അന്ന് സിംഹക്കുട്ടിക്കൊപ്പം ഇന്ന് മകനൊപ്പം; അഭിനന്ദനൊപ്പമുള്ള വിമാന യാത്രയുടെ സന്തോഷം പങ്കുവെച്ച് ധനോവ
വീരചക്ര അഭിനന്ദൻ വർധമാനൊപ്പമുള്ള യുദ്ധവിമാനത്തിലെ യാത്ര സന്തോഷകരമാണെന്ന് പങ്കുവച്ച് വ്യോമസേനാ മേധാവി എയർചീഫ്മാർഷൽ ബി.എസ്.ധനോവ. തന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന പരീക്ഷണ പറക്കൽ സിംഹക്കുട്ടി വർധമാന്റെ മകനായ അഭിനന്ദനൊപ്പമായത്തിൽ തന്റെ സന്തോഷം ഇരട്ടിയാക്കുന്നതായി ധനോവ വെളിപ്പെടുത്തി. അഭിനന്ദന്റെ പിതാവായ സിംഹക്കുട്ടി വർധമാനൊപ്പവും ധനോവ യുദ്ധവിമാനത്തിൽ പറന്നിട്ടുണ്ട്.
ചിലകാര്യങ്ങളിൽ തങ്ങളിരുവരും തമ്മിൽ സാദൃശ്യമുണ്ടെന്നും ധനോവ കൂട്ടിച്ചേർത്തു. ഫെബ്രുവരിയിൽ പാക്കിസ്ഥാനുമായുണ്ടായ വ്യോമസംഘർഷത്തിനിടെ കോക്പിറ്റിൽ നിന്ന് അഭിനന്ദൻ സ്വയം ഇജക്ട് ചെയ്തിരുന്നു. അതുപോലെ തന്നെ 1999ലെ കാർഗിൽ യുദ്ധസമയത്ത് താനും ഇജക്ട് ചെയ്തിട്ടുണ്ട്. എന്നാൽ, അന്ന് തനിക്ക് ജോലിയിൽ തിരിച്ചെത്താൻ ഒൻപത് മാസങ്ങൾ വേണ്ടി വന്നു. അഭിനന്ദന് ആറുമാസത്തിൽ താഴെ മാത്രമേ ജോലിയിൽ തിരിച്ചെത്താൻ വേണ്ടിവന്നുള്ളു അതുകൊണ്ട് തന്നെ ഇത് ഏറെ സന്തോഷം പകരുന്നതാനിന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും കാരണവശാൽ ജോലിയിൽ തടസം നേരിട്ടാലും എല്ലാ പൈലറ്റുകളും കാത്തിരിക്കുന്നത് കോക്പിറ്റിൽ തിരിച്ചെത്താനാണ്. അത് അഭിനന്ദനു സാധിച്ചിരിക്കുന്നു എന്നും ധനോവ പറഞ്ഞു. മിഗ് 21 പൈലറ്റായ ബി എസ് ധനോവ 1999-ലെ കാർഗിൽ യുദ്ധ സമയത്ത് പതിനേഴാം സ്ക്വാഡ്രണിന്‍റെ തലവനായിരുന്നു.
ഇന്ത്യൻ വ്യോമസേനയുടെ സാങ്കേതിക വിദ്യയിലെ പോരായ്മകളെക്കുറിച്ച് വ്യോമസേനാ മേധാവി ബി.എസ്.ധനോവ മുൻപ് ആഞ്ഞടിച്ചിരുന്നു. ഇന്ത്യൻ വ്യോമസേന ഇപ്പോഴും ഉപയോഗിക്കുന്നത് 44 വർഷം പഴക്കമുള്ള മിഗ് 21 വിമാനങ്ങളാണെന്നും രാജ്യത്ത് ഇത്രയും പഴക്കമുള്ള കാറുകൾ പോലും ആരും ഉപയോഗിക്കുന്നില്ലെന്നും ധനോവ ആഞ്ഞടിച്ചു. പാകിസ്ഥാൻ അമേരിക്കൻ നിർമിത അത്യാധുനിക എഫ് 16 വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കുമ്പോഴാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ അഭിവാജ്യ ഘടകമായി ചൂണ്ടിക്കാട്ടുന്നതെന്നും ധനോവ കുറ്റപ്പെടുത്തി. വ്യോമസേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ പ്രതിരോധമേഖലയെ കുറ്റപെടുത്തികൊണ്ട് ധനോവ പ്രസ്‌താവന നടത്തുമ്പോൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വേദിയിലുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
റഷ്യൻ നിർമിത മിഗ് 21 വിമാനങ്ങൾ ഉപയോഗിക്കുന്നത് ഈ വർഷം തന്നെ സൈന്യം നിറുത്തുമെന്ന് ധനോവ വ്യക്തമാക്കി. ഈ സെപ്‌തംബറിൽ മിഗ് വിമാനത്തിന്റെ അവസാന പറക്കൽ താൻതന്നെ നടത്തുമെന്നും ധനോവ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. വിമാനം നിർമിച്ച റഷ്യ പോലും ഇപ്പോൾ മിഗ് 21നെ ഉപയോഗിക്കുന്നില്ല. എന്നാൽ തദ്ദേശീയമായി നിർമിച്ച പാർട്സുകൾ കൊണ്ടാണ് ഇന്ത്യ ഇത്രയും നാൾ മിഗ് 21 ഉപയോഗിച്ച് വന്നത്. വിമാനത്തിൽ ഉപയോഗിക്കുന്ന പാർട്സുകളിൽ 90 ശതമാനവും മേക്ക് ഇൻ ഇന്ത്യ പദ്ധതി വഴി ഇന്ത്യയിൽ തന്നെ നിർമിച്ചതാണെന്നും അദ്ദേഹം ആഞ്ഞടിച്ചിരുന്നു.
ആരോഗ്യ പരിശോധനകൾക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും അഭിനന്ദന് വ്യോമസേന പറക്കാൻ അനുമതി നൽകിയത്. രാജസ്ഥാനിലെ വ്യോമസേനയുടെ ബേസിൽ വച്ച് അദ്ദേഹം നീണ്ട ഇടവേളക്ക് ശേഷം മിഗ് 21 വിമാനം പറത്തിയിരുന്നു. ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്‍റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും അഭിനന്ദനായിരുന്നു. ബാലാകോട്ട് ആക്രമണത്തിന് ശേഷം പാകിസ്ഥാന്റെ പിടിയില്‍ അകപ്പെട്ട അഭിനന്ദന്‍ വര്‍ധമാന്‍ രാജ്യത്തിന്റെഹീറോ ആയി മാറുകയായിരുന്നു. അതിര്‍ത്തിയില്‍ പാക് വിമാനങ്ങളെ പ്രതിരോധിക്കുന്നതിനിടയില്‍ മിസൈല്‍ ഏറ്റ് അഭിനന്ദന്റെ മിഗ് വിമാനം തകരുകയും പാകിസ്ഥാന്‍ പിടിയില്‍ ആകുകയായിരുന്നു.
https://www.facebook.com/Malayalivartha