മോദിയുടെ ജയിംസ് ബോണ്ടിനെ ഉറ്റുനോക്കി ലോകം; പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പേ കാശ്മീരിൽ നടന്നത് നിർണായക നീക്കങ്ങൾ
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പേ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും വ്യക്തമായ സൂചനകള്‍ അവസാന നിമിഷം വരെയും പുറത്തുവന്നതേയില്ല. ഒടുവിൽ ജമ്മു കശ്മീർ സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകൾ പരിഷ്കരിക്കാൻ അധികാരം നൽകുന്ന 370 (1) വകുപ്പ് രാഷ്ട്രപതി പ്രയോഗിച്ചു. ‘
കശ്മീര്‍ താഴ്‍വരയിലേക്ക് പതിനായിരം അര്‍ധസൈനികരെ അധികം നിയോഗിച്ചായിരുന്നു സര്‍ക്കാര്‍ തന്ത്രം തുടങ്ങിയത്. പിന്നാലെ സൈനികരുടെ എണ്ണം 35,000 ആയി ഉയര്‍ത്തി. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സാധാരണ നടപടിയെന്നായിരുന്നു കേന്ദ്രത്തിന്‍റെ വിശദീകരണം. അമര്‍നാഥ് തീര്‍ഥാടനവഴിയില്‍ നിന്ന് പാകിസ്ഥാന്‍ നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തിയെന്നും തീവ്രവാദ ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തലുണ്ടായി. അമര്‍നാഥ് യാത്ര റദ്ദാക്കിയതായി പ്രഖ്യപനവും വന്നു.ഇതിനു പിന്നാലെ തീര്‍ഥാടകരോടും വിനോദ സഞ്ചാരികളോടും കശ്മീര്‍ വിട്ടുപോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. താഴ്‍വരയില്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ചു. വാ പൊളിച്ചിരുന്നു പാകിസ്ഥാൻ.
ഭരണഘടനാപരമായ പ്രത്യേക പദവി എടുത്തു കളയാന്‍ കേന്ദ്രം തയാറെടുക്കുന്നെന്ന് അഭ്യൂഹങ്ങളെത്തുടര്‍ന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ശ്രീനഗറില്‍ യോഗം ചേര്‍ന്നു. കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. അത് ചിലവാകുന്നതിനു മുൻപേ മറുപണി വന്നു.
അജിത് ഡോവലും അമിത്ഷായും ദില്ലിയില്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. ഐബി, റോ മേധാവികളും കേന്ദ്ര ആഭ്യന്തരസെക്രട്ടറിയും ഒപ്പമുണ്ടായിരുന്നു. പിന്നാലെ, അര്‍ധരാത്രിയോടെ പ്രതിപക്ഷ നിരയിലെ നേതാക്കളെ വീട്ടുതടങ്കലിലാക്കി. സംസ്ഥാനത്ത് മൊബൈല്‍, ഇന്‍റര്‍നെറ്റ്, ബ്രോഡ്ബാന്‍റ് ബന്ധങ്ങള്‍ വിഛേദിച്ചു. കശ്മീര്‍ താഴ്വരയിലുള്‍പ്പടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും അജിത് ഡോവലിനുമല്ലാതെ മറ്റാര്‍ക്കും വരാന്‍ പോകുന്ന വലിയ തീരുമാനത്തെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. രാജ്യത്തെയൊന്നാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങള്‍. ഒടുവില്‍, പാര്‍ലമെന്‍റിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷാ ആ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചതോടെ ദിവസങ്ങള്‍ നീണ്ട നാടകീയനീക്കങ്ങള്‍ക്ക് പരിസമാപ്തിയുണ്ടായി.
1968 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അജിത് ഡോവൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈ ആയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പാകിസ്ഥാൻ കാണുന്നത്. 2005 വരെ ഇന്ത്യയുടെ ചാരസംഘടനകളിൽ അംഗമായിരുന്നു ഡോവൽ. കൂടുതൽ ബഹളമുണ്ടാക്കുന്ന, പരുക്കനായ, അന്തരീക്ഷത്തിന്റെ ചൂടേറ്റുന്ന ഉദ്യോഗസ്ഥനാണ് ഡോവൽ. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെപ്പോലെ ചൂടൻ വർത്തമാനമാണ് ഡോവലിന്റേതും. തന്റെ ബോസിനു വേണ്ടതാണ് ഡോവൽ ചെയ്യുന്നത്. 1980 കളിൽ ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ഡോവൽ പ്രവർത്തിച്ചിരുന്നു. 'ദൈവമേ, ഉരുക്കുമുഷ്ടിയുള്ള ഇയാളോടാണല്ലോ രാജ്യം ഇടപെടേണ്ടത്' എന്നാണത്രേ അന്ന് പാകിസ്ഥാനും ഐ.എസ്.ഐയും വിചാരിച്ചിരുന്നത്.
ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ തലവനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമാണ് അജിത് ഡോവൽ. 1945-ൽ ഉത്തരാഖണ്ഡിൽ ജനിച്ചു. 1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അജിത്. 1971 ലെ തലശ്ശേരി കലാപം അമർച്ച ചെയ്യാൻ അന്ന് കെ. കരുണാകരൻ അവിടത്തെ എ.എസ്.പി. ആയി അയച്ചത് ഡോവലിനെ ആയിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണറായി ഏഴുവർഷക്കാലം പാകിസ്താനിൽ പ്രവർത്തിച്ചിരുന്നു. 33 വർഷവും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. പത്തുവർഷം ഐ.ബി.യുടെ ഓപ്പറേഷൻ വിംഗിന്റെ തലവനുമായിരുന്നു അജിത്.
1988-ൽ സുവർണ്ണ ക്ഷേത്രത്തിലൊളിച്ച ഖാലിസ്ഥാൻ ഭീകരർക്കെതിരായി നടന്ന ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിലെ നിർണ്ണായക രഹസ്യവിവരങ്ങൾ ഇദ്ദേഹമായിരുന്നു നൽകിയത്. 1999-ൽ നടന്ന ഖാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി ആശയവിനിമയം നടത്തി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അജിതിന്റെ നേതൃത്വത്തിൽ നടന്നു. പഞ്ചാബ്, ജമ്മുകാശ്മീർ, ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലെല്ലാം നിർണ്ണായക സാഹചര്യങ്ങളുണ്ടായപ്പോൾ അജിത് ഡോവൽ നിയമിതനായിരുന്നു. ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ദൂതനായി ഡോവലിനെ ഇന്ത്യ നിയമിച്ചിരുന്നു. മ്യാന്മർ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള ഒട്ടനവധി വിഷയങ്ങളിൽ അജിത് ഡോവൽ നിയമിക്കപ്പെട്ടിട്ടുണ്ട്. 2005-ൽ സർവ്വീസിൽ നിന്നും വിരമിച്ചു.
https://www.facebook.com/Malayalivartha