റഫേല്‍ ഇടപാടില്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളാണ് ഹര്‍ജിക്കാര്‍ ഹാജരാക്കിയതെന്നും അത് തെളിവായി കണക്കാക്കാന്‍ കഴിയില്ലെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ വാദം ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല, പുന:പ്പരിശോധനാ ഹര്‍ജി പരിഗണിക്കും
റഫേല്‍ കേസില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സുപ്രീംകോടതിയില്‍ നിന്ന് വലിയ തിരിച്ചടി. റഫേല്‍ ഇടപാടില്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളാണ് ഹര്‍ജിക്കാര്‍ ഹാജരാക്കിയതെന്നും അത് തെളിവായി കണക്കാക്കാന്‍ കഴിയില്ലെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ വാദം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അംഗീകരിച്ചില്ല. രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. പുതിയ രേഖകള്‍ സ്വീകരിക്കാന്‍ അനുമതിയും നല്‍കി. രേഖകള്‍ സ്വീകരിക്കാന്‍ കോടതി തീരുമാനിച്ചതിനാല്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ തിരിച്ചടിയാകും. റഫേല്‍ രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും പുന:പരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാര്‍ വാദം മറികടന്നാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി.
മോഷണ രേഖകള്‍ പരിഗണിക്കരുതെന്ന അറ്റോര്‍ണി ജനറലിന്റെ വാദവും ചീഫ് ജസ്റ്റിസ് തള്ളി. ഡിസംബര്‍ 14ലെ കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന കാര്യം തീരുമാനിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. റഫാല്‍ കേസില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നാണ് പ്രധാന വെളിപ്പെടുത്തല്‍. ഇതിന് തെളിവായി മുന്‍പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് അടക്കം മൂന്നു രേഖകളാണ് തെളിവായി സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് കരാറിനായി സമാന്തര ചര്‍ച്ച നടത്തിയെന്ന് ആ രേഖയില്‍ പറയുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന രേഖകളാണ് ചോര്‍ത്തിയതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കോടതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് ഹര്‍ജിക്കാര്‍.
ഔദ്യോഗിക രഹസ്യനിയമം, വിവരാവകാശനിയമം, തെളിവുനിയമം എന്നിവയിലെ വകുപ്പുകള്‍ പ്രതിരോധരേഖകള്‍ക്ക് സവിശേഷാധികാരം നല്‍കുന്നുണ്ട്. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നു പ്രതിരോധ രേഖകളെ ഒഴിവാക്കിയിട്ടുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ അതിന്റെ സൂക്ഷിപ്പുകാരനായ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ കോടതിക്ക് പരിഗണിക്കാനാകില്ല- എന്നീ കാര്യങ്ങളാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചത്. മോഷ്ടിച്ച രേഖകള്‍ തെളിവായി സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മോഷ്ടിച്ച രേഖകളാണെങ്കില്‍ തങ്ങള്‍ക്കെതിരെ കേസ് എടുക്കാത്തതെന്തെന്ന് ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണ്‍ ചോദിച്ചെങ്കിലും അറ്റോണി ജനറലിന് അതിന് മറുപടിയില്ലായിരുന്നു.
അറ്റോണിജനറലിന്റെ വാദങ്ങള്‍ ദുരുദ്ദേശ്യത്തോടെയാണെന്നും പൊതുസമൂഹത്തിന്റെ മുന്നിലുള്ള രേഖകള്‍ കോടതിക്ക് അവഗണിക്കാതിരിക്കാനാകില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. വിവരാവകാശനിയമം പാര്‍ലമെന്റ് പാസാക്കിയത് വിപ്ലവകരമായ നടപടിയാണെന്നും അതില്‍ നിന്ന് പിന്നാക്കം പോകാനാകില്ലെന്നും വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് കെ.എം.ജോസഫ് വാക്കാന്‍ പറഞ്ഞു. റഫാല്‍ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ആ വിധി തുറന്ന കോടതിയില്‍ കേള്‍ക്കവെയാണ് പുതിയ രേഖകള്‍ ഹര്‍ജിക്കാര്‍ കോടതിക്ക് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. മുമ്പ് ഹര്‍ജി തള്ളിയപ്പോള്‍ സുപ്രീംകോടതി തങ്ങള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയെന്നാണ് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും അവകാശപ്പെട്ടിരുന്നത്. ആ വാദം പൊളിക്കുന്നതാണ് ഇന്നത്തെ സുപ്രീംകോടതി തീരുമാനം. ഒന്നാംഘട്ട പൊതുതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ ശേഷിക്കെ ബി.ജെ.പിക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ഇന്നത്തെ കോടതി ഉത്തരവ്.
https://www.facebook.com/Malayalivartha