ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം; തമിഴ്നാട്ടിലെ പത്തിടങ്ങളിൽ എൻഐഎ റെയ്ഡ്; നിരവധി രേഖകൾ പിടിച്ചെടുത്തു
തമിഴ്നാട്ടിലെ പത്തിടങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിക്കുന്ന ഷെയ്ഖ് മുഹമ്മദ്, സാദിഖ്, റിസ്വാൻ, ഹമീദ് അക്ബർ, മുഹമ്മദ് റിയാസ് എന്നിവരുടെ വസതികൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സേലം, ചിദംബരം, രാമനാഥപുരം ജില്ലകളിലായിരുന്നു തെരച്ചിൽ. രഹസ്യ രേഖകൾ, ആയുധങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ പിടിച്ചെടുത്തു.
കഴിഞ്ഞ ജനുവരി എട്ടിനാണ് തമിഴ്നാട്ടിലെ മൂന്ന് ജില്ലകളിൽ നിന്ന് എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. എട്ട് വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ ദേശീയ അന്വേഷണ സംഘം കേസെടുത്തത്. ഐഎസിന് പിന്തുണ നൽകിക്കൊണ്ട് ഇന്ത്യക്കെതിരെ ഗൂഡാലോചന നടത്തുകയും ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന ഭീകരരെ രക്ഷപ്പെടുത്താൻ നീക്കം നടത്തുകയും ചെയ്തുവെന്നാണ് ഇവർക്ക് എതിരായ ആരോപണം.
മേയ് രണ്ടിന് തമിഴ്നാട്ടിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഓഫീസുകളിലും എൻഐഎ പരിശോധന നടത്തിയിരുന്നു. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ 253ലേറെ പേർ കൊല്ലപ്പെട്ട ചാവേർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. സ്ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ മൊഴി തമിഴ്നാട്ടിലെ ഭീകരപ്രവർത്തനങ്ങൾ സംബന്ധിച്ചും സൂചന നൽകിയിരുന്നു.
https://www.facebook.com/Malayalivartha