ഐ.എസില്‍ ചേര്‍ന്ന ഒരു മലയാളികൂടി അഫ്‌ഗാനിസ്‌ഥാനില്‍ കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണവിഭാഗം

ഐ.എസില്‍ ചേര്‍ന്ന മറ്റൊരു മലയാളികൂടി അഫ്‌ഗാനിസ്‌ഥാനില്‍വച്ച് കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണവിഭാഗങ്ങള്‍ക്കു വിവരം. മലപ്പുറം കോട്ടയ്‌ക്കല്‍ പൂക്കിപ്പറമ്ബ് സ്വദേശി സൈഫുദ്ദീന്‍ (32)കൊല്ലപ്പെട്ടന്നാണു വിവരം. എന്നാല്‍ ഇക്കാര്യം കുടുംബം സ്‌ഥിരീകരിച്ചിട്ടില്ല. സൈഫുദ്ദീനുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ ലഭ്യമായതായി വീട്ടുകാര്‍ പറയുന്നില്ല. യു.എ.ഇ. വഴിയാണു സൈഫുദ്ദീന്‍ അഫ്‌ഗാനിലെത്തിയതെന്നു രഹസ്യാന്വേഷണവിഭാഗം പറയുന്നു.
ഇതുവരെ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും അടങ്ങുന്ന, കേരളത്തിൽ നിന്നുമുള്ള 98 പേർ ഐസിസിന്റെ ഭാഗമായിട്ടുണ്ടെന്നാണ് കേന്ദ്ര സുരക്ഷാ ഏജൻസികൾ നൽകുന്ന വിവരം. ജൂണോടെ, ഇക്കൂട്ടത്തിലെ 38 പേർ കൊല്ലപ്പെട്ടുവെന്നും സുരക്ഷാ ഏജൻസികൾ പറയുന്നു. കേരളത്തിൽ നിന്നും ഐസിസിലേക്ക് പുറപെട്ടുപോയ മലയാളികൾ ഏറ്റവും കൂടുതലുള്ള ജില്ലകളിൽ ഒന്നാണ് മലപ്പുറം ജില്ല. കണ്ണൂരും കാസർകോടുമാണ് മറ്റ് രണ്ട് ജില്ലകൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഐസിസിൽ ചേർന്ന മലയാളി കൊല്ലപ്പെടുന്നത്. ഇതിന് മുൻപ് മലപ്പുറം എടപ്പാൾ സ്വദേശിയായ മുഹമ്മദ് മുഹ്സിനാണ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായുള്ള വിവരം ലഭിച്ചത്. വീട്ടുകാർക്ക് വന്ന സന്ദേശത്തിലൂടെയാണ് മരണം സ്ഥിരീകരിച്ചത്. അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ മുഹ്സിൻ കൊല്ലപ്പെട്ടുവെന്ന് മലപ്പുറത്തുള്ള കുടുംബാംഗങ്ങൾക്ക് വാട്ട്സാപ്പ് വഴി സന്ദേശം ലഭിക്കുകയായിരുന്നു. നിങ്ങളുടെ സഹോദരൻ വീരമൃത്യു വരിച്ചെന്നാണ് സന്ദേശത്തിൽ പറയുന്നത്. അഫ്ഗാനിസ്ഥാന്‍ നമ്പറിൽ നിന്ന് മലയാളത്തിലായിരുന്നു സന്ദേശം വന്നത്. കൊല്ലപ്പെട്ട കാര്യം വിവരം പൊലീസിൽ അറിയിക്കരുതെന്നും അറിയിച്ചാൽ പൊലീസ് നിങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും സന്ദേശത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു.
നിരവധി മലയാളികള്‍ ഭീകരസംഘടനയായ ഐസിസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ കാസര്‍കോട് സ്വദേശി ഫൈസല്‍ അടുത്തിടെ ഇന്ത്യയിലേക്ക് മടങ്ങാനുള്ള സാഹചര്യമുണ്ടോയെന്ന് സുഹൃത്തുക്കളുമായി ആലോചിച്ചിരുന്നു. തനിക്കൊപ്പം രണ്ട് മലയാളികള്‍ കൂടി തിരിച്ചുവരാന്‍ സന്നദ്ധരാണെന്നും ഇയാള്‍ അറിയിച്ചതായാണ് വിവരം. ഭീകര സംഘടനയായ ഐസിസിനെതിരെ അമേരിക്കയും സഖ്യകക്ഷികളും സൈനീക നീക്കം ശക്തമാക്കിയതോടെയാണ് ഇന്ത്യയിലേക്ക് തിരികെ വരാന്‍ മലയാളികള്‍ ശ്രമം തുടങ്ങിയത്.
ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് നാടുകയത്തിയ 14 തമിഴ്നാട് സ്വദേശികളുടെ വീട്ടിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു. നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ)യുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഇന്ത്യയിൽ ഐസിസിന്റെ സംഘടനരൂപീകരിക്കുന്നതിനായി പണം സ്വരൂപിച്ചെന്നാണ് ഇവർക്കെതിരെ ഉന്നയിച്ച ആരോപണം. ചെന്നൈ, തിരുനെൽവേലി, മധുരൈ, തേനി എന്നീ സ്ഥലങ്ങളിലെ വീടുകളിലായിരുന്നു റെയ്ഡ്.
ആറ് മാസത്തെ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം കഴിഞ്ഞ ആഴ്ചയാണ് യു.എ.ഇ ഇവരെ നാടുകടത്തിയത്. ഇവർക്ക് തീവ്രവാദ സംഘടനയായ അൽ-ഖ്വയിദ, യെമനിലെ ഭീകരസംഘടനയായ അൻസാറുള്ളയുമായും ബന്ധമുണ്ടെന്ന് എൻ.ഐ.എ അറിയിച്ചു. വഹാദത്ത്-ഇ-ഇസ്ലാം, ജമാത്ത് വഹാദത്ത്-ഇ-ഇസ്ലാം അൽ ജിഹാദിയ, ജിഹാദിസ്റ്റ് ഇസ്ലാമിക് യൂണിറ്റ് എന്നീ പേരുകളിലാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് എൻ.ഐ.എ അറിയിച്ചു. ഇപ്പോൾ അറസ്റ്റിലായവരിൽ ഒരാൾ 32 വർഷമായി ദുബായിൽ കഴിയുകയാണെന്നും എൻ.ഐ.എ വ്യക്തമാക്കി.
യുഎഇ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നാടുകടത്തൽ നടപടി. ഭീകര സംഘത്തിനോട് അനുഭാവം പുലർത്തുന്ന തമിഴ്നാട്ടിലെ വ്യക്തികളോട് ഇവർ അനുഭാവം പുലർത്തിയിരുന്നെന്നാണ് കണ്ടെത്തൽ. അൻസാറുള്ളയുമായി ബന്ധപ്പെട്ട സംഘടനയുമായാണ് ഇവര്‍ക്ക് ബന്ധമുള്ളതെന്നാണ് എൻഐഎ വിലയിരുത്തുന്നത്. ചെന്നൈ സ്വദേശിയും വാഹ്ദത്ത് ഇ ഇസ്ലാമി ഹിന്ദ് പ്രസിഡന്റമായ സയ്യിദ് ബുഖാരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പരിശോധന നടന്നു.
ചെന്നൈയിലും നാഗപട്ടണത്തുമായി നടത്തിയ പരിശോധനയിൽ ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തു. ശ്രീലങ്കൻ ചാവേറാക്രമണത്തിന് പിന്നാലെ കോയമ്പത്തൂർ കേന്ദ്രീകരിച്ച് നേരത്തേ പരിശോധന നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇന്ന് റെയ്ഡ് നടന്നത്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയുടെ വിവിധയിടങ്ങളിലായി നടന്ന സ്‌ഫോടന പരമ്പരയിൽ 250 ഓളം പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടിരുന്നു. ശ്രീലങ്കയിലേതിന് സമാനമായി ബോംബ് സ്‌ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടതിന് റിയാസ് അബൂബക്കർ എന്നയാളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായവരിൽ ഒരാൾ 32 വർഷമായി ദുബായിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. തീവ്രവാദ ആക്രമണത്തിനായി അവർ ധനസമാഹരണം നടത്തി. ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ ഐസിസ് ഇന്ത്യയിൽ സ്ഥാപിക്കുക എന്നതാണ് പ്രത്യയശാസ്ത്രമെന്ന് ദേശീയ ഇന്റലിജൻസ് ഏജൻസിയുടെ അഭിഭാഷകൻ സി.എസ്.പി പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha






















