ഒരൊറ്റ ഭീകരനും അടുക്കില്ല; ജമ്മു കശ്മീരില്‍ മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
ജമ്മുകാശ്മീരിന് പ്രത്യേകാധികാരം അനുവദിച്ച ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ അവസ്ഥ വളരെ കലുഷിതമാണ്. പ്രത്യേകാധികാരം റദ്ദാക്കുന്നതിന് മുൻപ് തന്നെ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇതനുസരിച്ച് ജമ്മു കശ്മീരില്‍ മൊബൈല്‍ ഇന്റര്നെറ്റ് സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.
എന്നാൽ ജമ്മു കശ്മീരില്‍ മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഭീകരവാദികള്‍ തമ്മിലുള്ള ആശയവിനിമയം തടയുന്നതിന് അത് ആവശ്യമായിരുന്നുവെന്ന് ജയശങ്കര്‍ വ്യക്തമാക്കി. എന്നാൽ മേഖലയിലെ നിയന്ത്രണങ്ങളില്‍ വരുംദിവസങ്ങളില്‍ ഇളവു വരുത്തുമെന്നും ജയശങ്കര്‍ പറഞ്ഞു.
മുഴുവന്‍ കശ്മീരിനെയും ബാധിക്കാത്ത തരത്തില്‍, ഭീകരവാദികള്‍ തമ്മിലുള്ള ആശയവിനിമയത്തെ മാത്രം തടയുകയെന്നത് സാധ്യമായ കാര്യമല്ല. എങ്ങനെയാണ്, ഒരേസമയം ഭീകരവാദികളും അവരുടെ തലവന്മാരും തമ്മിലുള്ള ആശയവിനിമയത്തെ തടയാനും മറ്റുള്ള ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം നല്‍കാനും സാധിക്കുക? എന്ന രീതിതയിൽ ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ജയശങ്കര്‍ ചോദിച്ചതായി എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്ന നടപടിയുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്ത് മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് ഘട്ടം ഘട്ടമായി പലയിടങ്ങളിലെയും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഡോഡ, കിശ്ത്വാര്‍, റാംബന്‍, രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ മൊബൈല്‍ സേവനങ്ങളാണ് പുനഃസ്ഥാപിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് അഞ്ചുമുതലാണ് ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ ആശയവിനിമയ സൗകര്യങ്ങള്‍ താത്കാലികമായി റദ്ദാക്കിയത്.
ഓഗസ്റ്റ് 17 ഓടെ അഞ്ചു ജില്ലകളിലെ മൊബൈല്‍ ഇന്റര്നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു. ജമ്മു, റിയാസി, സാംബ, കത്വ, ഉദ്ദംപുര്‍ ജില്ലകളിലായിരുന്നു 2 ജി മൊബൈല്‍ ഇന്റര്നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചത്.
സംസ്ഥാനത്തെ മുന്‍മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മുഫ്തി മുഹമ്മദ് സെയ്ദിയും ഉള്‍പ്പെടെയുള്ള നേതാക്കളെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. ഒമർ അബ്ദുല്ലയും മെഹബൂബയും വിവിധ ഗെസ്റ്റ് ഹൗസുകളിലാണു തടവിലുള്ളത്. മറ്റൊരു മുൻമുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ല വീട്ടുതടങ്കലിലാണ്. കഴിഞ്ഞ മാസം 5 മുതൽ രണ്ടായിരത്തിലേറെ നേതാക്കൾ കരുതൽ തടങ്കലിലാണെന്നാണ് അനൗദ്യോഗ കണക്ക്. ഇവരെ മോചിപ്പിക്കുന്ന കൃത്യമായ തീയതി ഇപ്പോൾ പറയാനാവില്ലെന്ന് അധികൃതർ സൂചിപ്പിച്ചു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നുള്ള നിയന്ത്രങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ നടിയും കോണ്‍ഗ്രസ് നേതാവുമായ ഊര്‍മിള മതോണ്ട്കര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സുരക്ഷയുടെ പേരിലുള്ള നിയന്ത്രണങ്ങളെ തുടര്‍ന്ന് കശ്മീരില്‍ കഴിയുന്ന ബന്ധുക്കളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ഊര്‍മിള ആഞ്ഞടിച്ചു. തന്റെ ഭര്‍തൃപിതാവും മാതാവും കശ്മീരിലാണ് കഴിയുന്നത്. അവരോട് ഒന്ന് സംസാരിക്കാന്‍ പോലും സാധിക്കുന്നില്ല. തനിക്കോ ഭര്‍ത്താവിനോ അവരോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും തികച്ചും മനുഷ്യത്വ രഹിതമായ നടപടിയാണ് കശ്മീരില്‍ സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവരാണ് ഭര്‍തൃപിതാവും മാതാവും. അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മരുന്നുകള്‍ ലഭ്യമാണോ എന്ന കാര്യത്തില്‍ പോലും വ്യക്തതയില്ലെന്നും കോണ്‍ഗ്രസ് നേതാവുകൂടിയായ ഊര്‍മിള മതോണ്ട്കര്‍ ആശങ്ക പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha