പുലിയെ ഇറക്കുന്നു... കമലഹാസനെ മുഖ്യമന്ത്രിയാക്കാന്‍ മോദിയെ പ്രധാനമന്ത്രിയാക്കിയ പ്രശാന്ത് കിഷോര്‍ എത്തുന്നു
തമിഴ്‌നാട് രാഷ്ട്രീയം എന്നും സിനിമാക്കാര്‍ക്ക് വളക്കൂറുള്ള മണ്ണാണ്. എംജിആര്‍ മുതല്‍ ജയലളിത വരെ ഇതിന് ഉദാഹരണമാണ്. ഈ പാത പിന്തുടര്‍ന്ന് കമലഹാസനും നീങ്ങുകയാണ്. രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം പാര്‍ട്ടിയെ സജീവമാക്കാനൊരുങ്ങി മുഖ്യമന്ത്രി കസേരയിലെത്താനാണ് കമല്‍ഹാസന്‍ ശ്രമിക്കുന്നത്. ഇതിനായി മോദിയുടെ വിശ്വസ്തന്‍ തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറുമായി കരാര്‍ ഒപ്പിട്ടു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജീവമാക്കാന്‍ പ്രശാന്ത് കിഷോറിന്റെ ടീമില്‍പെട്ട അറുപത് പേര്‍ ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയെന്ന് കമല്‍ഹാസന്റെ രാഷ്ട്രീയ ഉപദേശകന്‍ കൃഷ്ണ ഗിരി പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ചുശതമാനം വോട്ടുനേടിയ കമല്‍ഹാസന്റെ പാര്‍ട്ടി നഗരങ്ങളില്‍ ഒതുങ്ങുകയാണുണ്ടായത്. ഇതോടെയാണ് പുതിയ പ്രചാരണ തന്ത്രങ്ങള്‍ ഒരുക്കാന്‍ കലല്‍ഹാസന്‍ തീരുമാനിച്ചത്. ഗ്രാമീണ മേഖലകളിലെ സ്ത്രീകളെയും യുവാക്കളെയും കേന്ദ്രീകരിച്ചു പ്രശാന്ത് കിഷോര്‍ മിഷന്‍ 2021യെന്ന പേരില്‍ പദ്ധതി തയാറാക്കികഴിഞ്ഞു. അറുന്നൂറ് പേരുള്ള ടീമാണ് മക്കള്‍ നീതി മയ്യത്തിനായി ഐപാക്ക് ഒരുക്കുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13 നിയമസഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗമോഹന്‍ റെഡിവരെയുള്ളവരെ അധികാരത്തിലേറ്റിയ പ്രശാന്ത് കിഷോറിനെയും അദ്ദേഹത്തിന്റെ സംഘടനയായ ഐപാക്കിനെയുമാണ് പ്രചാരണം ഏല്‍പിച്ചിരിക്കുന്നത്.
കമലഹാസന്റെ വരവ് മുഖ്യമന്ത്രി കസേര കൊതിക്കുന്ന സ്റ്റാലിനെ വരിഞ്ഞ് മുറുക്കുമെന്നാണ് കരുതുന്നത്. രാഹുല്‍ ഗാന്ധിക്കാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്‍ സപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ മോദി പ്രധാനമന്ത്രിയായ് വന്നതും രാഹുല്‍ തകര്‍ന്നടിഞ്ഞതും തമിഴ്‌നാട് രാഷ്ട്രീയത്തെ സ്വാധീനിക്കും. ഈയൊരവസ്ഥയിലാണ് കമലഹാസന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്.
അതേസമയം പൊതു തെരഞ്ഞെടുപ്പില്‍ മത്‌സരിക്കാനില്ലെന്ന രജനീകാന്തിന്റെ പരാമര്‍ശത്തെ പരിഹസിച്ച് കമല്‍ ഹാസന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ശരീരം മുഴുവന്‍ എണ്ണയിട്ട് തുടക്കടിച്ച് നിന്ന ശേഷം ഇന്ന് മല്ലയുദ്ധത്തിനില്ലെന്നും നാളെ വരാമെന്നും ഗുസ്തിക്കാര്‍ പറയരുത്. അങ്ങനെ സംഭവിച്ചാല്‍ അവര്‍ കോമാളിയാകും എന്നായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം. പൊതുതെരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്നില്ലെന്നും ആരും തന്റെ ഫോട്ടോയോ കൊടിയോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും രജനീകാന്ത് പറഞ്ഞതിനെ കളിയാക്കിയാണ് കമല്‍ രംഗത്തെത്തിയത്.
മക്കള്‍ നീതി മയ്യത്തിന്റെ നേതൃത്വത്തില്‍ ഗ്രാമങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് നടത്തുന്ന പ്രചാരണങ്ങളെ പകര്‍ത്തി ഗ്രാമസഭകള്‍ നടത്തിയ ഡി.എം.കെയെയും കമല്‍ ഹാസന്‍ പരിഹസിച്ചു. ദശകങ്ങളായി ഇവിടെ ഗ്രാമ സഭകളുണ്ട്. എന്നാല്‍ താന്‍ ഗ്രാമ സഭകള്‍ നടത്താന്‍ തുടങ്ങിയപ്പോള്‍ മറ്റുള്ളവര്‍ അത് കോപ്പി അടിക്കുകയാണ്. ഒരു ശിശുവിന്റെ പ്രവര്‍ത്തികള്‍ കോപ്പി അടിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ എന്നായിരുന്നു സ്റ്റാലിനെതിരായ പരിഹാസം.
താന്‍ കീറിയ ഷര്‍ട്ട് ധരിക്കില്ലെന്നും നിയമസഭയില്‍ വെച്ച് ഷര്‍ട്ട് കീറിയാല്‍ അത് മാറ്റി പുതിയ ഷര്‍ട്ട് ധരിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ വിശ്വാസവോട്ടെടുപ്പിനിടെ നിയമസഭയില്‍ നടന്ന തര്‍ക്കത്തില്‍ കീറിയ ഷര്‍ട്ടുമായി സ്റ്റാലിന്‍ പുറത്തു വന്ന് വാര്‍ത്താസമ്മേളനം നടത്തിയതിനെതിരെയായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്‌സെയെ കുറിച്ചുള്ള കമല്‍ ഹാസന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്‌സേ എന്നാണെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്.
ഇവിടെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായതു കൊണ്ടല്ല ഞാനിത് പറയുന്നത്. ഞാനിത് പറയുന്നത് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ്. ഞാന്‍ ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്റെ മരണത്തില്‍ നീതി ലഭിക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്, ഒരു നല്ല ഇന്ത്യക്കാരന്‍ അവന്റെ രാജ്യം സമാധാന പൂര്‍ണമാകണമെന്നും എല്ലാവരും തുല്യതയോടെ ജീവിക്കണമെന്നും ആഗ്രഹിക്കുമെന്നും കമല്‍ ഹാസന്‍ പ്രസംഗത്തില്‍ വിശദീകരിച്ചു. അന്ന് മക്കള്‍ നീതി മയ്യം ഓഫീസിന് മുന്നില്‍ പൊലീസുകാരെ വിന്യസിക്കേണ്ട അവസ്ഥപോലുമുണ്ടായി.
https://www.facebook.com/Malayalivartha