നോട്ട് നിരോധത്തില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തിയത് അമിത്ഷായുടെ അറിവോടെ; നോട്ട് നിരോധനത്തിന് മുന്‍പ് വിദേശത്ത് നിന്ന് മൂന്ന് സീരീസില്‍ പ്രിന്റ് ചെയ്ത ഒരു ലക്ഷം കോടിയുടെ വ്യാജ നോട്ട് ഇന്ത്യയില്‍ എത്തിച്ചത് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ
നോട്ട് നിരോധത്തില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തിയത് അമിത്ഷായുടെ അറിവോടെയാണെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് രംഗത്ത്. നോട്ട് നിരോധനത്തിന് മുന്‍പ് വിദേശത്ത് നിന്ന് മൂന്ന് സീരീസില്‍ പ്രിന്റ് ചെയ്ത ഒരു ലക്ഷം കോടിയുടെ വ്യാജ നോട്ട് ഇന്ത്യയില്‍ എത്തിച്ചെന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നോട്ടുകള്‍ കൊണ്ടുവന്നതെന്നും അമിത്ഷായുടെ അറിവോടെയാണ് അഴിമതി നടന്നതെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വ്യക്തമാക്കി. വ്യത്യസ്ഥ ഡിപാര്‍ട്‌മെന്റുകളിലുള്ള 26 പേരെയാണ് ഇതിനായി റിക്രൂട്ട് ചെയ്തതെന്നും രാഹുല്‍ രാത്തേറക്കര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനമെന്നും കപില്‍ സിബല്‍ പറഞ്ഞു.
കാബിനറ്റ് സെക്രട്ടറിയേറ്റിലെ ഫീല്‍ഡ് അസിസ്റ്റന്റ് രാഹുല്‍ രാത്തറേക്കറാണ് വീഡിയോയില്‍ ഇടപാടുകള്‍ വെളിപ്പെടുത്തുന്നത്. ഇദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കുന്ന കാര്യങ്ങളാണ് കപില്‍ സിബല്‍ വാര്‍ത്താ സമ്മേളത്തിലൂടെ തുറന്നുകാട്ടിയത്.
വിദേശത്ത് നിന്ന് അച്ചടിച്ചുകൊണ്ടുവന്ന നോട്ടുകള്‍ രാഷ്ട്രീയക്കാര്‍ക്ക് കൈമാറി. 320 കോടിയുടെ നോട്ടുകളാണ് ഒറ്റയടിക്ക് മാറ്റി നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും പങ്കാളികളാണ്. പുതിയ കറന്‍സിയിലുള്ള ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് ആറ് മുന്‍പ് പ്രിന്റ് ചെയ്യപ്പെട്ടതാണ്. വ്യാജ നോട്ടിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനത്തിൻെറ മറവിൽ ബി.ജെ.പി വൻഅഴിമതി നടത്തിയെന്ന് തെളിയിക്കുന്ന രേഖകൾ മുൻപും കപില്‍ സിബല്‍ പുറത്തുവിട്ടിരുന്നു. അഞ്ച് കോടിയുടെ നിരോധിച്ച നോട്ടിന് പകരം മൂന്ന് കോടിയുടെ പുതിയ നോട്ടുകൾ ബി.ജെ.പി നേതാവ് മാറ്റി നൽകുന്നതിൻെറ രഹസ്യ വിഡിയോയാണ് കോൺഗ്രസ് വക്താവ് കബിൽ സിബൽ പുറത്ത് വിട്ടത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ സംരക്ഷിക്കുമെന്ന് രഹസ്യ ക്യാമറ ദൃശ്യങ്ങളിൽ പറയുന്നുണ്ട്. പണം മാറ്റാനുള്ള അവസാന ദിവസവും കഴിഞ്ഞാണ് ഇടപാട് നടന്നത്. അഹമ്മദാബാദിലെ ഒരു ഫാമിലായിരുന്നു ഇടപാടുകൾ.
ട്രൈ കളർ ന്യൂസ് നെറ്റ് വർക്ക് (TNN. Netwrk) എന്ന വെബ്സൈറ്റിൽ നിന്നാണ് ഈ ഒളി കാമറ വീഡീയോ കിട്ടിയത്. വീഡിയോയുടെ ആധികാരികത മാധ്യമങ്ങൾക്ക് പരിശോധിക്കാമെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കട്ടെയെന്നും സിബൽ വ്യക്തമാക്കിയിരുന്നു. അതേസമയം കോണ്‍ഗ്രസ് പുറത്തുവിട്ട ഇക്കാര്യത്തോട് പ്രതികരിക്കാന്‍ ബി.ജെ.പി നേതൃത്വം തയ്യാറായിട്ടില്ല.
2016 നവംബർ 8 ചൊവ്വാഴ്ച അർധരാത്രിയാണ് ഇന്ത്യയിൽ 1000, 500 രൂപയുടെ നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കികൊണ്ടുള്ള സുപ്രധാന വാർത്ത പുറത്തു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭായോഗത്തിനു ശേഷം രാത്രി 8.15 ന് രാജ്യത്തെ ടെലിവിഷൻ വഴി അഭിസംബോധന ചെയ്താണ് ഈ കാര്യം പ്രഖ്യാപിച്ചത്.
വൻതോതിൽ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിയ്ക്കും ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടിയായായിരുന്നു പ്രഖ്യാപനം. 1000,500 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകൾ നവംബർ 10 മുതൽ വിതരണത്തിനെത്തുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തു തീവ്രവാദപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന കള്ളനോട്ടിന്റേയും,കള്ളപ്പണത്തിന്റേയും ഉപയോഗം ഇതോടെ ഇല്ലാതാവുമെന്നും, അഴിമതി കുറയുമെന്നുമായിരുന്നു പ്രധാന മന്ത്രിയുടെ പ്രഖ്യാപനം. നോട്ട് നിരോധനം കനത്ത ആഘാതമാണു സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയതെന്നു പിന്നീടുള്ള പഠനങ്ങൾ ചൂണ്ടി കാട്ടിയിരുന്നു.
അതേസമയം അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രിയെ സംവാദത്തിനായി വെല്ലുവിളിക്കുന്നതായും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങളും രാഹുല്‍ ഗാന്ധി വിശദമാക്കി. ഭയമാണെങ്കിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ താൻ പറഞ്ഞുതരാമെന്നും അത് ചര്‍ച്ച എളുപ്പമാക്കുമെന്നും രാഹുൽ ട്വിറ്ററിലൂടെ വ്യക്തമാക്കി. അഴിമതിയെക്കുറിച്ച് ചർച്ച നടത്താൻ മോദിക്ക് ഭയമാണോ എന്നും രാഹുൽ ചോദിച്ചു.
റഫാലും അനില്‍ അംബാനിയും, നീരവ് മോദി, അമിത് ഷായും നോട്ട് നിരോധനവും എന്നീ വിഷയങ്ങളിലാണ് സംവാദത്തിന് വെല്ലുവിളിക്കുന്നതെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. #Scared2Debate എന്ന ഹാഷ് ടാഗോടെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
https://www.facebook.com/Malayalivartha