കേരളം ബിജെപി കൈകളിൽ, ചൗഹാന്‍ വന്നത് വെറുതെയല്ല; വരാൻപോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ വേരുകൾ ഉറപ്പിക്കാൻ പദ്ധതികളുമായി ബിജെപി

വരാൻപോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ വേരുകൾ ഉറപ്പിക്കാൻ പദ്ധതികളുമായി ബിജെപി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പോടുകൂടി കേരളത്തിൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുകയാണ് ശിവരാജ് സിങ് ചൗഹാൻ. ത്രിപുര അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി നടത്തിയ മിന്നും പ്രകടനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം എന്ന് അദ്ദേഹം പ്രതികരിച്ചു. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ കൂട്ടുകച്ചവടമാണ് നടത്തുന്നതെന്ന് കുറ്റപ്പെടുത്തിയ ചൗഹാൻ ഇരു മുന്നണിയും കേരളത്തില്‍ നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് ആഞ്ഞടിച്ചു. കൊല്ലത്ത് ബിജെപി സജീവാംഗങ്ങളുടെ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ശിവരാജ് സിങ്. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ബിജെപി തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി മികച്ച പ്രകടനം നടത്തി. ഇവിടെ ജീവൻ പണയംവച്ച് പ്രവർത്തിക്കുന്ന പ്രവർത്തകരെയും ബലിദാനികളെയും നമസ്ക്കരിക്കുന്നു. പശ്ചിമബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാതെ ഇനി വിശ്രമമില്ല. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണ്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമല്ലെന്ന അധീർ രജ്ഞൻ ചൗധരിയുടെ ലോക്സഭയിലെ പരാമർശം വ്യക്തമാക്കുന്നത് അദ്ദേഹം ദേശസ്നേഹിയല്ലെന്നാണ്. അദ്ദേഹത്തിന്റെ സ്ഥാനം ദേശദ്രോഹികൾക്കെപ്പമാണ്.എല്ലാവർക്കും വീട്, ആയുഷ്മാൻ ഭാരത് പദ്ധതികളുടെ യഥാർത്ഥ ഗുണം കേരളത്തിലെ ജനങ്ങൾക്ക് കിട്ടുന്നില്ല. ഈ പദ്ധതികൾക്കായുള്ള പണം വഴി മാറ്റി ചെലവഴിക്കുന്നതായും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ബിജെപി പ്രവർത്തകർ പല ഭീഷണികളും അക്രമങ്ങളും സാഹിച്ചാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ സീറ്റുകൾ ഒന്നും നേടാൻ ആയില്ലെങ്കിലും 16 ശതമാനം വോട്ട് വർധന ഉണ്ടായത് നേട്ടമാണ്. കേരളത്തിലെ ബിജെപിയുടെ ലക്ഷ്യം രണ്ട് വർഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു.
2014-ലെ വിജയത്തേക്കാളും ഉജ്ജ്വല വിജയമാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയും കൂട്ടരും നേടിയത്. 2014-ൽ 282 സീറ്റുകളിലാണ് ബിജെപി വിജയം ഉറപ്പിച്ചതെങ്കിൽ ഇത്തവണ 300 കടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ് ബിജെപി. ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോദി വിജയം അരക്കെട്ടുറപ്പിച്ചത്. 542 ലോക്സഭ സീറ്റിൽ 303 സീറ്റിലും ബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്.
എന്നാൽ ബിജെപിയെ പൂർണ്ണമായും കൈയ്യൊഴിഞ്ഞ ചില സംസ്ഥാനങ്ങളുണ്ട്. തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് പോലും എത്താതെ ബിജെപി മൂക്കും കുത്തി നിലം പതിച്ചത് രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിലും രണ്ടാം സ്ഥാനത്ത് എത്താൻ പോലും ബിജെപിക്ക് ആയില്ലാ എന്നത് ഏറെ ശ്രദ്ധേയമാണ്.
25-ൽ 22 സീറ്റും നേടിയാണ് വൈഎസ്ആർ ആന്ധ്രപ്രദേശിൽ ചരിത്രവിജയം നേടിയത്. തമിഴ്നാടിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായ ഡിഎംകെയും ഇത്തവണ ഉജ്ജ്വല വിജയമാണ് കാഴചവച്ചത്. 38 ലോക്സഭ സീറ്റുകളിൽ 23 സീറ്റുകളാണ് ഡിഎംകെ നേടിയത്. രണ്ട് മണ്ഡലങ്ങളുള്ള മേഘാലയ, ഒരു മണ്ഡലം മാത്രമുള്ള മിസോറാം, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ അവിടുത്തെ പ്രാദേശിക പാർട്ടികൾ തന്നെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയമുറപ്പിച്ചത്. അതേസമയം കേരളത്തിലെ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന കേരളം ഇത്തവണ കോൺഗ്രസിനൊപ്പമാണ് നിന്നത്. കേരളത്തിലെ 20 ലോക്സഭ സീറ്റുകളിൽ 19 സീറ്റ് നേടി അത്യുജ്ജ്വല വിജയമാണ് കോൺഗ്രസ് കാഴ്ചവച്ചത്. ഇവിടെ ബിജെപി അകൗണ്ട് പോലും തുറക്കാനാകാതെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണുണ്ടായത്.
അതേസമയം ഒഡിഷ, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ചിട്ടുണ്ടെന്ന് ശ്രദ്ധേയമാണ്. 21 ലോക്സഭ സീറ്റിൽ 12 സീറ്റുകളാണ് ഒഡിഷയിലെ പ്രദേശിക പാർട്ടിയായ ബിജു ജനതാദൾ നേടിയത്. ഇവിടെ ഏട്ട് സീറ്റുകളിൽ വിജയമുറപ്പിക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. പഞ്ചാബിൽ കോൺഗ്രസ് വൻ വിജയം കാഴ്ചവച്ചപ്പോൾ തൊട്ട് പുറകിലായി ബിജെപി ഉണ്ടായിരുന്നു. 13 മണ്ഡലങ്ങളിൽ 8 സീറ്റ് കോൺഗ്രസ് നേടിയപ്പോൾ 2 സീറ്റിൽ ബിജെപി വിജയമുറപ്പിച്ചിരുന്നു. തെലങ്കാനയിലെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രാദേശിക പാർട്ടിയായ ടിആർഎസ് തെലങ്കാനയിൽ 9 സീറ്റ് നേടിയപ്പോൾ ബിജെപിയും കോൺഗ്രസും സീറ്റുകളുറപ്പിച്ച് പിന്നാലെ ഉണ്ടായിരുന്നു. 17 മണ്ഡലങ്ങളിൽ 4 സീറ്റ് ബിജെപിയും 3 സീറ്റ് കോൺഗ്രസും നേടി.
https://www.facebook.com/Malayalivartha






















