പാക് പ്രസ്താവന തീര്‍ത്തും നിരുത്തരവാദപരവും അസംബന്ധവും ; യുദ്ധഭ്രാന്ത് നിലനിര്‍ത്താനുളള ആഹ്വാനമാണിത് ; ഇന്ത്യ വീണ്ടും സൈനികനീക്കം നടത്താനൊരുങ്ങുന്നുവെന്ന പാക് വാദം തള്ളി വിദേശകാര്യ മന്ത്രാലയം
പാകിസ്ഥാനെതിരെ ഇന്ത്യൻ വ്യോമസേന നടത്തിയ ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ അതിനു സമാനമായ ആക്രമണത്തിന് ഇന്ത്യ വീണ്ടും ഒരുങ്ങുകയാണെന്ന പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ വാദങ്ങളെ തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
പാകിസ്ഥാന്റെ പ്രസ്താവന തീര്‍ത്തും നിരുത്തരവാദപരവും അസംബന്ധവുമാണെന്ന് മന്ത്രാലയം പ്രതികരിച്ചു. യാതൊരു ഉത്തരവാദിത്തവുമില്ലാതെയാണ് പാകിസ്ഥാൻ പ്രസ്താവന നടത്തിയത് . അതിനെ തള്ളിക്കളയുകയാണ് . മേഖലയില്‍ യുദ്ധഭ്രാന്ത് നിലനിര്‍ത്താനുളള ആഹ്വാനമാണിത്. തീവ്രവാദികള്‍ക്ക് ഇന്ത്യയെ ആക്രമിക്കാനുള്ള അവസരം പാകിസ്ഥാന്‍ തന്നെ ഉണ്ടാക്കുകയാണ്.
ഭീകരരെ തങ്ങളുടെ കീഴില്‍ സംരക്ഷിക്കാതെ അവര്‍ക്കെതിരെ കൃത്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അതിന് പകരം ഇത്തരം തെറ്റായ പ്രസ്താവനകള്‍ നടത്തുകയല്ല വേണ്ടത്. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് നടത്തുന്ന ആക്രമണങ്ങള്‍ക്ക് ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യ ഈ മാസം ഏപ്രില്‍ 16നും 20നും ഇടയില്‍ പാകിസ്ഥാനെ ആക്രമിക്കാന്‍ സൈനികനീക്കം നടത്തുന്നുവെന്ന് തനിക്ക് വിവരം ലഭിച്ചുവെന്നായിരുന്നു ഷാ മെഹ്മൂദ് ഖുറേഷിയുടെ വാദം. വിശ്വസനീയമായ രഹസ്യാന്വേഷണ ഇടങ്ങളില്‍ നിന്നാണ് തനിക്ക് വിവരം ലഭിച്ചതെന്നും കൂടുതല്‍ വിവരങ്ങള്‍ ഇമ്രാന്‍ ഖാന്‍ പുറത്ത് വിടുമെന്നുമായിരുന്നു ഖുറേഷിയുടെ പ്രസ്താവന.
https://www.facebook.com/Malayalivartha