72 വര്‍ഷമായി നിലനിന്ന യാതനകള്‍ 72 മണിക്കൂറുകൊണ്ട് ഇല്ലാതാക്കി; ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയിൽ മോദി സര്‍ക്കാരിനെ പ്രശംസിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയിൽ മോദി സര്‍ക്കാരിനെ പ്രശംസിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് രംഗത്ത്. ജമ്മു കശ്മീരില്‍ കഴിഞ്ഞ 72 വര്‍ഷമായി അനുഭവിക്കുന്ന യാതന ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 72 മണിക്കൂര്‍ കൊണ്ട് സാധിച്ചതായി രാംമാധവ് പറഞ്ഞു. കൊച്ചിയില്‍ ഒറ്റ ഇന്ത്യ, പുതിയ കശ്മീര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നതായിരുന്നു ഭരണഘടനയുടെ 370-ാം അനുച്ഛേദം. രണ്ടുതരം ജനങ്ങളെ സൃഷ്ടിക്കുന്നതായിരുന്നു കശ്മീരില്‍ നിലനിന്ന സാഹചര്യം. കശ്മീരിലെ ജനങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അവകാശങ്ങള്‍ ലഭ്യമാക്കാന്‍ മോദിയുടെ ശക്തമായ തീരുമാനങ്ങള്‍ വേണ്ടിവന്നു എന്നും രാംമാധവ് പറഞ്ഞു.
ജമ്മു കശ്മീരില്‍ പട്ടിക വര്‍ഗക്കാര്‍ക്ക് സംവരണം ഉണ്ടായിരുന്നില്ല. വനിതാ കമ്മീഷനോ ന്യൂനപക്ഷ കമ്മീഷനോ അവിടെ ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസത്തിനുള്ള അവകാശവും അവിടെ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ രാഷ്ട്രീയാവകാശങ്ങളെ കവരുന്നതായിരുന്നു ജമ്മു കശ്മീരിലെ പ്രത്യേകാവകാശ നിയമം. വികസനത്തിനും ജനങ്ങളുടെ അഭിമാനത്തിനും എതിരായിരുന്നു ഇതെന്നും രാംമാധവ് പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ വ്യാപക കുപ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് രാം മാധവ് പറഞ്ഞു. പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ എതിര്‍ക്കുന്നവര്‍ക്ക് അജ്ഞതയല്ല മറിച്ച് രാഷ്ട്രീയ അവസര വാദമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ വസ്തുതകള്‍ വിശദീകരിച്ച് ബിജെപി ദേശീയ തലത്തില്‍ നടത്തുന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha
























