അതിർത്തിയിലും പാകിസ്ഥാന്റെ പ്രതികാരം ; ട്രെയിനുകൾ നിർത്തിവച്ച ശേഷം ഇന്ത്യയിലേക്കുള്ള 'സൗഹൃദ' ബസ് പാകിസ്ഥാൻ നിർത്തലാക്കി
ഇന്ത്യയോട് പ്രതികാര നടപടിയുമായി പാകിസ്ഥാൻ. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനും ജമ്മു കാശ്മീരിനെ രണ്ടാക്കാനുമുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് പാകിസ്ഥാൻ കൈകൊള്ളുന്ന നടപടികളുടെ തുടർച്ചയായി ട്രെയിനുകൾ നിർത്തിവച്ച ശേഷം ഇന്ത്യയിലേക്കുള്ള ബസ് സർവീസ് കൂടി പാകിസ്ഥാൻ നിർത്തലാക്കി. ഡൽഹിയിൽ നിന്നും ലാഹോറിലേക്കും തിരിച്ചും സർവീസ് നടത്തുന്ന 'ദോസ്തി(സൗഹൃദം)' എന്ന് പേരുള്ള ബസാണ് പാകിസ്ഥാൻ റദ്ദ് ചെയ്തത്. ഇന്ത്യ പാകിസ്ഥാൻ അതിർത്തി കടന്നാണ് ഈ ബസ് സർവീസ് നടത്തി പോന്നിരുന്നത്.
പാകിസ്ഥാന്റെ ദേശീയ സുരക്ഷാ കമ്മിറ്റിയാണ് കൂടിയാലോചനയ്ക്ക് ശേഷം ഈ തീരുമാനം കൈക്കൊണ്ടത്. 1999 ഫെബ്രുവരിയിൽ ആരംഭിച്ച ഈ ബസ് സർവീസ് 2001ലെ പാർലമെന്റ് ആക്രമണത്തെ തുടർന്ന് നിർത്തിവച്ചിരുന്നു. എന്നാൽ 2003 ജൂലായിൽ ഇത് വീണ്ടും ആരംഭിച്ചു. കാശ്മീർ വിഷയത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധകൾ വിച്ഛേദിക്കുന്നതിന്റെ ഭാഗമായാണ് പാകിസ്ഥാൻ ഈ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. നേരത്തെ, രാജ്യാതിർത്തികൾ കടന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയ്ക്ക് സർവീസ് നടത്തുന്ന, താർ എക്‌സ്പ്രസിനെയും, സംത്ധൗദ എക്സ്പ്രസിനെയും പാകിസ്ഥാൻ വിലക്കിയിരുന്നു. ജോധ്പൂരിനെയും ലഹോറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനാണ് താർ. ഡൽഹിക്കും ലാഹോറിനും ഇടയിലാണ് സംത്ധൗദ എക്സ്പ്രസ് യാത്രക്കാരെ കൊണ്ടുപോകുന്നത്.
41 വര്‍ഷത്തോളം നിര്‍ത്തിവച്ചിരുന്ന താര്‍ എക്‌സ്പ്രസ് 2006 ഫെബ്രുവരി ആറിനാണ് സര്‍വീസ് പുനരാരംഭിച്ചത്. അന്നുമുതല്‍ മുടങ്ങാതെ സര്‍വീസ് നടത്തുന്നുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി താര്‍ എക്‌സ്പ്രസും നിര്‍ത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ അട്ടാരിയില്‍ നിന്ന് ലാഹോര്‍ വരെ സര്‍വീസ് നടത്തിയിരുന്ന സംഝോത എക്‌സ്പ്രസ് പാക്കിസ്ഥാന്‍ ഏകപക്ഷീയമായി നിര്‍ത്തിയിരുന്നു.
അതേസമയം ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് നാവിക സേനയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കശ്മീർ ബില്ലിന് പാർലമെന്റ് അനുമതി നൽകിയതിന് പിന്നാലെ തീരപ്രദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് നാവിക സേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ നാവിക സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്തെങ്കിലും തരത്തിലുള്ള ഭീഷണികള്‍ ഉണ്ടോയെന്ന് തിരിച്ചറിയാനായി എല്ലാ പ്രദേശങ്ങളും കൃത്യമായി നിരീക്ഷിച്ച് വരികയാണെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
അതേ സമയം ഈദ് ആഘോഷങ്ങൾക്ക് മുന്നോടിയായി സുരക്ഷാ സേനാ ജമ്മു കശ്മീരിൽ അതീവ ജാഗ്രത തുടരുകയാണ്. നിലവിൽ താഴ്വരയിൽ സ്ഥിതിഗതികൾ ശാന്തമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കശ്മീരിലെ സ്കൂളുകൾ ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും യാഥാർത്ഥ്യം ഉൾക്കൊള്ളാൻ പാകിസ്താൻ തയാറാകണമെന്നും വിദേശ കാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കിയിരുന്നു. കശ്മീരിലെ ഇന്ത്യൻ നടപടിയിൽ പാകിസ്താൻ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha