മോദിയുടെ പദ്ധതി വെറുതെ ആയില്ല; കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട ഭുവനേശ്വർ കാലിത ബിജെപിയിൽ ചേർന്നു
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ബില്ലിനെതിരായ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട ഭുവനേശ്വർ കാലിത ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിദ്ധ്യത്തിൽ കാലിത ബിജെപി അംഗത്വം സ്വീകരിച്ചു. നേരത്തെ പാർട്ടി നിലപാടിൽ പ്രതിഷേധിച്ച കാലിത രാജ്യസഭാ ചീഫ് വിപ് സ്ഥാനവും രാജ്യസഭാ അംഗത്വവും രാജിവച്ചിരുന്നു.
രാജ്യസഭയിൽ പ്രമേയത്തെ എതിർത്തു വോട്ടുചെയ്യാൻ അംഗങ്ങൾക്ക് വിപ്പ് നൽകണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടപ്പോൾ ചീഫ് വിപ്പായിരുന്ന കാലിത തയാറായിരുന്നില്ല. പിന്നാലെ കാലിത ചീഫ് വിപ്പ് സ്ഥാനവും രാജ്യസഭാംഗത്വവും രാജിവച്ചു.
ഇതോടെ രണ്ടാമത്തെ കോൺഗ്രസിന്റെ രാജ്യസഭാംഗമാണ് ബിജെപിയിൽ ചേരുന്നത്. നേരത്തെ രാജ്യസഭാ എംപി സഞ്ജയ് സിംഗ് ബിജെപിയിൽ ചേർന്നിരുന്നു. ഭാവിയെക്കുറിച്ച് അറിയാതെ കോൺഗ്രസ് ഇപ്പോഴും ഭൂതകാലത്തിലാണെന്ന് സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു. ഇന്ന് രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ്. രാജ്യം അദ്ദേഹത്തിനൊപ്പമുണ്ടെങ്കിൽ താനും മോദിക്കൊപ്പമാണെന്ന് വാർത്താ സമ്മേളനത്തിൽ സഞ്ജയ് സിംഗ് പറഞ്ഞു. സഞ്ജയ് സിംഗിന്റെ ഭാര്യ അമൃതാ സിംഗും കോൺഗ്രസിൽനിന്നും രാജിവച്ചു. യുപി ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ് ചെയർപേഴ്സൺ ആയിരുന്നു അമൃത.
അതേസമയം കോൺഗ്രസിൽ നിന്നും കഴിഞ്ഞ മാസം ബിജെപിയിലേക്ക് കൂറ് മാറിയ 10 എംഎല്‍എമാരെ അയോഗ്യരാക്കണം എന്ന ആവശ്യവുമായി കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. കൂറ് മാറുന്ന നിയമസഭാംഗങ്ങളെ അയോഗ്യരാക്കുന്ന ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരമാണ് പരാതി നല്‍കിയതെന്ന് ഗോവ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജേഷ് പട്നേക്കര്‍ വ്യക്തമാക്കിയിരുന്നു. ഗോവയിൽ പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കാവ്ലേക്കറുടെ നേതൃത്വത്തിലാണ് ഇവർ ബിജെപിയില്‍ ചേര്‍ന്നത്. ഈ നീക്കത്തോടെ ഗോവയിൽ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുകയും ചെയ്തിരുന്നു. രണ്ടു വർഷം മുൻപ് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 17 പേരോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി സഖ്യകക്ഷികളോടൊപ്പം സര്‍ക്കാരുണ്ടാക്കുകയായിരുന്നു.
മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കി കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേരുകയുണ്ടായി.നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനക്കുതിപ്പില്‍ ആകൃഷ്ടരായാണ് ബിജെപിയിലേക്ക് ചേക്കേറുന്നതെന്ന് എംഎല്‍എമാര്‍ പറഞ്ഞു. എന്‍സിപി ,എംഎല്‍എമാരായ ശിവേന്ദ്രസിന്ഹരാജെ ഭോസലെ , വൈഭവ്പിച്ചാദ്, സന്ദീപ് നായിക്ക് എന്നിവരും കോണ്‍ഗ്രസ്സ് എംഎല്‍എ കാളിദാസ് കൊലാംബകര് എന്നിവരുമാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയത്.
അതേസമയം അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും. മുതിര്‍ന്ന നേതാക്കളായ മുകുള്‍ വാസ്നിക്കിന്റെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. ഇതില്‍ മുകുള്‍ വാസ്നിക്കിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, അഹമ്മദ് പട്ടേല്‍ എന്നിവര്‍ മുകുള്‍ വാസ്നിക്കിന് അനുകൂലനിലപാട് സ്വീകരിച്ചെന്നാണ് വിവരം. ഇരുവര്‍ക്കും പുറമേ ജ്യോതിരാദിത്യ സിന്ധ്യയുടെ പേരാണ് അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.
ഇന്ന് നടക്കുന്ന പ്രവര്‍ത്തകസമിതിക്ക് മുന്നോടിയായി ചേരുന്ന സംസ്ഥാനനേതാക്കളുടെ യോഗത്തിലും സമവായചര്‍ച്ചയുണ്ടാവും. പ്രവര്‍ത്തക സമിതിയംഗങ്ങളെ കൂടാതെ പിസിസി അധ്യക്ഷന്മാരുടെയും എഐസിസി ഭാരവാഹികളുടെയും എംപിമാരുടെയും നിലപാട് കൂടി യോഗത്തില്‍ ചോദിച്ചറിയും. പ്രവര്‍ത്തകസമിതി വിശാലയോഗമാക്കി മാറ്റി പ്രഖ്യാപനം നടത്താനാണ് ധാരണ. രാഹുല്‍ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി നേരിടേണ്ടിവന്ന പശ്ചാത്തലത്തില്‍ അധ്യക്ഷസ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി രാജിവച്ചതിനെത്തുടര്‍ന്നാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത്.
അധ്യക്ഷനു പുറമെ ഉപാധ്യക്ഷന്മാരെയും പ്രവര്‍ത്തകസമിതി തീരുമാനിക്കും. മുതിര്‍ന്ന നേതാക്കള്‍ക്കും യുവനേതാക്കള്‍ക്കും ഒരുപോലെ സ്വീകാര്യനാണ് മുകുള്‍ വാസ്നിക്. 59 കാരനായ മുകുള്‍ വാസ്നിക് മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു. മന്മോഹന് സിങ് മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയും തൊഴില്‍മന്ത്രിയുമായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതില്‍ പാര്‍ട്ടിയില്‍ത്തന്നെ അസംതൃപ്തി പുകയുന്നതിനിടെയാണ് കോണ്‍ഗ്രസ് വീണ്ടും പ്രവര്‍ത്തകസമിതി യോഗം വിളിച്ചത്.
https://www.facebook.com/Malayalivartha