യാതൊരു നീക്കുപോക്കിനും സി.പി.എം തയ്യാറില്ല.
https://www.facebook.com/Malayalivartha